'ദിലീപുമായി പള്‍സറിന് അടുത്ത ബന്ധമോ?'... വീണ്ടും ഞെട്ടിച്ച് പല്ലിശ്ശേരി, ദൃശ്യങ്ങള്‍ 'രക്ഷകനിൽ"
കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന് ശേഷം അവരുടെ ഫോട്ടോയും പേരും സഹിതം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് വിവാദം സൃഷ്ടിച്ചത് സിനിമ മംഗളം ആയിരുന്നു. ഞെട്ടിപ്പിക്കുന്ന ആ റിപ്പോര്‍ട്ട് തയ്യാറാക്കിയത് സിനിമ റിപ്പോര്‍ട്ടിങ്ങില്‍ ദീര്‍ഘകാലത്തെ അനുഭവപരിചയമുള്ള പല്ലിശ്ശേരിയും.
ഗുരുതരമായ ആരോപണങ്ങളായിരുന്നു അന്ന് പല്ലിശ്ശേരി തന്റെല റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിലും ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുതിയ സിനിമ മംഗളത്തില്‍ ഉള്ളത്.
നടിയെ ക്രൂരമായി ആക്രമിച്ച പള്‍സര്‍ സുനിയ്ക്ക് നടന്‍ ദിലീപുമായി അടുത്ത ബന്ധമുണ്ടോ എന്നാണ് പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടിന്റെ തലക്കെട്ട് തന്നെ...
സിനിമ മേഖലയില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നടിയ്ക്ക് നീതികിട്ടില്ലെന്ന് പറഞ്ഞ് താന്‍ എഴുതിയ റിപ്പോര്‍ട്ടിന്റെ പേരില്‍ ഭീഷണികള്‍ ഉണ്ടായെന്നും പല്ലിശ്ശേരി പറയുന്നു.
നടിയെ ആക്രമിച്ച പള്‍സര്‍ സുനിയും നടന്‍ ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പല്ലിശ്ശേരിയുടെ ആരോപണം. സുനിയുടെ ബന്ധുവാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും പല്ലിശ്ശേരി പറയുന്നു.
വാഹനങ്ങള്‍ മോഷ്ടിക്കുന്നതിലാണ് സുനില്‍ കുമാര്‍ ഡിഗ്രി എടുത്തത് എന്നാണ് പല്ലിശ്ശേരി പറയുന്നത്. അതും മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിക്കുന്നതില്‍!!!
പതിനെട്ടാമത്തെ വയസ്സില്‍ ആണ് സുനില്‍ കുമാര്‍ ആദ്യമായി ബൈക്ക് മോഷ്ടിക്കുന്നത്. അത് ഒരു പള്‍സര്‍ ബൈക്ക് ആയിരുന്നു. അതിന് ശേഷം ആണത്രെ സുനിക്ക് പള്‍സര്‍ സുനി എന്ന പേര് കിട്ടിയത്.
സിനിമാക്കാരുമായി പള്‍സര്‍ സുനിക്ക് അടുത്ത ബന്ധമുണ്ടോ എന്ന് സുനിയുടെ ബന്ധുവിനോട് താന്‍ ചോദിച്ചു എന്നാണ് പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും ദിലീപുമായി വര്‍ഷങ്ങളായി നല്ല അടുപ്പത്തിലാണ് എന്നുമാണത്രെ ബന്ധു പറഞ്ഞത്.
നല്ല യജമാനനായിട്ടാണ് സുനില്‍ കുമാര്‍ ദിലീപിനെ കണ്ടിരുന്നതെന്നും ബന്ധു പറഞ്ഞതായി പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇത്രയും പറഞ്ഞ് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുമെന്ന് മനസ്സിലാക്കിയ ബന്ധു തന്നില്‍ നിന്ന് രക്ഷപ്പെട്ടുവെന്നും പല്ലിശ്ശേരി പറയുന്നു.
'പള്‍സര്‍ സുനി യജമാന ഭക്തിയുള്ള ഗുണ്ടയാണ്. ഗുണ്ട എന്ന് പറഞ്ഞാല്‍, ജോലി ഏല്‍പിക്കുന്നവരുടെ മാത്രം താത്പര്യം നോക്കുന്ന ഗുണ്ട. വിശ്വസിച്ചവരെ ചതിക്കാത്ത ഗുണ്ട' - പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്.
നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി തന്റെ മൊബൈല്‍ ഫോണിലാണ് പകര്‍ത്തിയത്. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ഇതുവരെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ ദൃശ്യങ്ങള്‍ മൂന്നിടത്തുണ്ടെന്നാണ് ഇപ്പോള്‍സ പല്ലിശ്ശേരി പറയുന്നത്.
സംഭവത്തിന് ശേഷം പള്‍സര്‍ സുനി ആരെയോ ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു എന്നാണ് മറ്റ് പ്രതികളുടെ മൊഴി. പള്‍സര്‍ സുനി ഫോണില്‍ വിളിച്ചത് 'രക്ഷകനെ' ആയിരുന്നോ എന്ന ചോദ്യമാണ് പല്ലിശ്ശേരി വായനക്കാരുടെ മുന്നിലേക്കിടുന്നത്.
നടിയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുനി ആദ്യം കൈമാറിയത് 'രക്ഷകനെ ' ആണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നാണ് പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ ദൃശ്യങ്ങള്‍ 'രക്ഷകന്റെ' കൈയ്യില്‍ ഭദ്രമാണെന്നും പല്ലിശ്ശേരി പറയുന്നു.
നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പലരും പണം സമ്പാദിച്ചു എന്ന ഗുരുതരമായ ആരോപണവും പല്ലിശ്ശേരി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ആരാണെന്ന സൂചനയൊന്നും നല്‍കുന്നില്ല.
പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാല്‍ എല്ലാ സത്യവും പുറത്ത് വരും എന്നാണ് പല്ലിശ്ശേരിയുടെ പക്ഷം. ഇപ്പോള്‍ നടന്ന അറസ്‌റ്റെല്ലാം നാടകമാണെന്നും എല്ലാം ഉന്നതര്‍ അറിഞ്ഞുകൊണ്ടുള്ള തിരക്കഥയാണെന്നും പല്ലിശ്ശേരി ആരോപിക്കുന്നുണ്ട്.
പള്‍സര്‍ സുനിയെ 'രക്ഷകന്‍' കൈവിടില്ലെന്നാണ് പല്ലിശ്ശേരി പറയുന്നത്. അത് വെറുതേയല്ലത്രെ. അങ്ങനെ സംഭവിച്ചാല്‍ വന്‍ തിരിച്ചടി 'രക്ഷകന്' നേരിടേണ്ടി വരും എന്നാണ് പറയുന്നത്.
പള്‍സര്‍ സുനിയെ 'രക്ഷകന്‍' കൈവിട്ടാല്‍ പല രേഖകളും മാധ്യമങ്ങള്‍ക്ക് ലഭിക്കും എന്നാണ് പറയുന്നത്. പള്‍സര്‍ സുനിയുടെ ആളുകളുടെ കൈവശം ഇത്തരത്തിലുള്ള പല നിര്‍ണായക രേഖകളും ഉണ്ടത്രെ.
കേസ് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ് എന്നാണ് പല്ലിശ്ശേരി പറയുന്നത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം ഇരുട്ടാണെന്ന് പറഞ്ഞ് കണ്ണടച്ചവര്‍ കോടികളാണ് ചെലവാക്കിയതെന്നും അതിന്റെ പങ്ക് പലര്‍ക്കും കിട്ടിയെന്നും പല്ലിശ്ശേരി ആരോപിക്കുന്നുണ്ട്.
നടിയെ കണ്ട് സംസാരിച്ചതിന് ശേഷം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യങ്ങള്‍ നടിയുടെ സഹോദരന്‍ നിഷേധിച്ചതില്‍ ദുരൂഹതയുണ്ടെന്നും പല്ലിശ്ശേരി പറയുന്നുണ്ട്. നടിയുടെ സഹോദരന് സിനിമയില്‍ അവസരങ്ങള്‍ നല്‍കാന്‍ ആളുകളുണ്ടെന്ന ആക്ഷേപവും പല്ലിശ്ശേരി ഉന്നയിക്കുന്നുണ്ട്.
മഞ്ജു വാര്യര്‍, ഭാഗ്യലക്ഷ്മി, ഗീതു മോഹന്‍ദാസ്, ശ്വേത മേനോന്‍, രമ്യ നമ്പീശന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയ നടിമാരാണ് ആക്രമിക്കപ്പെട്ട നടിയുടെ കൂടെ ഇപ്പോഴും ഉണ്ട് എന്നാണ് പല്ലിശ്ശേരി പറയുന്നത്. മറ്റാരും സ്വപ്‌നം കാണാത്ത രീതിയില്‍ സിനിമ രംഗത്തെ നടിമാര്‍ ഒരു വലിയ സംഘമായി മാറിക്കഴിഞ്ഞു എന്നും പല്ലിശ്ശേരി പറയുന്നുണ്ട്
ഫെബ്രുവരി 17 ന് രാത്രിയിലാണ് നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. സംഭവം പിറ്റേന്ന് രാവിലെ ആണ് പുറം ലോകം അറിയുന്നത്.
പള്‍സര്‍ സുനി ആണ് എല്ലാം ആസൂത്രണം ചെയ്തത് എന്നും തങ്ങള്‍ക്ക് മറ്റ് കാര്യങ്ങള്‍ ഒന്നും അറിയില്ല എന്നും ആയിരുന്നു ആദ്യം പിടിയിലായ പ്രതികള്‍ പറഞ്ഞത്. എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച ചില സൂചനകള്‍ തുടക്കത്തില്‍ ലഭിച്ചിരുന്നു.
പള്‍സര്‍ സുനി പിടിയിലായതോടെയാണ് കാര്യങ്ങള്‍ പിന്നെയും മാറി മറിഞ്ഞത്. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് എല്ലാം ചെയ്തത് എന്നാണ് സുനി പോലീസിന് മൊഴി നല്‍കിയത്.
നടി ആക്രമിക്കപ്പെട്ടതിന് പിന്നിൽ പ്രമുഖ നടനാണെന്ന് പലമാധ്യമങ്ങളിലും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെതിരെ ദിലീപും താര സംഘടനയും രംഗത്ത് വന്നിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രമുഖ നടനെ ആലുവയിലെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തു എന്ന് മുഖ്യധാരാ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിരുന്നു, ഇതേ തുടർന്നാണ് ദിലീപ് ശക്തമായ ഭാഷയിൽ രംഗത്ത് വന്നത്. ചോദ്യം ചെയ്തു എന്ന വാർത്ത പോലീസും പിന്നീട് നിഷേധിച്ചിരുന്നു.