മെമ്മറി കാർഡിലെ സ്ത്രീ ശബ്ദം, എഡിറ്റ് ചെയ്യൽ, ചലിക്കുന്ന കാർ... ദിലീപിന്റെ ഹർജി ഡിസംബർ 11 ന് വീണ്ടും
Recommended Video
ദില്ലി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപ് പലതവണ ആവശ്യപ്പെട്ടതാണ്. ഹൈക്കോടതി ഈ ആവശ്യം നിഷ്‌കരുണം തള്ളിയിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്. ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.
ദിലീപിന് പിറകേ ഇന്റര്‍പോള്‍... എന്തിന് ലോക പോലീസ് ഇടപെടല്‍? വിടാതെ കേരള പോലീസ്
കേസില്‍ വിചാരണ തുടങ്ങാനിരിക്കെ ആണ് ദിലീപ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. പ്രമുഖ അഭിഭാഷകന്‍ ആയ മുകുള്‍ റോത്തഗി ആണ് ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ നിർണായക നീക്കം, നടൻ സുപ്രീം കോടതിയിൽ
ദിലീപിന്റെ ഹര്‍ജി ഡിസംബര്‍ 11 ന് പരിഗണിക്കാന്‍ മാറ്റിവച്ചിരിക്കുകയാണ്. മെമ്മറി കാര്‍ഡ് എന്ത് തെളിവായാണ് പരിഗണിച്ചത് എന്ന് പരിശോധിക്കാന്‍ ആണ് സുപ്രീം കോടതിയുടെ തീരുമാനം.
ദൃശ്യങ്ങള്‍ കിട്ടിയേ പറ്റൂ
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണം എന്നാണ് സുപ്രീം കോടതിയില്‍ വാദിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭ്യമാകാന്‍ ദിലീപിന് അവകാശം ഉണ്ടെന്നായിരുന്നു വാദം. കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍.
ഹൈക്കോടതി പരാമര്‍ശം
മെമ്മറി കാര്‍ഡ് കേസിലെ ഒരു രേഖയല്ലെന്നായിരുന്നു ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നത്. അത് പുറത്ത് വിട്ടാല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കും എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സുപ്രീം കോടതി വാദത്തിനിടെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
രേഖയാണെങ്കിലും
നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഒരു രേഖയാണെന്ന് പരിഗണിച്ചാല്‍ പോലും അത് പ്രതിയ്ക്ക് നല്‍കുന്നത് ശരിയാണോ എന്ന ചോദ്യവും സുപ്രീം കോടതി ഉയര്‍ത്തിയിരുന്നു. ദൃശ്യങ്ങളുടെ സെന്‍സിറ്റീവ് സ്വഭാവം മുന്‍നിര്‍ത്തി ഹൈക്കോടതിയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു.
എല്ലാം എഡിറ്റ് ചെയ്തു?
എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ വീണ്ടും വാദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ കാര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും റോഡില്‍ ട്രാഫിക് ഉണ്ടായിരുന്നില്ലെന്നും ആണ് വാദം. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയതാണെന്ന് നേരത്തേയും ദിലീപ് ആക്ഷേപം ഉന്നയിച്ചിരുന്നു.
കേസ് വ്യാജമെന്ന് തെളിയിക്കും
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് മാത്രമാണ് തന്റെ കക്ഷിയ്ക്ക് ആവശ്യം എന്നും ദീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇത് ലഭ്യമായാല്‍ കേസ് വ്യാജമാണെന്ന് തെളിയിക്കാനാകും എന്നും അഭിഭാഷകന്‍ പറഞ്ഞു. ദിലീപ് അല്ല നടിയെ ആക്രമിച്ചത് എന്നും കോടതിയില്‍ വ്യക്തമാക്കി.
പോലീസ് റിപ്പോര്‍ട്ടിന്റെ ഭാഗമെങ്കില്‍
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പോലീസ് റിപ്പോര്‍ട്ടിന്റെ ഭാഗമാണെങ്കില്‍ അതിന്റെ പകര്‍പ്പ് കൈമാറുന്നതില്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കാര്‍ നിരീക്ഷിച്ചത്. അങ്ങനെയല്ലെങ്കില്‍ അത് രേഖയെന്ന് പരിഗണിച്ച് പ്രതിക്ക് നല്‍കാന്‍ ആവില്ലെന്നും കോടതി നിരീക്ഷിച്ചു.
എന്ത് തെളിവ്?
ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് എന്ത് തെളിവായാണ് കേസില്‍ പരിഗണിച്ചിട്ടുള്ളത് എന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് ലഭ്യമാക്കാന്‍ അവകാശം ഉണ്ടോ എന്ന കാര്യത്തില്‍ ഡിസംബര്‍ 11 ന് വാദം കേള്‍ക്കാനും സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്.