അതുകൊണ്ടും പഠിക്കാതെ ദിലീപ്? വീണ്ടും ശ്രമം നടത്തുന്നു; കിട്ടിയാൽ രക്ഷ, അല്ലെങ്കിൽ ഒടുക്കത്തെ പണി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് ശേഷം നാല് തവണയാണ് ദിലീപ് ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിച്ചത്. നാല് തവണയും കോടതി ജാമ്യാപേക്ഷകളെല്ലാം തള്ളിക്കളയുകയും ചെയ്തു.
ദിലീപ് കുറ്റക്കാരന്‍ അല്ലെന്ന് കരുതുന്നവര്‍ക്ക് പോലും സംശയങ്ങള്‍ ജനിപ്പിക്കുന്നതായിരുന്നു ഈ സംഭവങ്ങള്‍ എല്ലാം. ഏറ്റവും ഒടുവില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിനെതിരെ നടത്തിയ നിരീക്ഷണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
എന്നിരുന്നാലും ദിലീപ് അടങ്ങിയിരിക്കാന്‍ തയ്യാറല്ല. അടുത്ത ജാമ്യഹര്‍ജി ഹൈക്കോടതിയില്‍ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന് അധികം സമയവും എടുക്കില്ല. ദിലീപിന്റെ വിധിനിര്‍ണയം ആകുമോ ഇനി നടക്കുക?
ഹൈക്കോടതിയില്‍
അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യത്തിന് വേണ്ടി ശ്രമിക്കുകയാണ്. സെപ്തംബര്‍ 19 ന് തന്നെ ദിലീപ് പുതിയ ജാമ്യ ഹര്‍ജി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
നാല് തവണ
നാല് തവണയാണ് ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതികള്‍ തള്ളിയത്. രണ്ട് തവണ ഹൈക്കോടതിയും രണ്ട് തവണ വിചാരണ കോടതിയും ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളിയിട്ടുണ്ട്.
പ്രഥമദൃഷ്ട്യാ തെളിവ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്നാണ് ഹൈക്കോടതി വിലയിരുത്തിയിരുന്നത്. അതിലും കടുത്ത പരാമര്‍ശങ്ങളാണ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം നടത്തിയത്.
പുതിയ ജഡ്ജി
നേരത്തെ രണ്ട് തവണയും ദിലീപിന്റെ ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് സുനില്‍ തോമസ് ആയിരുന്നു. എന്നാല്‍ ഇത്തവണ പുതിയ ജഡ്ജിയുടെ മുന്നില്‍ ആയിരിക്കും ഹര്‍ജി എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തവണയും കിട്ടിയില്ലെങ്കില്‍
എന്നാല്‍ ഇത്തവണയും ജാമ്യം നിഷേധിക്കപ്പെട്ടാല്‍ ദിലീപിന്റെ കാര്യം കൂടുതല്‍ കഷ്ടത്തിലാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമ്യം കിട്ടാനുള്ള സാധ്യത വിരളമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കുറ്റപത്രത്തിന് ശേഷം
കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം ജാമ്യ ഹര്‍ജിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ദിലീപിന് മുന്നില്‍ സാധ്യതകള്‍ ഉണ്ടായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചാല്‍ സ്വാഭാവികമായും ജാമ്യം കിട്ടിയേക്കാം.
പണികിട്ടിയാല്‍
എന്നാല്‍ ദിലീന്റെ ജയില്‍വാസം അടുത്ത കാലത്തൊന്നും അവസാനിക്കില്ലെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ടാല്‍ കേസിന്റെ വിചാരണ തീരും വരെ ദിലീപിന് ഒരുപക്ഷേ ജയിലില്‍ തന്നെ കഴിയേണ്ടി വന്നേക്കും.
ചെറിയ കുറ്റമല്ല
ദിലീപിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത് ചെറിയ കുറ്റങ്ങള്‍ ഒന്നും തന്നെ അല്ല. തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ആണ് എന്നാണ് വിചാരണ കോടതി വ്യക്തമാക്കിയിട്ടുളളത്.
കൂട്ടബലാത്സംഗം
കുറ്റം ചെയ്യാന്‍ പള്‍സര്‍ സുനിയെ ഏല്‍പിച്ചതുകൊണ്ട് ദിലീപ് രക്ഷപ്പെടില്ലെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. കത്തിയെടുത്ത് ഒരാളെ കുത്താന്‍ പറഞ്ഞുവിട്ടാല്‍, പറഞ്ഞുവിട്ട ആളും സമാനമായ കുറ്റക്കാരന്‍ ആണ് എന്ന് തന്നെയാണ് വിലയിരുത്തല്‍.
സ്വാധീനവും പ്രശ്‌നം
ജയിലില്‍ കിടക്കുമ്പോഴും ദിലീപിന്റെ സ്വാധീനങ്ങള്‍ക്ക് ഒരു കുറവും ഇല്ല എന്നതും വിനയാകും. ജയിലില്‍ താരങ്ങള്‍ സന്ദര്‍ശിച്ച സംഭവവും ഗണേഷ് കുമാറിന്റെ പ്രതികരണവും എല്ലാം ദിലീപിന് തിരിച്ചടിയായിരിക്കുകയാണ്.
ആരാധകരിലും സംശയം
ദിലീപ് നിരപരാധിയെന്ന് കരുതിപ്പോന്ന ആരാധകരും ഇപ്പോള്‍ ആ വിശ്വാസത്തില്‍ നിന്ന് പിറകോട്ട് പോവുകയാണ്. കാരണം, ഒരു തെളിവും ഇല്ലാതെ ദിലീപിന് കോടതി നാല് തവണ ജാമ്യം നിഷേധിക്കുന്നത് എങ്ങനെ എന്നാണ് ചോദ്യം.
കിട്ടിയാല്‍ രക്ഷപ്പെട്ടു
എന്നാല്‍ ഇത്തവണ ജാമ്യം കിട്ടിയാല്‍ ദിലീപ് ഒരുപക്ഷേ കേസില്‍ നിന്ന് തന്നെ രക്ഷപ്പെട്ടേക്കും എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കല്‍ എളുപ്പമല്ലെന്ന് വിലയിരുത്തുന്നവരും കുറവല്ല.
ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ ആണ് ദിലീപ് അനുകൂലികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ടവര്‍ ലൊക്കേഷന്‍ വച്ചാണോ ബുദ്ധി ഉയോഗിച്ചാണോ പോലീസ് കേസ് അന്വേഷിക്കുന്നത് എന്നായിരുന്നു ജഡ്ജി ചോദിച്ചത്.
നടിയുടെ രഹസ്യ മൊഴി
എന്നാല്‍ കേസ് ഡയറി പരിശോധിക്കാതെയാണ് ഹൈക്കോടതി അത്തരം പരാമര്‍ശം നടത്തിയത് എന്നും വിലയിരുത്തപ്പെടുന്നുണ്ട്. നടിയുടെ രഹസ്യമൊഴി ഉള്‍പ്പെടെ ദിലീപിനെ കുരുക്കാനുള്ള പല തെളിവുകളും പോലീസിന്റെ കൈവശം ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാത്തിരുന്ന് കാണാം
നടി ആക്രമിക്കപ്പെട്ടിട്ട് എട്ട് മാസം കഴിഞ്ഞിരിക്കുന്നു. കേസില്‍ എത്ര പേര്‍ പ്രതികളാണ് എന്ന കാര്യത്തില്‍ ഇപ്പോഴും അന്വേഷണ സംഘം അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. കുറ്റപത്രം അടുത്ത മാസം 10 ന് സമര്‍പ്പിക്കും എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്.