'പച്ചയായി പറഞ്ഞാല്‍ പള്‍സര്‍ സുനിക്ക് കിട്ടുന്ന സുഖം ദിലീപിന് കിട്ടില്ല'... നടിയുടെ കേസില്‍ വീണ്ടും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി അതി ശക്തമായി രംഗത്ത് വന്ന ആളാണ് ഡോ സെബാസ്റ്റിയന്‍ പോള്‍. സൗത്ത് ലൈവില്‍ സെബാസ്റ്റിയന്‍ പോള്‍ എഴുതിയ ലേഖനം വലിയ വിവാദമായിരുന്നു.
ബലാത്സംഗം കാമസംപൂർത്തിക്ക് മാത്രമോ? ദിലീപിനെ പിന്തുണച്ച സെബാസ്റ്റ്യൻ പോളിന് ഷാഹിനയുടെ ആദരാഞ്ജലികൾ
ഈ സാഹചര്യത്തില്‍ ആണ് ഇത് സംബന്ധിച്ച് അഴിമുഖം പ്രതിനിധി അദ്ദേഹവുമായി അഭിമുഖം നടത്തുന്നത്. അതിലും, താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു സെബാസ്റ്റ്യന്‍ പോള്‍.
സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശം അന്വേഷിക്കേണ്ടതില്ല എന്ന പരാമര്‍ശത്തിന് സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ വിശദീകരണം ആരേയും അമ്പരപ്പിക്കുന്നതാണ്.
ദിലീപിനെ അറിയില്ല
തനിക്ക് ദിലീപുമായി ഒരു ബന്ധവും ഇല്ല എന്ന് സെബാസ്റ്റ്യന്‍ പോള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. താന്‍ പറഞ്ഞ കാര്യങ്ങളെ അക്കമിട്ട് ന്യായീകരിക്കുന്നും ഉണ്ട്.
ബലാത്സംഗത്തിന്റെ ഉദ്ദേശം
ബലാത്സംഗത്തിന്റെ ഉദ്ദേശം എന്താണ് എന്ന് ചോദിച്ചുകൊണ്ട് സെബാസ്റ്റിയന്‍ പോള്‍ നല്‍കുന്ന വിശദീകരണം കേള്‍ക്കണം. ചരിത്രാതീതകാലം മുതല്‍, സ്ത്രീയും പുരുഷനും ഉണ്ടായ കാലം മുതല്‍ റേപ്പ് എന്തിന് വേണ്ടി നടത്തുന്നു എന്ന് ചോദിച്ചാല്‍ , അതിന് ലൈംഗികമായ ഒരു കാരണം തന്നെയാണ് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
അതിനപ്പുറത്തേക്കും
ലൈംഗികമായ കാരണത്തിന് അപ്പുറത്തേക്കും കാരണങ്ങള്‍ ഉണ്ടാകാം എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. എതിരാളിയെ ഇല്ലാതാക്കാനും, ആധിപത്യം സ്ഥാപിക്കാനും ഒക്കെ ചെയ്യാം എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്.
സാധാരണ ഗതിയില്‍
എന്നാല്‍ സാധാരണ ഗതിയില്‍ ലൈംഗിക സംതൃപ്തി കിട്ടാന്‍ വേണ്ടി പുരുഷന്‍ ചെയ്യുന്ന കാര്യമാണ് ബലാത്സംഗം എന്ന ലളിത യുക്തിയില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയും ചെയ്യുന്നുണ്ട്. റേപ്പ് ക്വട്ടേഷന്‍ എന്ന് പറയുമ്പോള്‍ അത് വിചിത്രമായ അവസ്ഥയാണ് എന്നാണ് സെബാസ്റ്റിയന്‍ പോളിന്റെ കണ്ടെത്തല്‍.
സന്തോഷം ആര്‍ക്ക്
മറ്റൊരാള്‍ കൃത്യം നടത്തിയാല്‍ അതിന്റെ സന്തോഷം തനിക്കുണ്ടാവുക എന്നത് വിചിത്രമായ സംഗതിയാണെന്ന് സെബാസ്റ്റിയന്‍ പോള്‍ പറയുന്നുണ്ട്. അങ്ങനെയുണ്ടാകണം എങ്കില്‍ ഒരു മോട്ടീവ് ഉണ്ടാകണം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
പള്‍സര്‍ സുനിക്ക് കിട്ടുന്ന സുഖം
'പച്ചയായി പറഞ്ഞാല്‍, പള്‍സര്‍ സുനിക്ക് കിട്ടുന്ന സുഖം, അത് ദിലീപിന് കിട്ടില്ല' നിയമജ്ഞനും മുന്‍ എംപിയും ഒക്കെയായ സെബാസ്റ്റ്യന്‍ പോളിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു.
ഉദ്ദേശം എന്ത്
ഈ കേസില്‍ സാധാരണ ഗതിയില്‍ ഉള്ള ഒരു ഉദ്ദേശം അല്ല ഉള്ളത് എന്നും സെബാസ്റ്റിയന്‍ പോള്‍ പറയുന്നുണ്ട്. പോലീസ് പറയുന്നത് ശരിയാണെങ്കില്‍ , ഒരു ഗൂഢാലോചനയുണ്ട്.
പോലീസിനെ വിശ്വസിക്കരുതെന്ന് പറഞ്ഞ ആള്‍
പോലീസിനെ ഒരിക്കലും വിശ്വസിക്കരുത് എന്ന് പറഞ്ഞ ആളാണ് സെബാസ്റ്റ്യന്‍ പോള്‍. ഇപ്പോള്‍ പറയുന്നു, പോലീസ് പറയുന്നത് ശരിയാണെങ്കില്‍ ഗൂഢാലോചനയുണ്ടെന്ന്. ഒരു മോട്ടീവ് വേണം എന്നും എന്താണ് ആ മോട്ടീവ് എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു.
ആ മോട്ടീവ് അത് തന്നെയാണ്
എന്തുകൊണ്ടാണ് നടിയെ ആക്രമിച്ചത് എന്നത് സംബന്ധിച്ച് പോലീസ് കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്. തന്റെ കുടുംബ ജീവിതം തകര്‍ത്തതില്‍ ഉള്ള വ്യക്തി വിരോധമാണ് ദിലീപ് ഇത്തരം ഒരു ആക്രമണം നടത്താന്‍ കാരണം എന്നതാണ് ആ വിശദീകരണം. എന്നാല്‍ ഇത് വിശ്വസിക്കാന്‍ സെബാസ്റ്റ്യന്‍ പോള്‍ തയ്യാറല്ല.
പ്രതിഭാഗം ചോദിക്കും
താന്‍ ചോദിക്കുന്ന ഈ ചോദ്യങ്ങളെല്ലാം തന്നെ കേസിന്റെ വിചാരണയില്‍ പ്രതിഭാഗം ചോദിക്കാനിരുന്ന ചോദ്യങ്ങളാണെന്ന് പറയുന്നുണ്ട് സെബാസ്റ്റ്യന്‍ പോള്‍. ഇതിനുള്ള ഉത്തരങ്ങള്‍ കണ്ടെത്തി പഴുതടച്ച ഒരു കുറ്റപത്രം നല്‍കണം എന്ന മുന്നറിയിപ്പാണത്രെ ആ ലേഖനത്തിലൂടെ സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയിട്ടുള്ളത്.
വിനയനും ദീദിയും
വിനയന്റേയും ദീദി ദാമാദോരന്റേയും പ്രതികരണങ്ങള്‍ ഉണ്ടാക്കിയ പെട്ടെന്നുള്ള പ്രകോപനത്തിലാണ് താന്‍ സൗത്ത് ലൈവില്‍ ലേഖനം എഴുതിയത് എന്ന് പറയുന്നുണ്ട് സെബാസ്റ്റ്യന്‍ പോള്‍. പക്ഷേ, എഴുതി വന്നപ്പോള്‍ അത് മുഴുവന്‍ ദിലീപിന് വേണ്ടിയുടെ വാദങ്ങളായി എന്നതാണ് സത്യം.
സ്വന്തം മകനാണെങ്കിലും
ജയിലില്‍ കിടക്കുന്നത് സ്വന്തം മകനാണെങ്കിലും കാണാന്‍ പോകില്ല എന്നായിരുന്നു വിനയന്‍ പറഞ്ഞത്. ഇത് എന്തുകൊണ്ടാണ് സെബാസ്റ്റ്യന്‍ പോളിന് പ്രകോപനപരമായി തോന്നിയത് എന്ന ചോദ്യവും ബാക്കിയാണ്.
തീര്‍ത്ഥയാത്രയോ
ഇതെന്താ ജയിലില്‍ തീര്‍ത്ഥയാത്രയാണോ എന്ന ചോദ്യമായിരുന്നു ദീദി ദാമോദരന്‍ ഉന്നയിച്ചത്. അതിലും എന്താണ് അത്രയ്ക്ക് പ്രകോപനപരമായിട്ടുള്ളത് എന്നതും പൊതുബോധത്തിന് വ്യക്തമല്ല.
നിര്‍ഭയ കേസിലെ പ്രതികള്‍ക്കും
താന്‍ പറഞ്ഞതില്‍ സ്ത്രീ വിരുദ്ധതയോ ഇരയെ മറന്നുകൊണ്ട് പ്രതിയെ സഹായിക്കുന്ന നിലപാടോ ഇല്ലെന്നാണ് സെബാസ്റ്റിയന്‍ പോള്‍ പറയുന്നത്. നിര്‍ഭയ കേസിലാണെങ്കിലും ജിഷ കേസില്‍ ആണെങ്കിലും പ്രതിക്ക് നിയമം നല്‍കുന്ന പരിരക്ഷ ഉറപ്പാക്കണം എന്നാണ് സെബാസ്റ്റ്യന്‍ പോളിന്റെ പക്ഷം.
പിആര്‍ ഏജന്‍സിയെ കുറിച്ച്
ദിലീപിന് വേണ്ടി സഹതാപ തരംഗം ഉണ്ടാക്കുന്നതിനെ കുറിച്ചം അതിന് വേണ്ടി പിആര്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്ന കാര്യവും ഒന്നും തനിക്ക് അറിയില്ലെന്നാണ് സെബാസ്റ്റ്യന്‍ പോള് പറയുന്നത്. താന്‍ ദിലീപിനെ കുറ്റവിമുക്തനാക്കുന്നില്ല എന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നുണ്ട്.