ദിലീപിന്റെ തടവിന് മദനിയുടെ നീതിനിഷേധത്തോട് താരതമ്യം, ലൈംഗിക പീഡനത്തിന്റെ ഉദ്ദേശം അന്വേഷിക്കേണ്ടെന്ന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറുപത് ദിവസത്തോളമായി ജയിലില്‍ ആണ്. ദിലീപിനെ പിന്തുണച്ച് രംഗത്തെത്തുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. ശ്രീനിവാസന് ശേഷം ഒടുവില്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ടത് അഭിഭാഷകനും മുന്‍ എംപിയും മാധ്യമ നിരീക്ഷികനും സിപിഎം സഹയാത്രികനും ഒക്കെയായ ഡോ സെബാസ്റ്റിയന്‍ പോള്‍ ആണ്.
സൗത്ത് ലൈവില്‍ എഴുതിയ ലേഖനത്തില്‍ ആണ് സെബാസ്റ്റിയന്‍ പോള്‍ ദിലീപിന് വേണ്ടി ശക്തിയുക്തം വാദിക്കുന്നത്. അതിന് വേണ്ടി അബ്ദുള്‍ നാസര്‍ മദനി നേരിടുന്ന നീതി നിഷേധത്തെ ആണ് സെബാസ്റ്റ്യന്‍ പോള്‍ താരതമ്യം ചെയ്യുന്നത്.
സഹാനുഭൂതി കുറ്റകരമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉയരണം എന്ന തലക്കെട്ടിലാണ് സെബാസ്റ്റിയന്‍ പോളിന്റെ ലേഖനം. നടിയ്‌ക്കൊപ്പം നിന്ന് ദിലീപിനെ ചോദ്യം ചെയ്യുന്നവരേയും സെബാസ്റ്റിയന്‍ പോള്‍ ചോദ്യം ചെയ്യുകയാണ് ഈ ലേഖനത്തില്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയരുന്നത്.
പോലീസ് പറയുന്നത് വിശ്വസിക്കരുത്
പോലീസ് പറയുന്നത് വിശ്വസിക്കരുത് എന്നാണ് ക്രിമിനല്‍ നിയമവും ഭരണഘടനയും പറയുന്നത് എന്നാണ് സെബാസ്റ്റ്യന്‍ പോളിന്റെ വാദം. കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാലും പോലീസ് ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കും എന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നുണ്ട്
വീഴുന്നവനെ ചവിട്ടുന്ന സമൂഹം
എന്നാല്‍ മജിസ്‌ട്രേറ്റുമാരും ജഡ്ജിമാരും പോലീസിനെ വിശ്വസിക്കുന്ന നിര്‍ഭാഗ്യകരമായ സാഹചര്യമാണ് ഇവിടെയുള്ളത് എന്നാണ് സെബാസ്റ്റ്യന്‍ പോളിന്റെ വാദം. വീഴുന്നവനെ ചവിട്ടുന്ന സമൂഹവും നനഞ്ഞയിടം കുഴിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് രചിക്കുന്ന നീതി നിഷേധത്തിന്റെ മഹേതിഹാസമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.
മദനിയുടെ ഉദാഹരണം
ബലാത്സംഗ കേസില്‍ അറസ്റ്റിലായ ദിലീപിനെ സെബാസ്റ്റ്യന്‍ പോള്‍ താരതമ്യം ചെയ്യുന്നത് ബെംഗളൂരി സ്‌ഫോടന കേസില്‍ ജയിലില്‍ കിടക്കുന്ന അബ്ദുള്‍ നാസര്‍ മദനിയോടാണ്. മദനി പുറത്തിറങ്ങാതിരിക്കാന്‍ എത്ര സമര്‍ത്ഥമായാണ് പോലീസ് ഇടപെടലുകള്‍ നടത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
സന്തോഷം നല്‍കിയ തീരുമാനം
പോലീസിന്റെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും ദിലീപിനെ അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ച കോടതി തീരുമാനത്തെ പ്രശംസിക്കുന്നുണ്ട് സെബാസ്റ്റ്യന്‍ പോള്‍. നീതിബോധമുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നതായിരുന്നു ആ തീരുമാനം എന്നാണ് അദ്ദേഹം പറയുന്നത്. അതിലും കുറ്റം കണ്ടവര്‍ ഒരുപാടുണ്ട് എന്ന ആക്ഷേപവും ഉണ്ട്.
ദിലീപിനൊപ്പം ചേരുന്നു
മദനിക്ക് വേണ്ടി സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ഉണ്ടായി ദിലീപിന് വേണ്ടി സംഘടനയുണ്ടാക്കുന്നില്ല, എന്നാല്‍ ദിലീപിന് വേണ്ടി സംസാരിക്കുന്നവര്‍ക്കൊപ്പം താന്‍ ചേരുന്നു എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്.
വിചാരണ തടവുകാരുടെ കഥകള്‍
ഇന്ത്യയിലെ ജയിലില്‍ കഴിയുന്ന വിചാരണ തടവുകാരുടെ കഥകള്‍ പറയുന്നുണ്ട സെബാസ്റ്റ്യന്‍ പോള്‍. അവരുടെ ദുരിതങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. അതുപോലെ തന്നെയാണ് ദിലീപിന്റെ കാര്യങ്ങളും എന്ന് പറഞ്ഞാല്‍ അതിനെ പൊതുസമൂഹം മുഖവിലയ്‌ക്കെടുക്കുമോ എന്ന കാര്യം സെബാസ്റ്റിയന്‍ പോള്‍ ചിന്തിച്ചിരുന്നോ ആവോ.
തടവുകാരനിൽ വിശ്വാസം, ആരാധന
ഒരു തടവുകാരനില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്ന ആളാണ് താന്‍ എന്നാണ് സെബാസ്റ്റിയന്‍ പോള്‍ പറയുന്നത്. ക്രിസ്തുവിന്റെ അന്ത്യനിമിഷങ്ങള്‍ ഉദ്ധരിച്ചാണ് ഇതെല്ലാം പറയുന്നത് എന്ന് മാത്രം.
വിനയന് വെളിച്ചമുണ്ടാകണം
ദിലീപിനെ അതി ശക്തമായി വിമര്‍ശിക്കുന്ന സംവിധായകന്‍ വിനയെതിരേയും തിരിയുന്നുണ്ട് സെബാസ്റ്റ്യന്‍ പോള്‍. വിനയന്റെ വിശ്വാസത്തിലും പ്രത്യയശാസ്ത്രത്തിലും ആത്മീയതയുടെ വെളിച്ചമുണ്ടാകണം എന്നാണ് ഉപദേശം.
ജയറാമിനും ഗണേഷിനും
ദിലീപിനെ ജയിലില്‍ ചെന്ന് കണ്ട് സന്ദര്‍ശിച്ച ജയറാമിനേയും ഗണേഷ്‌കുമാറിനേയും പ്രശംസിക്കുന്നും ഉണ്ട് സെബാസ്റ്റ്യന്‍ പോള്‍. ജയറാമിന്റെ ഓണക്കോടിയിലും ഗണേഷ്‌കുമാറിന്റെ അതിരുവിട്ട സംഭാഷണത്തിലും ആത്മീയതയുടെ ആ വെളിച്ചം കാണുന്നുണ്ടത്രെ അദ്ദേഹം.
മകന്‍ ജയിലില്‍ കിടന്നാലും
തന്റെ മകന്‍ ജയിലില്‍ കിടന്നാലും പോയി കാണില്ല എന്നണ് വിനയന്‍ പറഞ്ഞിരുന്നത്. മകന്‍ ജയിലില്‍ കിടക്കാത്തതുകൊണ്ടാണ് വിനയന്‍ അങ്ങനെ പറഞ്ഞത് എന്നാണ് വാദം. മകന്‍ ജയിലില്‍ കിടക്കുമ്പോഴുള്ള വേദന അനുഭവിച്ചിട്ടുള്ള പിതാവാണ് താന്‍ എന്നാണ് ഇതിനുള്ള ന്യായം.
ഇരയും പ്രതിയും
ഇരയോട് സഹാനുഭൂതി വേണ്ട എന്ന് സെബാസ്റ്റിയന്‍ പോള്‍ പറയുന്നില്ല(ഭാഗ്യം). എന്നാല്‍ അത് പ്രതിയോടുള്ള ദേഷ്യത്തിന് കാരണം ആകരുത് ന്നാണ് അദ്ദേഹത്തിന്റെ വാദം. ഇര ചൂണ്ടിക്കാട്ടിയവര്‍ ജയിലിലുണ്ട് എന്നും അവര്‍ക്ക് പോലീസ് പരമാവധി ശിക്ഷ ഉറപ്പാക്കണം എന്നുമാണ് അദ്ദേഹത്തിന് പറയാനുള്ളത്.
പുരുഷന്റെ ഉദ്ദേശം അന്വേഷിക്കേണ്ടെന്ന്
സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേഷം എന്താണെന്ന് അന്വേഷിക്കേണ്ടതില്ലെന്ന നിരുത്തരവാദപരമായ പരാമര്‍ശവും സെബാസ്റ്റ്യന്‍ പോള്‍ നടത്തിയിട്ടുണ്ട്. ദീര്‍ഘകാലമായി നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് ഇത്തരം ഒരു നിരീക്ഷണം നടത്താനാവുക എന്നതാണ് ഞെട്ടിക്കുന്നത്.
എല്ലാം സുനി ചെയ്തത്
പള്‍സര്‍ സുനി മറ്റ് നടിമാര്‍ക്ക് നേരേയും ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍ എന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നുണ്ട്. ആ വാര്‍ത്തകളെ അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയെങ്കില്‍ ഈ കേസിന്റെ ആസൂത്രണവും സുനി തന്നെ നേരിട്ട് നടത്തിയതാവണം എന്നാണ് സെബാസ്റ്റ്യന്‍ പോളിന്റെ വാദം.
സുനിയുടെ പ്രാപ്തി
ഇത്തരം ഒരു കുറ്റ കൃത്യം ചെയ്യാനുള്ള പ്രാപ്തിയും പരിചയവും സുനിക്കുണ്ട് എന്ന വാദവും സെബാസ്റ്റ്യന്‍ പോള്‍ ഉയര്‍ത്തുന്നുണ്ട്. പുറത്ത് വന്ന രേഖകളുടെ അടിസ്ഥാനത്തില്‍ തനിക്കുള്ള മറ്റ് സംശയങ്ങളിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
മഞ്ജു വാര്യര്‍ക്കെതിരേയും
ഗൂഢാലോചനയില്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത് എന്ന് സെബാസ്റ്റ്യന്‍ പോള്‍ ഓര്‍ക്കുന്നുണ്ട്. മഞ്ജി വാര്യര്‍ ആണ് ഗൂഢാലോചനയെ കുറിച്ച് ആദ്യം പറഞ്ഞത് എന്നും അദ്ദേഹം പറയുന്നുണ്ട്.എന്നാല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ജു അങ്ങനെ പറഞ്ഞത് എന്ന് വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് സെബാസ്റ്റ്യന്‍ പോളിന്റെ വിഷമം. ഒരുപക്ഷേ ഇക്കാര്യം എഡിജിപി ബി സന്ധ്യയോട് മഞ്ജു സ്വകാര്യമായി പറഞ്ഞിരിക്കാം എന്നും അദ്ദേഹം കരുതുന്നുണ്ട്.
ദീദിയുടെ നിലപാടുകള്‍
ഈ വിഷയത്തില്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അതി ശക്തമായ നിലപാടുകള്‍ ആണ് സ്വീകരിച്ചിട്ടുണ്ട്. ദീദി ദാമോദരനെ പോലുള്ളവര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ തന്നെയാണ് നടത്തിയത്. അതിനെതിരേയും പ്രതികരിക്കുന്നുണ്ട് സെബാസ്റ്റ്യന്‍ പോള്‍.
വീണ്ടുവിചാരമില്ലാത്ത നിലപാട്
ദീദി ദാമോദരനും മറ്റും ഈ വിഷയത്തില്‍ എടുക്കുന്ന വീണ്ടുവിചാരമില്ലാത്ത നിലപാട് കന്നെ വേദനിപ്പിക്കുന്നു എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്. വിചാരണയില്‍ കുറ്റക്കാരന്‍ എന്ന് കണ്ടാല്‍ ദീദിക്കും കൂട്ടര്‍ക്കും മതിയാവോളം ദിലീപിനെ നമുക്ക് ശ്ിക്ഷിക്കാമല്ലോ എന്നാണ് അദ്ദേഹം പറയുന്നത്.
ജാമ്യ ഹര്‍ജിയെ ഏതിര്‍ക്കരുത്
ഒരു മാസം പഴക്കമായ കേസില്‍ കെളിവുകള്‍ ആവോളം ആയെങ്കില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയെ ഇനി പ്രോസിക്യൂഷന്‍ എതിര്‍ക്കരിത് എന്നും സെബാസ്റ്റിയന്‍ പോള്‍ പറയുന്നുണ്ട്.