കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ ജോർജ്ജിന്റെ പുതിയ കളി? മുഖ്യമന്ത്രിക്ക് പരിഹാസം, ബി സന്ധ്യക്ക് ആരോപണം
കൊച്ചി/ന്യൂയോര്‍ക്ക്: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പിന്തുണച്ച് വിവാദത്തിലായ ആളാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. നടിയ്‌ക്കെതിരെ അപകീര്‍ത്തികരമായി പരാമര്‍ശം നടത്തിയതിന് പിസി ജോര്‍ജ്ജിനെതിരെ കേസും ഉണ്ട്.
ആ കേസില്‍ ജോര്‍ജ്ജിനെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാന്‍ ആവില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. അപ്പോഴിതാ പുതിയ ഒരു നീക്കവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പിസി ജോര്‍ജ്ജ്.
മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരിക്കുകയാണ് അദ്ദേഹം. അതും ന്യൂയോര്‍ക്കില്‍ നിന്ന്. മുഖ്യമന്ത്രിയെ ആവോളം പരിഹസിച്ചും, നടിയുടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയും ആണ് ജോര്‍ജ്ജിന്റെ കത്ത്.
നടിയുടെ കേസില്‍ മുഖ്യമന്ത്രിക്ക് സന്തോഷം
ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഏക കാര്യം ഒരു സിനിമ നടി കൊച്ചിയില്‍ വച്ച് ആക്രമിക്കപ്പെട്ടതും അതിന്റെ തുടര്‍ച്ചയായിട്ടുള്ള സംഭവ വികാസങ്ങളും ആണ് എന്ന് പറഞ്ഞുകൊണ്ടാണ് പിസി ജോര്‍ജ്ജിന്റെ കത്ത് തുടങ്ങുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് തനിക്ക് നല്ല ബോധ്യമുണ്ട് എന്നാണ് ജോര്‍ജ്ജ് പറയുന്നത്.
സര്‍ക്കാര്‍ രക്ഷപ്പെട്ടു
ഭരണപരമായ കാര്യങ്ങളില്‍ ജനങ്ങളുടെ ശ്രദ്ധ ഇല്ലാതായതുകൊണ്ട് മുഖ്യമന്ത്രി അനുഭവിക്കുന്ന ആനന്ദം, ഒരു ജനപ്രതിനിധി എന്ന നിലയില്‍ തനിക്ക് മനസ്സിലാകുന്നുണ്ട് എന്നും ജോര്‍ജ്ജ് പറയുന്നുണ്ട്.
പുട്ടിന് പീര എന്ന നിലയില്‍
അങ്ങയുടെ ഇത്തരം ആനന്ദത്തിനിടയിലാണ് എനിക്കുള്ള സംശയങ്ങള്‍ അങ്ങയുടെ മുന്നില്‍ഞാന്‍ ഉന്നയിക്കുന്നത്. പുട്ടിന് പീര എന്ന നിലയില്‍ ഈ സംശയവും അങ്ങേക്ക് ആനന്ദദായകമാകും സംശയമൊന്നുമില്ല- പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.
പോലീസിന് പരിഹാസം
പള്‍സര്‍ സുനിയെ കോടതി മുറിയില്‍ വച്ച് പിടിച്ച പോലീസിനെ പരിഹസിക്കുന്നുണ്ട് പിസി ജോര്‍ജ്ജ്. എസ് കത്തി പോലെ ആ ആക്ഷനും ചരിത്രത്തില്‍ കയറി എന്നാണ് പരിഹാസം.
സൂപ്രണ്ടിനെതിരെ നല്‍കിയ പരാതി
കാക്കനാട് ജയിലില്‍ വച്ച് പള്‍സര്‍ സുനി മറ്റൊരാളെക്കൊണ്ട് എഴുതിച്ചകത്ത് ജയില്‍ സീലോടെ പുറത്തേക്ക് വിട്ട ജയില്‍ സൂപ്രണ്ടിനെതിരെ താന്‍ പരാതി നല്‍കിയിരുന്നു എന്നാണ് ജോര്‍ജ്ജ് മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നത്.
ബി സന്ധ്യക്കെതിരെയുള്ള പരാതി
മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥയായ ബി സന്ധ്യക്കെതിരെ ഗുരുതരമായ മൂന്ന് ഇടപെടലുകളെ കുറിച്ച് നിയമസഭ സമ്മേളനം തീരുന്ന ദിവസം പരാതിയായി നല്‍കിയ കാര്യവും ജോര്‍ജ്ജ് മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നുണ്ട്. പ്രത്യേക സംഘത്തെ വച്ച് സന്ധ്യക്കെതിരെയുള്ള പരാതി അന്വേഷിക്കണം എന്നായിരുന്നു ജോര്‍ജ്ജിന്റെ ആവശ്യം.
ഒരു മറുപടി പോലും
തന്റെ രണ്ട് പരാതികളിലും ഒരു മറുപടി പോലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് ജോര്‍ജ്ജ് പറയുന്നത്. എംഎല്‍എ നല്‍കുന്ന പരാതികളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ് ഇത്തരം സമീപനം എന്നും പിസി ജോര്‍ജ്ജ് ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
ദിലീപിന്റെ അമ്മയുടെ പരാതി
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തന്റെ മകനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ദിലീപിന്റെ അമ്മ നല്‍കിയ പരാതി അതേ അന്വേഷണ സംഘത്തിന് തന്നെയാണ് ഡിജിപി കൈമാറിയത് എന്ന ആക്ഷേപവും ജോര്‍ജ്ജ് ഉന്നയിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്ക് പരിഹാസം
ഇതുപോലെ തന്നെ ആണോ താന്‍ നല്‍കിയ പരാതികളുടെ കാര്യവും എന്നാണ് പരിഹസിച്ചുകൊണ്ട് പിസി ജോര്‍ജ്ജ് ചോദിക്കുന്നത്. സന്ധ്യക്കെതിരെ നല്‍കിയ പരാതി അന്വേഷിക്കാന്‍ സന്ധ്യേയും ജയില്‍ സൂപ്രണ്ടിനെതിരെയുള്ള പരാതി ജയില്‍ സൂപ്രണ്ടിനും തന്നെ ഡിജിപി ബെഹ്‌റ കൈമാറിയോ എന്നാണ് പരിഹാസം.
കരുണാകരന്റെ അവസ്ഥ
മുഖ്യമന്ത്രിയെ ഒന്ന് ഉപദേശിക്കുന്നും ഉണ്ട് പിസി ജോര്‍ജ്ജ്. പോലീസിനെ അന്ധമായി വിശ്വസിച്ച കരുണാകരന്റെ പതനം പോലീസിന്റെ സഹായം കൊണ്ട് തന്നെ ആയിരുന്നു എന്നാണ് മുഖ്യമന്ത്രിക്ക് നല്‍കുന്ന മുന്നറിയിപ്പ്.
ഒരു സ്ത്രീ ഓഫീസര്‍
എഡിജിപി ബി സന്ധ്യക്കെതിരെയുള്ള പരാതി വളരെ ഗൗരവ തരമാണെന്ന് പിസി ജോര്‍ജ്ജ് പറയുന്നു. ഒരു സ്ത്രീ ഓഫീസര്‍ ഈ വിധമൊക്കെ ആയിത്തീരും എന്നത് ഞെട്ടിപ്പിക്കുന്നതാണ് എന്നാണ് ജോര്‍ജ്ജ് പറയുന്നത്.
നടിക്കെതിരെ
നടി നല്‍കിയ പരാതിയെ പറ്റിയും ജോര്‍ജ്ജ് പറയുന്നുണ്ട്. വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടി തനിക്കെതിരെ പരാതി നല്‍കിയത് എന്നാണ് പറയുന്നത്. ആ പരാതിയില്‍ കേസ് എടുത്ത മുഖ്യമന്ത്രിക്കുള്ള വിമര്‍ശനമാണ് അടുത്ത വരി.
കമലഹാസനൊപ്പം
തനിക്കെതിരെ കേസ് എടുക്കാന്‍ സാഹചര്യം സൃഷ്ടിച്ച മുഖ്യമന്ത്രി, നടിയുടെ പേര് പുറത്ത് പറഞ്ഞ കമലഹാസനെ ക്ലിഫ് ഹൗസില്‍ വിളിച്ച് വരുത്തി ഫാമിലി ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു എന്നൊക്കെയാണ് ജോര്‍ജ്ജ് പറയുന്നത്
ഗംഗേശാനന്ദന്റെ കേസും
നടി ആക്രമിക്കപ്പെട്ട സംഭവത്തെ ഗംഗേശാനന്ദ കേസുമായി പോലും ബന്ധിപ്പിക്കുന്നുണ്ട് പിസി ജോര്‍ജ്ജ്. ക്രൂരമായി ആക്രമിക്കപ്പെട്ട്, ലിംഗം നഷ്ടപ്പെട്ട സ്വാമിയുടെ കേസില്‍ ഉറക്കം നടിക്കുന്നത് നീതിയാണോ എന്നാണ് പിസി ജോര്‍ജ്ജിന്റെ ചോദ്യം.
അതിലും സന്ധ്യയുടെ പേര്
ഗംഗേശാനന്ദ വിഷയത്തിലും ബി സന്ധ്യയുടെ പേര് പിസി ജോര്‍ജ്ജ് വലിച്ചിഴക്കുന്നുണ്ട്. ബി ന്ധ്യയുടെ പ്രതികാര നടപടിയായിരുന്നു ഗംഗേശാന്ദക്കെതിരായ കേസ് എന്നാണ് ആരോപണം. ആ കേസിന്റെ അന്വേഷണ ചുമതലും ബി സന്ധ്യക്കാണ്.
മുഖ്യമന്ത്രി റബ്ബര്‍ സ്റ്റാമ്പ് ആണോ?
പ്രമാദമായ ഇത്തരം കേസുകളില്‍ അന്വേഷണ ചുമതല ഏല്‍പിക്കുന്നതൊക്കെ അങ്ങ് അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണോ മുഖ്യമന്ത്രി എന്നാണ് പിസി ജോര്‍ജ്ജിന്റെ ചോദ്യം. അതോ മുഖ്യമന്ത്രിയെ റബ്ബര്‍ സ്റ്റാമ്പ് ആക്കിയിരുത്തു വേറെ ആരെങ്കിലും ചെയ്യുന്നതാണ് എന്നും ചോദിക്കുന്നുണ്ട്.
സന്ധ്യക്കെതിരെ തെളിവ് നല്‍കും
സന്ധ്യയ്‌ക്കെതിരെയുള്ള പരാതി അത്യന്തം ഗൗരവമുള്ളതാണ് എന്നും അന്വേഷണത്തില്‍ തെളിവുകല്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്നും പറഞ്ഞുകൊണ്ടാണ് പിസി ജോര്‍ജ്ജ് കത്ത് അവസാനിപ്പിക്കുന്നത്.
പുറത്ത് വിട്ടത് ദിലീപ് ഓണ്‍ലൈന്‍
ന്യൂയോര്‍ക്കില്‍ നിന്നാണ് പിസി ജോര്‍ജ്ജ് ഈ കത്ത് എഴുതിയിട്ടുളഅളത്. ദിലീപ് ഓണ്‍ലൈന്‍ ആണ് ഈ കത്ത് പുറത്ത് വിട്ടിട്ടുളളത്.