നടി ആക്രമിക്കപ്പെട്ട കേസിൽ നാദിർഷയുടെ പങ്ക്... പൾസർ സുനി തന്നെ പറയുന്നു; പിന്നെ സ്ഥിരം പല്ലവിയും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയുടെ അറസ്റ്റ് തടയാന്‍ സാധിക്കില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ പോലീസ് എന്ത് ചെയ്യും എന്നാണ് ഇനി അറിയാനുള്ളത്.
അതിനിടെയാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ പ്രതികരണം. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആയിരുന്നു സുനിയുടെ പ്രതികരണം.
പതിവ് പല്ലവി തന്നെ ആയിരുന്നു ഇത്തവണയും. നാദിര്‍ഷയുടെ പങ്ക് 'വിഐപി' തന്നെ വെളിപ്പെടുത്തട്ടെ എന്നാണ് സുനി പറയുന്നത്. അല്ലെങ്കില്‍ താന്‍ പറയുമെന്നാണ് ഭീഷണി
വിഐപിയെ വിടാതെ
മുമ്പ് മാഡത്തെ കുറിച്ച് ചോദിക്കുമ്പോഴും പള്‍സര്‍ സുനിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. എല്ലാം വിഐപി പറയും എന്ന്. വിഐപി പറഞ്ഞില്ലെങ്കില്‍ താന്‍ പറയും എന്നായിരുന്നു ഭീഷണി.
നാദിര്‍ഷയുടെ കാര്യത്തിലും
നാദിര്‍ഷയുടെ കാര്യത്തിലും അതേ പല്ലവി തന്നെയാണ് സുനി ആവര്‍ത്തിച്ചിട്ടുള്ളത്. ആലുവ ജയിലിലെ വിഐപി തന്നെ പറയട്ടേ എന്നാണത്.
ആരാണ് ആ വിഐപി
വിഐപി എന്ന വാക്ക് മാത്രമാണ് പള്‍സര്‍ സുനി സ്ഥിരമായി ഉപയോഗിക്കുന്നത്. ദിലീപിനെയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. പക്ഷേ മാധ്യമങ്ങളോട് ഒരിക്കല്‍ പോലും ദിലീപിന്റെ പേര് സുനില്‍ കുമാര്‍ പറഞ്ഞിട്ടില്ല എന്നതാണ് സത്യം.
വെളിപ്പെടുത്തുമെന്ന്
ദിലീപ് പറഞ്ഞില്ലെങ്കില്‍ നാദിര്‍ഷയുടെ പങ്കിനെ കുറിച്ച് താന്‍ തന്നെ വെളിപ്പെടുത്തും എന്നാണ് സുനിയുടെ ഭീഷണി. കേസിന്റെ വിസ്താരം നടക്കുമ്പോള്‍ താന്‍ പറയും എന്നാണ് സുനി പറഞ്ഞിട്ടുള്ളത്.
മാഡത്തിന്റെ പേര്
കേസിലെ മാഡത്തിന്റെ പേരിന്റെ കാര്യത്തിലും പള്‍സര്‍ സുനി ഇത്തരം ഒരു സസ്‌പെന്‍സ് നിലനിര്‍ത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ആണ് മാഡം കാവ്യ ആണ് എന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
നാദിര്‍ഷയ്ക്ക് നിര്‍ണായകം
പള്‍സര്‍ സുനി ഇപ്പോള്‍ നടത്തിയ പ്രതികരണം പോലും നാദിര്‍ഷയെ സംബന്ധിച്ച് നിര്‍ണായകമാണ്. സുനിയില്‍ നിന്ന് പുറത്ത് വന്ന വിവരങ്ങള്‍ ആണ് കേസിനെ ഇത്രത്തോളം മുന്നോട്ട് എത്തിച്ചത്.
സംശയങ്ങള്‍ക്ക് വകയുണ്ട്
നാദിര്‍ഷയുടെ പല നീക്കങ്ങളും സംശയങ്ങള്‍ക്ക് വകവയ്ക്കുന്നവയാണ്. ചോദ്യം ചെയ്യലിന് ശേഷം രണ്ട് തവണ രണ്ട് സ്ഥലങ്ങളിലായി നാദിര്‍ഷ ഒളിവില്‍ താമസിച്ചിരുന്നു എന്ന വിവരം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ആശുപത്രിയും മുന്‍കൂര്‍ ജാമ്യവും
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടിയതും അതിന് ശേഷം മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിച്ചതും സംശയങ്ങള്‍ക്ക് കാരണമാണ്.
പറഞ്ഞതില്‍ നുണകള്‍
ആദ്യത്തെ തവണ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത് എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
പലതും മറച്ചുവച്ചു
ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പലതും മറച്ചുവച്ചതായും ആക്ഷേപം ഉണ്ട്. ഇത് സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നതായും പറയുന്നു.