എല്ലാം രമ്യ നമ്പീശന്റെ കൈകളില്‍... ദിലീപിനെ അമ്മ തള്ളുമോ കൊള്ളുമോ? പൃഥ്വിയുടെ വാക്കും കുക്കുവും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നിര്‍ണായ വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്. നടന്‍ ദിലീപിനെതിരെ നടി പരാതി കൊടുത്തേക്കും എന്നും സൂചനകളുണ്ട്. സിനിമ മേഖലയില്‍ നിന്ന് പരമാവധി പിന്തുണ നേടാനുളള ശ്രമത്തിലാണ് ഇപ്പോള്‍ ദിലീപ്.
എന്നാല്‍ ദിലീപിനെ പിന്തുണയ്ക്കാൻ രംഗത്തെത്തി പുലിവാല് പിടിച്ചിരിക്കുകയാണ് ഇപ്പോള്‍ രണ്ട് പേര്‍- സലീം കുമാറും അജു വര്‍ഗ്ഗീസും. അതിനിടയിലാണ് താരസംഘടനയായ 'അമ്മ' യുടെ യോഗം നടക്കുന്നത്.
സംഘടനയുടെ അധികാര കേന്ദ്രങ്ങളിലെല്ലാം ദിലീപ് ശക്തനാണ്. എന്നാല്‍ എക്‌സിക്യൂട്ടീവിലുള്ള പെണ്‍ശബ്ദങ്ങളെ തടയാന്‍ ആകുമോ? മഞ്ജുവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഭാഗമായ രമ്യ നമ്പീശനും എക്‌സിക്യൂട്ടീവിലുണ്ട്. നടിയുമായി അത്രയേറെ ആത്മബന്ധം സൂക്ഷിക്കുന്ന ആളാണ് രമ്യ നമ്പീശന്‍.
ദുരന്തം സംഭവിച്ചത് തന്നെ
തൃശൂരില്‍ നിന്ന് കൊച്ചിയിലെ രമ്യ നമ്പീശന്റെ വീട്ടിലേക്ക് വരും വഴി ആയിരുന്നു നടി അതി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടിയ്ക്ക് വേണ്ടി ശക്തമായി രംഗത്ത് വന്നവരുടെ കൂട്ടത്തില്‍ രമ്യയും ഉണ്ടായിരുന്നു.
അമ്മ എക്‌സിക്യൂട്ടീവ്
പ്രധാന ഭാരവാഹികളെ കൂടാതെ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്ളത് 12 പേരാണ്. അതില്‍ സ്ത്രീ സാന്നിധ്യമായി ഉള്ളത് രമ്യ നമ്പീശനും കുക്കു പരമേശ്വരനും മാത്രം.
ജനറല്‍ ബോഡിയില്‍
ജനറല്‍ ബോഡിയില്‍ എന്തൊക്കെ ചര്‍ച്ചയാകണം എന്നതിന്റെ അജണ്ട നിശ്ചയിക്കപ്പെടുക എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ആയിരിക്കും. നടി ആക്രമിക്കപ്പെട്ട സംഭവം ജനറല്‍ ബോഡിയില്‍ ചര്‍ച്ചയാകണമെങ്കില്‍ അത് എക്‌സിക്യൂട്ടീവ് അംഗീകരിക്കണം. അത് നടക്കുമോ എന്നാണ് ചോദ്യം.
രമ്യയുടെ നിലപാട്
ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമാണ് രമ്യ നമ്പീശന്റെ നിലപാടുകള്‍. വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഭാഗമായപ്പോള്‍ രമ്യ നല്‍കി സന്ദേശം കൂടുതല്‍ ശക്തവും ആണ്. വനിത സംഘടന രൂപീകരിച്ചതിനെതിരേയും അമ്മ എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നേക്കാം.
കുക്കു എന്തെങ്കിലും പറയുമോ?
ഈ വിഷയത്തില്‍ ഇതുവരെ പരസ്യമായ നിലപാടുകള്‍ ഒന്നും സ്വീകരിക്കാത്ത ആളാണ് കുക്കു പരമേശ്വരന്‍. അതുകൊണ്ട് തന്നെ കുക്കു പരമേശ്വരന്റെ നിലപാടുകളും നിര്‍ണായകമാകും.
പൃഥ്വി പറയും... ഉറപ്പ്
നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഏറ്റവും ശക്തമായ പ്രതികരണം നടത്തിയവരില്‍ ഒരാളാണ് പൃഥ്വിരാജ്. സംഭവത്തിന് ശേഷം നടി ആദ്യമായി അഭിനയിച്ചതും പൃഥ്വിരാജിനൊപ്പം തന്നെ ആയിരുന്നു. ഈ വിഷയം അമ്മ എക്‌സിക്യൂട്ടീവില്‍ പൃഥ്വിരാജ് ചര്‍ച്ചയാക്കാതിരിക്കാനുള്ള സാധ്യത വിരളമാണ്.
ആക്ഷേപങ്ങള്‍
ദിലീപിനെതിരെയുള്ള ഗൂഢാലോചന സിദ്ധാന്തത്തില്‍ പൃഥ്വിരാജിന്റെ പേരും പലരും പരാമര്‍ശിക്കുന്നുണ്ട്. ഒരുപക്ഷേ ഇക്കാര്യം ദിലീപും ചര്‍ച്ചയാക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.
നിവിന്‍ പോളി
അമ്മ എക്‌സിക്യൂട്ടീവില്‍ ഉള്ള മറ്റൊരു യുവതാരം ആണ് നിവിന്‍ പോളി. തുടക്കത്തില്‍ നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഈ വിഷയത്തില്‍ ഒരു പ്രതികരണവും നിവിന്‍ പോളി നടത്തിയിരുന്നില്ല. നിവിന്റെ അടുത്ത സുഹൃത്തായ അജു വര്‍ഗ്ഗീസ് തുടര്‍ച്ചയായി ദിലീപിനെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.
മുകേഷും ഉണ്ട്
അമ്മ എക്‌സിക്യൂട്ടീവില്‍ ഉള്ള മറ്റൊരു പ്രമുഖന്‍ എംഎല്‍എ കൂടിയായ മുകേഷ് ആണ്. മുകേഷിന്റെ നിലപാടും യോഗത്തില്‍ നിര്‍ണായകം ആകുമെന്ന് ഉറപ്പാണ്. ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് മുകേഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സൂപ്പര്‍ താരങ്ങള്‍
അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ആണ്. കെബി ഗണേഷ് കുമാറും മോഹന്‍ലാലും ആണ് വൈസ് പ്രസിഡന്റുമാര്‍. മമ്മൂട്ടി ജനറല്‍ സെക്രട്ടറിയും ഇടവേള ബാബു സെക്രട്ടറിയും. ദിലീപ് ആണ് താരസംഘടനയുടെ ട്രഷറര്‍.
മമ്മൂട്ടിയും മോഹന്‍ലാലും
മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ് എന്നിവരുടെ നിലപാടുകളായിരിക്കും അമ്മ എക്‌സിക്യൂട്ടീവില്‍ ഏറ്റവും നിര്‍ണായകം ആവുക. മമ്മൂട്ടി ദിലീപിന് അനുകൂലമാണെന്നാണ് സൂചനകള്‍. എന്നാല്‍ മോഹന്‍ലാല്‍ എന്ത് പറയും എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്.