ആ ദൃശ്യങ്ങള്‍ സുനി പലര്‍ക്കും നല്‍കിയോ? മൊബൈല്‍ ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് സുനിയുടെ ഗൂഢതന്ത്രം
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പള്‍സര്‍ സുനി പോലീസിനോട് പറയുന്നത്. അങ്ങനെയെങ്കില്‍ സുനിയ്‌ക്കൊപ്പം ചേര്‍ന്നവരൊക്കെ എങ്ങനെ എത്തപ്പെട്ടു എന്ന കാര്യവും അന്വേഷിക്കേണ്ടിവരും. കണ്ണൂര്‍ സ്വദേശിയായ വിജീഷ് എങ്ങനെ എറണാകുളം കാരനായ സുനിയ്‌ക്കൊപ്പം കൂടി?
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു എന്നാണ് സുനി പറയുന്നത്. നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനാണ് ആ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും സുനി പറയുന്നു. എങ്കില്‍ പിന്നെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ സുനി വലിച്ചെറിഞ്ഞ് കളയുമോ?
മറ്റാർക്കും പങ്കില്ലെന്ന സുനിയുടെ മൊഴി എത്രത്തോളം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ചോദ്യങ്ങളെല്ലാം. കോയമ്പത്തൂര്‍ യാത്രക്കിടയ്ക്ക് സുനി ഈ ദൃശ്യങ്ങള്‍ മറ്റ് പലര്‍ക്കും പകര്‍ത്തിക്കൊടുത്തിട്ടുണ്ടോ എന്ന സംശയവും ഇപ്പോള്‍ ഉയരുന്നുണ്ട്.

കീഴടങ്ങാനെത്തവേ നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു എന്നാണ് പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴി. ഈ മൊഴി എത്രത്തോളം വിശ്വാസ്യമാണ് എന്ന കാര്യത്തില്‍ പോലീസിനും സംശയം ഉണ്ട്.

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ വേണ്ടിയാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നാണ് സുനി പറയുന്നത്. അങ്ങനെയെങ്കില്‍ ആ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ ഇയാള്‍ ഉപേക്ഷിക്കുമോ എന്നതാണ് നിര്‍ണായകമായ ചോദ്യം.

ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നത് ഗൗരവമായ കേസ് ആണ്. എന്നാല്‍ ഇത് തെളിയിക്കപ്പെടാതെ പോയാല്‍ അത് കേസിനെ നിര്‍ണായകമായിത്തന്നെ ബാധിക്കും. ഇക്കാര്യം സുനിയ്ക്ക് ആരെങ്കിലും കൃത്യമായി ഉപദേശിച്ചിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ കാര്യം തെളിയിക്കണമെങ്കില്‍ ആ മൊബൈല്‍ ഫോണും ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കണം. ആ ഫോണ്‍ കെണ്ടെടുക്കാനായില്ലെങ്കില്‍ ആ കുറ്റകൃത്യം തെളിയിക്കാന്‍ പോലീസിന് കഴിയുകയും ഇല്ല. അപ്പോള്‍ ഗൗരവമായ ഒരു വകുപ്പില്‍ നിന്ന് സുനിയ്ക്ക് രക്ഷപ്പെടാനും കഴിയും.

മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിരിക്കാനുള്ള സാധ്യത ഇപ്പോഴും തള്ളിക്കളയാനാവില്ല. എന്നാല്‍ അതിന് മുമ്പ് തന്നെ ആ ദൃശ്യങ്ങള്‍ മറ്റെവിടെയെങ്കിലും സുരക്ഷിതമായി സൂക്ഷിച്ചിരിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അങ്ങനെയെങ്കില്‍ കേസ് കൂടുതല്‍ സങ്കീര്‍ണമാകും.

കൊച്ചിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും രക്ഷപ്പെട്ട് പോയ സുനി കോയമ്പത്തൂരിലേക്കാണ് കടന്നത്. ഇവിടെ പലരുമായും ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ അത് അത്തരത്തില്‍ ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.

ഇക്കാര്യത്തില്‍ സുനിയില്‍ നിന്ന് വിവരം ശേഖരിക്കുകയല്ലാതെ പോലീസിന് മുന്നില്‍ വേറെ വഴിയില്ല. എന്നാല്‍ തന്റെ മൊഴികളില്‍ സുനി ഉറച്ച് നില്‍ക്കുന്നു എന്നതാണ് പോലീസിനെ കുഴക്കുന്ന കാര്യം.

ഈ സാഹചര്യം മറ്റേതെങ്കിലും രീതിയില്‍ സുനി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ആ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഒരു വിലപേശലിന് സുനിയെ പോലുള്ള ക്രിമിനലുകള്‍ മുതിരില്ലെന്നും ഉറപ്പിക്കാനാവില്ല.

ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങളെല്ലാം പോലീസില്‍ നിന്നുള്ളതാണ്. സുന്ി യഥാര്‍ത്ഥത്തില്‍ പോലീസിനോട് എന്താണ് പറഞ്ഞത് എന്നതിലും കൃത്യമായ വിവരങ്ങളില്ല. കഴിഞ്ഞ ദിവസം സുനി മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങളും അത് സാധൂകരിക്കുന്നുണ്ട്.

നടിയുടേതെന്ന പേരില്‍ വാട്‌സ് ആപ്പില്‍ ചിലര്‍ ചില ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതെല്ലാം കൃത്രിമമായ സൃഷ്ടിച്ചവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications