അയ്യപ്പന്‍ സ്വവർഗ്ഗ രതിയിലൂടെ, ബ്രഹ്മാവിന്റെ തല ഫെവിക്കോൾ വച്ച് ഒട്ടിച്ചത്... കുരീപ്പുഴ പറഞ്ഞുവെന്ന്
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കോട്ടുക്കലില്‍ വച്ചായിരുന്നു പ്രമുഖ കവി കുരീപ്പുഴ ശ്രീകുമാറിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. എന്നാല്‍ താന്‍ ശാരീരികമായി ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുകയാണ്.
കുരീപ്പുഴയ്ക്ക് അസഹിഷ്ണുതയാണ് എന്നായിരുന്നു ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രതികരണം. പ്രശസ്തിക്ക് വേണ്ടിയാണ് ആര്‍എസ്എസ്സുകാര്‍ ആക്രമിച്ചു എന്ന് കുരീപ്പുഴ പറയുന്നത് എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ആരോപിച്ചു.
പ്രകോപനപരമായ പ്രസംഗം നടത്തിയതാണ് കുരീപ്പുഴയെ ചോദ്യം ചെയ്യാന്‍ കാരണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നത്. ജനം ടിവിയില്‍ അത്തരും ഒരു വാര്‍ത്തയും വന്നിരുന്നു. എന്താണ് അവര്‍ പറയുന്നത്.
ഹിന്ദു ദൈവങ്ങളെ
ഹിന്ദു ദേവന്‍മാരേയും ദേവിമാരേയും പൊതു വേദിയില്‍ അധിക്ഷേപിച്ച് സംസാരിച്ചു എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ കുരീപ്പുഴ ശ്രീകുമാറിനെതിരെ ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ ഇത്തരം ഒരു സംഭവം നടന്നോ എന്നതിന്റെ തെളിവുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.
അയ്യപ്പനും സ്വവര്‍ഗ്ഗ രതിയും
സ്വാമി അയ്യപ്പന്‍ സ്വവര്‍ഗ്ഗ രതിയിലൂടെ ജനിച്ചതാണെന്ന് കുരീപ്പുഴ പറഞ്ഞു എന്നതാണ് ആക്ഷേപങ്ങള്‍ പ്രധാനപ്പെട്ട ഒന്ന്. അയ്യപ്പന്റെ ജനനം സംബന്ധിച്ച് കുരീപ്പുഴ എന്തെങ്കിലും പറഞ്ഞോ എന്നത് സംബന്ധിച്ച് മറ്റാരും ഒന്നും പറയുന്നും ഇല്ല.
ബ്രഹ്മാവിന്റെ തലകള്‍
ബ്രഹ്മാവിന്റെ തലകള്‍ ഫെവിക്കോള്‍ വച്ച് ഒട്ടിച്ചതാണ് എന്ന് പറഞ്ഞു എന്നും ആരോപണം ഉണ്ട്. പത്മനാഭന്റെ നാഭിയില്‍ നിന്ന് താമര ഉണ്ടായതായി പ്രചരിപ്പിക്കുന്നത് ബിജെപിക്കാര്‍ ആണെന്നും അദ്ദേഹം പ്രസംഗിച്ചു എന്ന് ആരോപിക്കുന്നുണ്ട്. ജനം ടിവിയില്‍ ഇത് സംബന്ധിച്ച് വാര്‍ത്തയും വന്നിരുന്നു.
ജനങ്ങളുടെ പ്രതിഷേധം
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചപ്പോള്‍ ജനങ്ങള്‍ ചോദ്യം ചെയ്യുകയായിരുന്നു എന്നാണ് മറ്റൊരു വാദം. കുരീപ്പുഴയ്ക്ക് നേര്‍ക്ക് ആക്രമണം ഒന്നും നടന്നിട്ടില്ലെന്നും ഇവര്‍ വാദിക്കുന്നുണ്ട്. ശാരീരിക ആക്രമണം ഉണ്ടായിട്ടില്ലെന്ന് കുരീപ്പുഴയും അംഗീകരിക്കുന്നു.
മതസൗഹാര്‍ദ്ദം തകര്‍ത്തു?
കുരീപ്പുഴയുടെ പ്രസംഗം മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ഉള്ളതായിരുന്നു എന്നാണ് മറ്റൊരു ആരോപണം. ഈ വിഷയത്തില്‍ ബിജെപി നേതൃത്വം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. എന്തായാലും ഈ പരാതിയില്‍ ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.
ആര്‍എസ്എസ്സുകാരല്ലെന്ന്
എന്തായാലും കുരീപ്പുഴ ശ്രീകുമാറിന് നേര്‍ക്ക് കയ്യേറ്റ ശ്രമം നടന്നു എന്നത് വാസ്തവം ആണ്. എന്നാല്‍ അതില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒരു പങ്കും ഇല്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറയുന്നത്. പക്ഷേ, പോലീസ് അറസ്റ്റ് ചെയ്തവരില്‍ ഒരാള്‍ ബിജെപിയുടെ പഞ്ചായത്ത് അംഗം ആണ്.
ഹിന്ദു സംഘടനകള്‍
കുരീപ്പുഴ ശ്രീകുമാറിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ പോലീസ് ആറ് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് കള്ളക്കേസ് ആണെന്നാണ് സംഘപരിവാര്‍ അനൂകൂലികളുടെ ആരോപണം. അറസ്റ്റ് ചെയ്തവര്‍ക്ക് നിയമസഹായം ലഭ്യമാക്കും എന്ന് ഹിന്ദു സംഘടനകള്‍ അറിയിച്ചതായും ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍
കുരീപ്പുഴ ശ്രീകുമാര്‍ ആക്രമിക്കപ്പെട്ടു എന്ന രീതിയില്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. മലയാളത്തിന്റെ ജനകീയ കവി എന്ന് വിശേഷിപ്പിക്കപ്പെട്ടുന്ന കുരീപ്പുഴയ്ക്ക് ഏറെ ആരാധകരും ഉണ്ട്. അതുകൊണ്ട് തന്നെ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിവക്കുകയും ചെയ്തു.
പുസ്തകം വിറ്റുപോകാനും പ്രശസ്തിക്കും
കുരീപ്പുഴ ഇന്ന് മുതല്‍ ആഗോള പ്രശസ്തന്‍ ആയിക്കഴിഞ്ഞിരിക്കുന്നു എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ വിവാദത്തോട് പ്രതികരിച്ചത്. കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ എല്ലാം എളുപ്പത്തില്‍ വിറ്റുതീരും, മിനിമം ആറ് മാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും- ഇങ്ങനെയൊക്കെ ആയിരുന്നു സുരേന്ദ്രന്റെ പരിഹാസം.
കിട്ടേണ്ടത് തന്നെ
കുരീപ്പുഴക്ക് കിട്ടേണ്ടത് തന്നെയാണ് കിട്ടിയിരിക്കുന്നത് എന്ന രീതിയില്‍ ആണ് സംഘപരിവാര്‍ അനുകൂലികളുടെ പ്രചാരണം. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും എല്ലാം ഇത്തരം ചര്‍ച്ചകള്‍ സജീവമാണ്.