'മലയാളി വൈദികർക്കെതിരായ അക്രമം; ബിജെപിക്ക് കീഴിൽ ഇതിൽ സ്ഥിരം സംഭവം, നടപടി വേണം'
ഒഡിഷയിൽ മലയാളി കത്തോലിക്കാ വൈദികർക്കെതിരെ ഉണ്ടായ അക്രമത്തിനെതിരെ രൂക്ഷപ്രതികരണവുമായി കെസി വേണുഗോപാൽ. മനസ്സാക്ഷി മരവിക്കും വിധമുള്ള അക്രമസംഭവമാണ് അരങ്ങേറിയിരിക്കുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരന്തരമായി ന്യൂനപക്ഷ വിഭാഗങ്ങളും പുരോഹിതരും ആക്രമിക്കപ്പെടുന്നതിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണകൂട അനുമതിയോടെ, പൊലീസിനെ നോക്കുത്തിയാക്കിയാണ് ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുന്നത്.
സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കർശന നിയമനടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'ഒഡിഷയിലെ സംബൽപുർ ജില്ലയിൽ തൊണ്ണൂറുകാരനായ ഒരു വൃദ്ധ പുരോഹിതൻ ഉൾപ്പെടെ രണ്ട് മലയാളി കത്തോലിക്കാ വൈദികരാണ് കഴിഞ്ഞദിവസം ക്രൂരമായ അക്രമത്തിന് വിധേയരായത്. മനസ്സാക്ഷി മരവിക്കും വിധമുള്ള അക്രമസംഭവമാണ് അരങ്ങേറിയിരിക്കുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരന്തരമായി ന്യൂനപക്ഷ വിഭാഗങ്ങളും പുരോഹിതരും ആക്രമിക്കപ്പെടുന്നതിന്റെ തുടർച്ചയാണിത്.
അക്രമത്തിനിരയായ വൈദികനുമായി രാവിലെ ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. അങ്ങേയറ്റം ക്രൂരമായ അക്രമമാണ് അവർ നേരിട്ടത്. അദ്ദേഹം തങ്ങൾക്കേറ്റ മൃഗീയ പീഡനം വിവരിക്കുമ്പോൾ, കേട്ടുനിൽക്കാനാവാത്ത വിധം മനസ്സ് മരവിച്ചുപോവുകയായിരുന്നു. ഇത്തരം അതിക്രമങ്ങൾ ഒരിക്കൽപ്പോലും ആവർത്തിക്കരുതെന്നാണ് ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും നമ്മൾ പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്. പക്ഷേ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണകൂട അനുമതിയോടെ, പൊലീസിനെ നോക്കുത്തിയാക്കിയാണ് ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുന്നത്.
സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കർശന നിയമനടപടി സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝിക്ക് കത്തുനൽകിക്കഴിഞ്ഞു. ആക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒരു വിട്ടുവീഴ്ചയുമില്ലാത്ത കർശന നടപടിയാണ് സ്വീകരിക്കേണ്ടത്. അക്രമം നേരിട്ടവരുടെ സുരക്ഷയും നിയമവാഴ്ചയും ഉറപ്പാക്കുന്നതിന് കുറ്റവാളികളെ വേഗത്തിൽ പിടികൂടി നീതിയുടെ മുന്നിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇത്തരം അക്രമങ്ങൾ വ്യക്തികളുടെ മൗലികാവകാശങ്ങൾ ലംഘിക്കുക മാത്രമല്ല, നമ്മുടെ രാജ്യം വിലമതിക്കുന്ന സാമുദായിക ഐക്യത്തിനും സമാധാനത്തിനും ഭീഷണിയാവുക കൂടിയാണ് ചെയ്യുന്നത്. പുരോഹിതരുടെയും ജീവനക്കാരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഉറപ്പുവരുത്തണം.
വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാനും അതുവഴി അക്രമം അഴിച്ചുവിടാനും വേണ്ടി നിലകൊള്ളുന്ന ഗൂഢശക്തികളെ ചെറുത്തുതോൽപ്പിക്കുക തന്നെ വേണം.












Click it and Unblock the Notifications