കേരളം സുരക്ഷിതമല്ല!പിണറായി സർക്കാരിൽ നിന്ന് നീതി കിട്ടില്ല! സഹായം തേടി ബിജെപി ഗവർണറുടെ അടുത്തേക്ക്
ബിജെപി സംഘപരിവാർ സംഘടനകൾ ആക്രമിക്കപ്പെട്ടിട്ടും ആക്രമണങ്ങൾ തടയുന്നതിന് സർക്കാർ നിഷ്ക്രിയമാണെന്നാണ് നേതാക്കൾ പറയുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി സംഘപരിവാർ സംഘടനകൾക്കു നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആർഎസ്എസ് നേതാക്കൾ ഗവർണറെ കാണുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് കൂടിക്കാഴ്ച. പാർട്ടി ഓഫീസുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ തടയാൻ ഇടപെടണമെന്നാണ് ആവശ്യം.
ബിജെപി സംഘപരിവാർ സംഘടനകൾ ആക്രമിക്കപ്പെട്ടിട്ടും ആക്രമണങ്ങൾ തടയുന്നതിന് സർക്കാർ നിഷ്ക്രിയമാണെന്നാണ് നേതാക്കൾ പറയുന്നത്. സമാധാനം പുനഃസ്ഥാപിക്കാൻ ഗവർണർ ഇടപെടണമെന്നാണ് നേതാക്കളുടെ ആവശ്യം.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ബിജെപി എംഎൽഎ ഒ രാജ ഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ സന്ദർശിക്കുന്നത്. സംഘപരിവാർ, ബിഎംഎസ് സംഘടനാ പ്രതിനിധികളും സംഘത്തിലുണ്ടാകും.
ദില്ലിയിൽ സീതാറാം യെച്ചൂരിക്ക് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ കേരളത്തിൽ നടന്ന സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ ബിജെപി സംഘപരിവാർ സംഘടനകളുടെ ഓഫീസുകൾക്കു നേരെ വ്യാപക ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഗവർണറെ സമീപിക്കുന്നത്.
പിണറായി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ കണ്ണൂരിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്ന സംഭവത്തിൽ പിണറായിയിൽ നിന്ന് നീതി കിട്ടില്ലെന്നു വ്യക്തമാക്കി ബിജെപി നേതാക്കൾ ഗവർണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതി ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയത് ബിജെപി നേതാക്കളെ ചൊടിപ്പിച്ചു. ബിജെപി നേതാക്കൾ ഗവർണർക്കെതിരെ തിരിഞ്ഞിരുന്നു.