വനിതാ മതിലിന് നേരെ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ കർശന സുരക്ഷ
തിരുവനന്തപുരം: ജനുവരി ഒന്നിന് സംഘടിപ്പിക്കാനിരിക്കുന്ന വനിതാ മതിലിന് നേരെ മൂന്ന് ജില്ലകളിൽ ആക്രമണം ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിലാണ് ആക്രമണ സാധ്യതയുള്ളതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതേ തുടർന്ന് ഭീഷണി നിലനിൽക്കുന്ന മൂന്നിടങ്ങളിലും പ്രത്യേക സുരക്ഷ ഏർപ്പെടുത്താൻ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
മൂന്നിടത്തും ബിജെപി, സംഘപരിവാർ നേതാക്കളുടെയും സജീവ പ്രവർത്തകരുടെയും നീക്കങ്ങൾ നിരീക്ഷിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മതിലിൽ പങ്കെടുക്കാനായി വയനാട്ടിൽ നിന്നെത്തുന്നവരെയും നിരീക്ഷിക്കും. കാസർഗോഡ്, മഞ്ചേശ്വരം, ആദൂര്‍, ബേക്കല്‍, അമ്പലത്തറ, വെള്ളരിക്കുണ്ട് സ്റ്റേഷന് പരിധികളിലെ 74 ഇടങ്ങളിലാണ് അതിശ്രദ്ധ വേണ്ടത്.
കണ്ണൂർ ജില്ലയിൽ കരിവെള്ളൂർ, കോത്തായിമുക്ക്, അന്നൂർ, കണ്ടോത്ത്പറമ്പ്, തലായി, സെയ്താർ പള്ളി എന്നിങ്ങനെ ആറിടത്താണ് നിരീക്ഷണം. കോഴിക്കോട് റൂറലിൽ അഴിയൂർ, കുഞ്ഞിപ്പള്ളി, മുക്കാളി, പലയാട്ടുനട, ബ്രദേഴ്സ് സ്റ്റോപ്, പയ്യോളിയും പരിസര പ്രദേശങ്ങളും എന്നിവിടങ്ങളിലാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
വനിതാ മതിലിന് നേരെയും പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യപ്പജ്യോതിക്ക് നേരെ ചിലയിടങ്ങളിൽ ആക്രമണം നടന്നിരുന്നു.