തന്റെ വാഹനം പരമാവധി വെട്ടിച്ചതുകൊണ്ട് അപകടം ഒഴിവായി!!! കാറിന് നേർക്ക് കല്ലേറ് വിഷയത്തിൽ ബല്‍റാം...
തൃത്തലാ: വിടി ബല്‍റാം എംഎല്‍എയുടെ കാറിന് നേര്‍ക്ക് കല്ലേറ് നടന്നു എന്നും കാറിന്റെ ചില്ലുകള്‍ തകര്‍ന്നു എന്നും ആയിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. സിപിഎം പ്രവര്‍ത്തകരാണ് ബല്‍റാമിനെ ആക്രമിച്ചത് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും നടന്നു.
എന്നാല്‍ കാറിന്റെ ചില്ല് സിപിഎമ്മുകാര്‍ എറിഞ്ഞ് തകര്‍ത്തതല്ല എന്നത് തെളിയിക്കുന്ന ഒരു വീഡിയോ പിന്നീട് പുറത്ത് വന്നു. അമിത വേഗത്തില്‍ വന്ന ബല്‍റാമിന്റെ വാഹനത്തിന്റെ റിയര്‍ വ്യൂ മിറര്‍ പ്രതിഷേധക്കാരെ തടയുകയായിരുന്ന പോലീസുകാരന്റെ കൈയ്യില്‍ ഇടിച്ചായിരുന്നു പൊട്ടിയത്.
എന്തായാലും വിഷയത്തില്‍ ബല്‍റാം ഫേസ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്. തന്റെ വാഹനം പരമാവധി വെട്ടിച്ചതുകൊണ്ടാണ് അപകടം ഒഴിവായത് എന്നാണ് ബല്‍റാം പറയുന്നത്. കൊടികെട്ടിയ വടികള്‍ കൊണ്ട് അടിച്ചതിന്റേയും പോലീസുകാരെ പിടിച്ചുതള്ളിയതുകൊണ്ട് സൈഡ് മിറര്‍ തകര്‍ന്നതടക്കം വാഹനത്തിന് കേടുപാടുകള്‍ പറ്റി എന്നാണ് ബല്‍റാം പറയുന്നത്. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ....
അക്രമാസക്തമായ പ്രതിഷേധമെന്ന്
സമാധാനപരമായ ഏത് പ്രതിഷേധത്തേയും ജനാധിപത്യത്തിൽ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇന്ന് കൂടല്ലൂരിൽ അക്രമാസക്തമായ നിലയിലാണ് സിപിഎമ്മുകാർ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
രാഷ്ട്രീയ കാരണം പറഞ്ഞ് കഴിഞ്ഞ മൂന്ന് മാസമായി തൃത്താലയിലെ സിപിഎമ്മുകാർ ജനപ്രതിനിധിയായ എന്റെ സഞ്ചാരസ്വാതന്ത്ര്യം തടയാനും പൊതുപരിപാടികളിൽ പങ്കെടുപ്പിക്കാതിരിക്കാനും ശ്രമിച്ചു വരികയാണ്. രണ്ട് തവണ ഓഫീസും വീടും ആക്രമിച്ചും നേരിട്ട് കല്ലെറിഞ്ഞും വാഹനം തകർത്തുമൊക്കെയുള്ള ആദ്യ ദിവസങ്ങളിലെ ആവേശത്തിനൊക്കെ ശേഷം പൊതുവിൽ സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു പിന്നീടൊക്കെ അരങ്ങേറിയത്. പോലീസുമായി സഹകരിച്ച് റോഡിന്റെ സൈഡിൽ നിന്നുള്ള പ്രതിഷേധമാണ് പതിവ്.
തന്‍റെ വാഹനം വെട്ടിച്ചതുകൊണ്ട് മാത്രം
എന്നാൽ ഇക്കഴിഞ്ഞ ദിവസം തിരുമിറ്റക്കോട് പള്ളിപ്പാടം സ്ക്കൂൾ വാർഷിക പരിപാടിക്കിടെ അതിരുകടന്ന് കൊടികെട്ടിയ വടികൾ കൊണ്ട് വാഹനം ആക്രമിക്കപ്പെടുന്ന അനുഭവമാണുണ്ടായത്. അതിന്റെ കുറേക്കൂടി അക്രമാസക്തമായ രീതിയാണ് സിപിഎം ക്രിമിനലുകൾ ഇന്ന് കൂടല്ലൂരിൽ പ്രദർശിപ്പിച്ചത്. റോഡിന്റെ ഇടതു ലെയ്ൻ പൂർണ്ണമായി കയ്യേറിയതിനാൽ വാഹനം വലതുവശത്തെ ഷോൾഡറിലേക്ക് ഇറക്കിയിട്ട് പോലും വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറുകയും തടഞ്ഞുനിർത്തിയിരുന്ന പോലീസുകാരെ വാഹനത്തിന് മുന്നിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നു സമരക്കാർ. പൈലറ്റ് ചെയ്ത പോലീസ് ജീപ്പിനു പിന്നിൽ അതേ സ്പീഡിൽ വന്ന എന്റെ വാഹനം ബേയ്ക്ക് ചെയ്ത് വലത്തോട്ട് പരമാവധി വെട്ടിച്ചതുകൊണ്ടാണ് കൂടുതൽ അപകടം ഇല്ലാതെ പോയത്. കൊടി കെട്ടിയ വടികൾ ഉപയോഗിച്ച് അടിച്ചതിന്റേയും പോലീസുകാരെ പിടിച്ചുതള്ളിയതിന്റേയും കാരണത്താൽ സൈഡ് മിറർ തകർന്നതടക്കം വാഹനത്തിന് കേടുപാടുകൾ പറ്റി.
സമരാഭാസം എത്ര നാള്‍?
പ്രതിഷേധത്തിന്റെ പേരിൽ എത്ര കാലം ഈ സമരാഭാസങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാണ് തൃത്താലയിലെ സിപിഎമ്മുകാർ ആഗ്രഹിക്കുന്നതെന്ന് അറിയില്ല. ഏതായാലും ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും എന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ സിപിഎമ്മിന്റെ ഭീഷണിക്കും അക്രമത്തിനും സാധിക്കില്ല എന്ന് അവരെ വിനീതമായി ഓർമ്മപ്പെടുത്തുന്നു. ഈ വിഷയം ഇപ്പോഴും തലയിലേറ്റി നടക്കുന്നവരുടെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്ന് തൃത്താലയിലും പുറത്തുമുള്ള മുഴുവനാളുകൾക്കും ഇതിനോടകം മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.
പാവങ്ങളുടെ പടത്തലവന്‍മാര്‍ പുനര്‍ജനിച്ചാല്‍...
ഒരു കാര്യം ഉറപ്പ്, വിദ്യാഭ്യാസക്കച്ചവടക്കാർക്ക് മുന്നിൽ നിർലജ്ജം കീഴടങ്ങി അവരുടെ കോഴ പ്രവേശനങ്ങളെ സാധൂകരിക്കാൻ നിയമനിർമ്മാണം വരെ നടത്തിക്കൊടുക്കുന്ന ഇന്നത്തെ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും നേതാക്കന്മാർ അവഹേളിച്ചത്രയും ഇവിടെ വേറാരും പഴയകാല കമ്യൂണിസ്റ്റ് നേതാക്കളെയും രക്തസാക്ഷികളേയും അവഹേളിച്ചിട്ടില്ല. "പാവങ്ങളുടെ പടത്തലവന്മാ"ർ ഇന്ന് പുനർജനിക്കുകയാണെങ്കിൽ അവർ ആദ്യം ചമ്മട്ടിക്കടിക്കുന്നത് ഇന്നത്തെ സിപിഎം നേതാക്കളെയായിരിക്കും.
ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഇതാണ് ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എംഎല്‍എയുടെ കാറിന് നേര്‍ക്ക് സിപിഎമ്മുകാര്‍ കല്ലേറ് നടത്തിയെന്നും കാറിന്‍റെ ചില്ല് തകര്‍ന്നു എന്നും വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് ബല്‍റാമിന് ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നത്.
റോഡ് ഉപരോധത്തിന് മറുപടിയുണ്ടോ?
സംഭവം നടന്ന ഉടന്‍ തന്നെ യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. സിപിഎമ്മിനെതിരെ പ്രകോപനാത്മകമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു ഇത്. സിപിഎമ്മുകാര്‍ എംഎല്‍എയുടെ കാര്‍ ആക്രമിച്ചു എന്നായിരുന്നു മുദ്രാവാക്യത്തില്‍ പറഞ്ഞിരുന്നത്.
ഇത്രയും കാര്യങ്ങള്‍ അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ട് വിടി ബല്‍റാം എംഎല്‍എ ആ പ്രതിഷേധത്തില്‍ ഇടപെട്ടില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. തന്‍റെ കാറിന് നേര്‍ക്ക് കല്ലേറുണ്ടായി എന്ന വ്യാജ വാര്‍ത്തയ്ക്കെതിരേയും എന്തുകൊണ്ട് അദ്ദേഹം പ്രതികരിച്ചില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
സ്വാശ്രയത്തിലും ഉണ്ട് ചോദ്യം
വിദ്യാഭ്യാസക്കച്ചവടക്കാർക്ക് മുന്നിൽ നിർലജ്ജം കീഴടങ്ങി അവരുടെ കോഴ പ്രവേശനങ്ങളെ സാധൂകരിക്കാൻ നിയമനിർമ്മാണം വരെ നടത്തിക്കൊടുക്കുന്ന ഇന്നത്തെ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും നേതാക്കന്മാർ അവഹേളിച്ചത്രയും ഇവിടെ വേറാരും പഴയകാല കമ്യൂണിസ്റ്റ് നേതാക്കളെയും രക്തസാക്ഷികളേയും അവഹേളിച്ചിട്ടില്ല എന്നാണല്ലോ വിടി ബല്‍റാം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. സ്വാശ്രയ ബില്ലിനെ വിടി ബല്‍റാം എതിര്‍ത്തു എന്നത് സത്യം തന്നെ. എന്നാല്‍ ആ എതിര്‍പ്പിനെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും മുന്നണിയും നിഷ്കരുണം തള്ളിക്കളഞ്ഞതിനെ കുറിച്ച് അദ്ദേഹത്തിന് എന്തായിരിക്കും പറയാനുണ്ടാവുക. ആ നിയമ നിര്‍മാണത്തില്‍ പങ്കാളികളായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗം കൂടിയാണ് വിടി ബല്‍റാം എന്ന സത്യം മായ്ച്ച് കളയാന്‍ ആകുമോ എന്നാണ് ചോദ്യം.
ബൽറാമിന്റെ കാറിന്റെ കണ്ണാടി പോലീസുകാരന്റെ കൈയ്യിലിടിച്ച് പൊട്ടി; സിപിഎം അക്രമമെന്ന് വ്യാജപ്രചാരണം
കർണാടകത്തിൽ മോദി സ്വപ്‌നങ്ങൾ തകരുന്നു; 'വിലകൂടിയ' എസ്എം കൃഷ്ണ കോൺഗ്രസ്സിലേക്ക്? ബിജെപിയുടെ ചതി?