മിന്നൽ മുരളിയുടെ സെറ്റ് ബംജ്റംഗ്ദൾ തകർത്ത സംഭവം, ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി!
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിലുളള ആശങ്കയിലാണ് സംസ്ഥാനം. അതിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് സിനിമാ സെറ്റ് തകര്‍ത്ത സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കാലടി ശിവരാത്രി മണപ്പുറത്ത് ലക്ഷങ്ങള്‍ മുടക്കി മിന്നല്‍ മുരളി എന്ന സിനിമയ്ക്ക് വേണ്ടി നിര്‍മ്മിച്ച സെറ്റ് ആണ് ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളം വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള മണ്ണല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സിനിമാ സെറ്റാണ് തകര്‍ത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് കാരണം സിനിമാ ചിത്രീകരണം മുടങ്ങിപ്പോയത് കൊണ്ടാണ് ആ സെറ്റ് അവിടെ തന്നെ ആയത്. അതാണ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ എന്ന ഒരു കൂട്ടര്‍ തകര്‍ത്ത് കളഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര ഹിന്ദു പരിഷദ് നേതാവ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ ആണ് അക്കാര്യം പുറത്ത് അറിയിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഒരു സെറ്റ് അവിടെ ഉളളത് കൊണ്ട് മതവികാരം വ്രണപ്പെട്ടു എന്നാണ് പറയുന്നത്. ഏത് മതവികാരമാണ് സിനിമാ സെറ്റ് കാരണം വ്രണപ്പെട്ടത് എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ സിനിമാ ലോകത്ത് നിന്നും പുറത്ത് നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇത്തരം വര്‍ഗീയ നിലപാടുകള്‍ കേരളത്തിന്റെ മണ്ണില്‍ അനുവദിച്ച് കൊടുക്കാനാകില്ലെന്നാണ് പൊതുവികാരം.
എഎച്ച്പി ജനറൽ സെക്രട്ടറി ഹരി പാലോട് ആണ് സിനിമ സെറ്റ് പൊളിച്ചതായി ഫേസ്ബുക്കിൽ ഫോട്ടോകൾ സഹിതം പോസ്റ്റിട്ടത്. '' കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്,പരാതികൾ നൽകിയിരുന്നു.യാജിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ''