ട്രാൻസ്ജെൻഡറാണെങ്കിൽ വസ്ത്രമഴിച്ച് കാണിക്കാൻ.. മലപ്പുറത്ത് ലയയ്ക്ക് നടുറോഡിൽ അപമാനവും മർദ്ദനവും!
Recommended Video
മലപ്പുറം: കേരളമുള്‍പ്പെടെ രാജ്യത്ത് എവിടെയും ഭിന്നലിംഗക്കാര്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളം ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദ സംസ്ഥാനമായി മാറിയെന്ന വാദത്തിനെ സാധൂകരിക്കുന്ന സംഭവങ്ങളല്ല അരങ്ങേറുന്നത്.
സഖാക്കളുടെ ഒളിവ് ജീവിതം അത്ര വിശുദ്ധപുസ്തകമൊന്നുമല്ല''.. ബൽറാമിന് പിന്തുണയുമായി സിവിക് ചന്ദ്രൻ
കഴിഞ്ഞ ദിവസം കോഴിക്കോട് മിഠായിത്തെരുവില്‍ വെച്ച് ട്രാന്‍സ്‌ജെന്‍ഡറുകളായ രണ്ട് പേരെ പോലീസ് അകാരണമായി തല്ലിച്ചതയ്ക്കുകയുണ്ടായി. വിവാദമായതോടെ അവര്‍ക്കെതിരെ അവിഹിതത്തിന് കേസെടുക്കുകയാണ് പോലീസ് ചെയ്തത്. അധികാര വര്‍ഗത്തിന്റെ മനോഭാവം ഇതാണെങ്കില്‍ പൊതു ജനത്തിന്റെത് എങ്ങെനെയാവുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. മലപ്പുറത്ത് വെച്ച് ട്രാന്‍സ് ജെന്‍ഡറായ ലയയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ അനുഭവമാണ്.
കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ വെച്ചാണ് ട്രാന്‍സ് ജെന്‍ഡറായ ലയയ്ക്കും സുഹൃത്തിനും ക്രൂരമര്‍ദനമേറ്റത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ടൗണില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ലയ. അവിടേക്കാണ് ലയയുടെ അയല്‍വാസി കൂടിയായ ഷിഹാബ് എന്നയാള്‍ എത്തിയത്.
നടുറോഡിൽ മർദ്ദനം
ലയയുടെ വസ്ത്രധാരണത്തെക്കുറിച്ച് ഷിഹാബ് മോശമായി സംസാരിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. താനൊരു ഭിന്നലിംഗമാണെന്ന് ലയ ഇയാളോട് പറഞ്ഞു. ഇതോടെ ഇയാള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ലയ പറയുന്നു. ലയയെ മര്‍ദിക്കുക മാത്രമല്ല, വസ്ത്രങ്ങള്‍ വലിച്ച് കീറിയതായും പറയുന്നു.
വസ്ത്രം വലിച്ച് കീറി
ട്രാന്‍സ് ജെന്‍ഡറാണ് എന്ന് പറഞ്ഞപ്പോള്‍ അത് തെളിയിക്കാന്‍ ലിംഗം കാണിക്കാനും ഷിഹാബ് പറഞ്ഞതായും ആരോപണമുണ്ട്. തന്നെ ഷിഹാബുദ്ദീന്‍ ഇതാദ്യമായല്ല ആക്രമിക്കുന്നതെന്നും ലയ പറയുന്നു. മുന്‍പും ഇതേ തരത്തില്‍ വസ്ത്രങ്ങള്‍ വലിച്ച് കീറുകയും മര്‍ദിക്കുകയുമുണ്ടായിട്ടുണ്ട്. കറി തലയിലൊഴിച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്ന് ലയ പറയുന്നു.
നാട് വിടാൻ ഭീഷണി
തന്റെ അയല്‍വാസി കൂടിയായ ഷിഹാബുദ്ദീന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ താന്‍ അതിന് വിസമ്മതിച്ചു. ഇതോടെയാണ് ഇയാള്‍ പ്രകോപിതനായത്. ആണായിട്ട് ജീവിക്കാന്‍ പറ്റുമെങ്കില്‍ ജീവിച്ചാല്‍ മതിയെന്നും ഇല്ലെങ്കില്‍ നാട് വിട്ട് പോകാന്‍ ഭീഷണിപ്പെടുത്തിയെന്നും ലയ പറയുന്നു.
ലയ ചികിത്സയിൽ
മര്‍ദനത്തില്‍ പരിക്കേറ്റ ലയ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമിക്കപ്പെട്ടതിന് ശേഷം പരാതി നല്‍കാനായി പോലീസ് സ്‌റ്റേഷനിലേക്ക് പോകാനും തന്നെ ഷിഹാബ് അനുവദിച്ചില്ലെന്ന് ലയ പറയുന്നു. പോലീസ് സ്‌റ്റേഷനില്‍ പോകുന്നതിന് വേണ്ടി ഓട്ടോയില്‍ കയറിയപ്പോള്‍ ഡ്രൈവറെ ഷിഹാബ് ഭീഷണിപ്പെടുത്തിയെന്നും ലയ ആരോപിക്കുന്നു.
പരാതി നൽകിയിട്ടും നടപടിയില്ല
നേരത്തെ ഷിഹാബില്‍ നിന്നും സമാനമായ ആക്രമണം നേരിട്ടപ്പോള്‍ രണ്ട് തവണ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ല. പരാതി വെള്ളപ്പേപ്പറില്‍ എഴുതി വാങ്ങിക്കുകയും ഫോണ്‍ നമ്പര്‍ വാങ്ങുകയും മാത്രമാണ് പോലീസ് ചെയ്തതെന്ന് ലയ പറയുന്നു.
നീതി കിട്ടുമെന്ന് പ്രതീക്ഷ
കോട്ടയ്ക്കല്‍ നടുറോഡില്‍ വെച്ച് നടന്ന ആക്രമണത്തിന് ശേഷം മൂന്നാം തവണയും ലയ പോലീസ് സ്‌റ്റേഷന്‍ കയറുകയുണ്ടായി. ഷിഹാബിനെതിരെ വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്. പോലീസിന്റെ ഭാഗത്ത് നിന്നും നല്ല സമീപനമായിരുന്നു എന്ന് പറയുന്ന ലയ ഇത്തവണയെങ്കിലും തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.