അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട യുവതി ആരെന്ന് അറിയാതെ ഇരുട്ടിൽ തപ്പി പോലീസ്!
പാലക്കാട്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമാണെന്ന ആരോപണം നേരിടുന്നതിനിടെ കൊല്ലപ്പെട്ട വനിതയെ തിരിച്ചറിയാനാകാതെ പോലീസ്. ഏറ്റുമുട്ടൽ നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും മരിച്ചതാര് എന്ന് സ്ഥിരീകരിക്കാനാകാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. കൊല്ലപ്പെട്ട ഒരാൾ മണിവാസകമാണെന്ന് മാത്രമാണ് പോലീസിന് പൂർണ്ണമായും ഉറപ്പുള്ളത്. മറ്റ് രണ്ട് പേർ കാത്തികും അരവിന്ദുമാണെന്നും പോലീസ് ഏറെ കൂറേ ഉറപ്പിക്കുന്നുണ്ട്.
എന്നാൽ യുവതിയെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പോലീസ് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൊല്ലപ്പെട്ടവർ ആരൊക്കെയാണെന്നും ഇതുനരെയും ഔദ്യോഗികമായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കർണാടക സ്വദേശിയായ ശ്രീമതിയാണഅ കൊല്ലപ്പെട്ടതെന്നാണ് ആദ്യം കരുതിയരുന്നത്. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ സംഘത്തൊടൊപ്പം കാട്ടിൽ ചിലർ കണ്ടിട്ടുണ്ട്. ശ്രീമതിക്കാണ് കുഞ്ഞുള്ളതെന്നാണ് പോലീസിന് ലഭിച്ച വിവരങ്ങൾ.

കൊല്ലപ്പെട്ടത് ശ്രീമതിയോ രമയോ?
എന്നാൽ കൊല്ലപ്പെട്ടത് ശ്രീമതി ആണെങ്കിൽ ആ കുഞ്ഞെവിടെ എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. ഒരു കാല് മന്ത് എന്നപോലെ തടിച്ചിട്ടുള്ള യുവതിയാണ് മരിച്ചിട്ടുള്ളത്. ഇതോടെ മരിച്ചത് രമയണെന്ന സംശയവും ഉയരുകയായിരുന്നു. രമയ്ക്കാണ് ഇങ്ങനെയൊരു പ്രശ്നമുള്ളതെന്നാണ് പോലീസിന് ലഭിക്കുന്ന റിപ്പോർട്ട്. രമയാണെന്ന നിഗമനത്തിലാണ് തമിഴ്നാട് ക്യു ബ്രാഞ്ചും പ്രത്യേക കർമസേനയും. എന്നാൽ ഫോട്ടയും മൃതദേഹവും ഒത്തു നോക്കുമ്പോൾ ഇത് സ്ഥിരീകരിക്കാനും സാധിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ഉഡുപ്പി സ്വദേശി ശോഭ?
ബന്ധുക്കളാണെങ്കിൽ രമയെ കണ്ടിട്ട് പത്ത് പന്ത്രണ്ട് വർഷമായി അതുകൊണ്ട് തന്നെ അവർക്കും കൊല്ലപ്പെട്ടത് രമയാണോ അല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഉഡുപ്പി സ്വദേശി ശോഭയാണ് കൊല്ലപ്പെട്ടതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ശോഭയുടെ ബന്ധു മൃതദേഹം വന്ന് പരിശോധിച്ചെങ്കിലും തിരിച്ചറിയാനായിട്ടില്ല. പല്ല്, താടിയെല്ല് തുടങ്ങിയ ശരീര ഭാഗങ്ങൾക്ക് മൂന്ന് യുവതികൾക്കും സാമ്യം ഉണ്ട്. ഇതാണ് പോലീസിനെ കുഴക്കുന്നതെന്നാണ് റിപ്പോർട്ട്.

ഇനി ഡിഎൻഎ ടെസ്റ്റ്
ഡിഎൻഎ ടെസ്റ്റിലൂടെ മൃതദേഹം തിരിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ പോലീസ്. എന്നാൽ പോലീസിന്റെ സംശയപ്പട്ടികയ്ക്ക് പുറത്തുള്ള ആളാണെങ്കിൽ തിരിച്ചറിയാൻ എളുപ്പമല്ല. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ എന്ന നിലയിലാണ് തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുള്ളത്. അതേസമയം മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലിനെ കുറിച്ച് പാലക്കാട് എസ് പി നൽകിയ റിപ്പോർട്ട് ജില്ല കോടതി തിങ്കളാഴ്ച പരിഗണിക്കും.

ബന്ധുക്കളുടെ പരാതി
കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് എസ് പി റിപ്പോർട്ട് സമർപ്പിച്ചത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെ അന്വേഷണ നടപടി ക്രമങ്ങളെക്കുറിച്ച് 2016 ൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പലിക്കപ്പെട്ടില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. എസ് പിയുടെ റിപ്പോര്‍ട്ടിൽ വ്യക്തതക്കുറവുണ്ടെന്ന് പരാതിക്കാർ കോടതിയെ അറിയിച്ചിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ് എഫ് ഐ ആർ ഇട്ടതും, ആയുധങ്ങൾ ഹാജരാക്കാത്തതിൽ ദുരൂഹതയുണ്ടെന്നും മാവോയിസ്റ്റുകളുടെ ബന്ധുക്കൾ കോടതിയെ അറിയിച്ചു. തുടർന്നാണ് വിഷയം തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കുന്നത്.












Click it and Unblock the Notifications