ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല! ഒമ്പത് വർഷത്തിന് ശേഷം മല്ലി കണ്ടത് മകന്റെ മൃതദേഹം...
വീട്ടിൽ വരാറില്ലെങ്കിലും മകൻ വനത്തിനുള്ളിൽ ജീവിച്ചിരിക്കുന്നുണ്ടെന്നതായിരുന്നു മല്ലിയുടെ ഇതുവരെയുള്ള സമാധാനം.
പാലക്കാട്: ഒമ്പത് വർഷത്തിന് ശേഷം മല്ലിയ്ക്ക് കാണാനായത് മകന്റെ മൃതദേഹം. പതിനേഴാം വയസിൽ കാടു കയറിയ മകനെ കാത്തിരുന്നത് ഇത്തരമൊരു ദാരുണാന്ത്യമായിരിക്കുമെന്ന് മല്ലി ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
വീട്ടിൽ വരാറില്ലെങ്കിലും മകൻ വനത്തിനുള്ളിൽ ജീവിച്ചിരിക്കുന്നുണ്ടെന്നതായിരുന്നു മല്ലിയുടെ ഇതുവരെയുള്ള സമാധാനം. ഇടയ്ക്കിടെ വീട്ടിൽ വരുന്ന മധു, എന്തെങ്കിലും തന്നിട്ട് പോകും. ആരോടും വലിയ മിണ്ടാട്ടമില്ലാത്ത പ്രകൃതം. മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന മധു ഇതിനുമുൻപും വിശക്കുമ്പോൾ വലതുമൊക്കെ എടുത്തിട്ടുണ്ട്. അതിന്റെ പേരിൽ പോലീസ് സ്റ്റേഷനിലും കൊണ്ടുപോയിട്ടുണ്ട്. മാതൃഭൂമി ദിനപ്പത്രമാണ് മധുവിന്റെ അമ്മ പറഞ്ഞകാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുടുംബം...
ചിണ്ടക്കി ഊരിൽ മല്ലന്റെയും മല്ലിയുടെയും മൂത്ത മകനാണ് മധു, ഏഴാം ക്ലാസിലെത്തിയപ്പോൾ മധു പഠനം നിർത്തി. എന്നാൽ മധുവിന്റെ സഹോദരിമാർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഒരാൾ അംഗണവാടിയിലെ ടീച്ചറുമായി.
മാനസിക പ്രശ്നങ്ങൾ...
പതിനേഴ് വയസുള്ളപ്പോഴാണ് മധു വീട് വിട്ടിറങ്ങുന്നത്. ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നെങ്കിലും ആരോടും സംസാരിക്കാറില്ലായിരുന്നു. പിന്നെ കുറെക്കാലമായി വീട്ടിൽ വരാതായി. ഇതിനിടെ മകന്റെ മാനസിക പ്രശ്നങ്ങൾ മാറ്റാൻ ചികിത്സ നടത്താൻ ശ്രമിച്ചെങ്കിലും അവൻ നിന്നുതന്നില്ലെന്നാണ് അമ്മ പറയുന്നത്.
ആശ്വാസം...
കാട്ടിൽ വിറകിന് പോകുന്നവരാണ് മകനെ കാണാറുണ്ടെന്ന് മല്ലിയോട് പറഞ്ഞിരുന്നത്. കൺമുന്നിൽ ഇല്ലെങ്കിലും വനത്തിനുള്ളിൽ മകൻ ജീവനോടെയുണ്ടല്ലോ എന്നതായിരുന്നു മല്ലിയുടെ ആശ്വാസം. ഇതിനുമുൻപും വിശന്നപ്പോൾ മധു വല്ലതുമൊക്കെ എടുത്തിട്ടുണ്ട്. ആരെങ്കിലും പരാതി നൽകിയാൽ പോലീസ് സ്റ്റേഷനിലേക്ക് മല്ലിയേയും വിളിപ്പിക്കും. തുടർന്ന് സ്റ്റേഷനിൽ നിന്നിറങ്ങിയാൽ മധു എങ്ങോട്ടെങ്കിലുമൊക്കെ പോകും.
അവിടെ പോയി...
ചിണ്ടക്കി പൊട്ടിക്കൽ റോഡിലെ കാട്ടിൽ തേക്ക് കൂപ്പിനകത്ത് ആയിരുന്നു മധുവിന്റെ കിടപ്പ്. അവിടെ പോയാണ് ആളുകൾ അവനെ തല്ലിച്ചതച്ചത്. തുടർന്ന് മുക്കാലി വരെ മധുവിനെ ഉന്തിത്തള്ളി നടത്തി. വിശന്നുകരഞ്ഞവന് ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല.
ആശുപത്രിയിലേക്ക്...
ജീപ്പിൽ കയറ്റിയ ഉടൻ മധു ഛർദ്ദിച്ചെന്നും, തുടർന്ന് ആശുപത്രിയിൽ എത്തിച്ചെന്നുമാണ് മല്ലിയോടും ബന്ധുക്കളോടും പോലീസ് പറഞ്ഞിരുന്നത്. മധു മരിച്ചെന്ന കാര്യം ആശുപത്രിയിലെത്തും വരെ ഇവരാരും അറിഞ്ഞിരുന്നില്ല. അതിനിടെ, മധുവിനെ മുക്കാലിവരെ ഉന്തിതള്ളി കൊണ്ടുപോകുന്നതിനിടയിൽ വനം വകുപ്പിന്റെ ജീപ്പ് വന്നിരുന്നുവെന്നും, എന്നാൽ മധുവിനെ അതിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
കത്തുന്നു...
മധുവിനെ തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം അട്ടപ്പാടിയിൽ ആദിവാസി സമൂഹം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവത്തിൽ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. മധുവിന്റെ അമ്മ മല്ലിയും സഹോദരിമാരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
നേതാക്കന്മാരെ...
പ്രതികളെ പിടികൂടാതെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ടുനൽകില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതോടെ മൃതദേഹം വിട്ടുനൽകാൻ ഇവർ തയ്യാറായി. ശനിയാഴ്ച രാവിലെ തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.
ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം; കൂടുതൽ വാർത്തകൾ...
കള്ളനെന്ന് വിളിച്ചു, ഏഴ് പേര് ചേര്ന്ന് തല്ലിചതച്ചു, മരിക്കുന്നതിന് മുമ്പ് മധുവിന്റെ മൊഴി ഇങ്ങനെ
ജയസൂര്യക്ക് ലജ്ജ, എല്ലാവരും കണക്കെന്ന് ടോവിനോ, മാപ്പെന്ന് വിനയൻ... മധുവിന്റെ കൊലയിൽ കടുത്ത രോഷം
''മമ്മൂട്ടിയുടെ അനുജൻസ്ഥാനം എന്ന എച്ചിൽ പ്രിവിലേജിന് വേണ്ടി ഉപേക്ഷിക്കപ്പെടേണ്ടതല്ല ആദിവാസി സ്വത്വം'