കള്ളനെന്ന് വിളിച്ചു, ഏഴ് പേര് ചേര്‍ന്ന് തല്ലിചതച്ചു, മരിക്കുന്നതിന് മുമ്പ് മധുവിന്റെ മൊഴി ഇങ്ങനെ
കാട്ടില്‍ നിന്നാണ് ഏഴംഗ സംഘം പിടിച്ചതെന്ന് മധു പറഞ്ഞിരുന്നു
Recommended Video
പാലക്കാട്: ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തിലെ പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു. മരിക്കുന്നതിന് മുന്‍പ് മധു പോലീസിന് നല്കിയ മൊഴിയാണ് ഇപ്പോള്‍ നിര്‍ണായകമായിരിക്കുന്നത്. ഈ മൊഴി രേഖപ്പെടുത്തിയ എഫ്ഐആര്‍ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാര്‍ തന്നെ മര്‍ദിച്ചെന്നും ഏഴുപേരാണ് പ്രധാനമായും തല്ലിയതെന്നുമാണ് മധുവിന്റെ മൊഴി.
ഈ മൊഴി പ്രധാന തെളിവായി പരിഗണിച്ച് പ്രതികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങികൊടുക്കാനാണ് പോലീസിന്റെ ശ്രമം. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കര്‍ശന നിര്‍ദേശവും നല്കി.
ഏഴുപേര്‍
തന്നെ മര്‍ദിച്ചത് ഏഴുപേര്‍ ചേര്‍ന്നാണെന്നായിരുന്നു മധുവിന്റെ മൊഴി. ഹുസൈന്, മാത്തച്ചന്, മനു, അബ്ദുള്‍ റഹ്മാന്, അബ്ദുള്‍ കരീം, ഉമ്മര്‍ എന്നിവരുടെ പേരുകള്‍ മധു എടുത്ത് പറയുകയും ചെയ്തു. ഇതില്‍ രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവര്‍ കസ്റ്റഡിയിലാണ്. ഇവരെയെല്ലാം ചോദ്യം ചെയ്തുവരികയാണ്.
കള്ളനെന്ന് വിളിച്ചു
ആള്‍ക്കൂട്ടം തന്നെ കള്ളനെന്ന് വിളിച്ചാണ് മര്‍ദിച്ചതെന്ന് മധു മൊഴി നല്‍കിയിരുന്നു. അവര്‍ തന്നെ ചവിട്ടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. താന്‍ മോഷ്ടിച്ചതാണെന്ന് പറഞ്ഞ് ഇവര്‍ അരി പോലീസ് വാഹനത്തില്‍ കയറ്റുകയും ചെയ്തു. താന്‍ ഒന്നും മോഷ്ടിച്ചിട്ടില്ല എന്ന് പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്നും മധു പോലീസിനോട് പറഞ്ഞു.
കാട്ടില്‍ നിന്ന് പിടിച്ചു
തന്നെ കാട്ടില്‍ നിന്നാണ് ഏഴംഗ സംഘം പിടിച്ചതെന്ന് മധു പറഞ്ഞിരുന്നു. തുടര്‍ന്ന് തന്നെ പിടിച്ചുകൊണ്ടുവന്ന് കെട്ടിയിട്ടെന്ന് മൊഴിയിലുണ്ട്. ഇതിനിടെ പലവട്ടം മര്‍ദിച്ചിരുന്നു. പിന്നീട് പോലീസെത്തി കൊണ്ടുപോവുന്നതിനിടെ വഴിയില്‍ വച്ച് ഇയാള്‍ ഛര്‍ദിച്ചു. തുടര്‍ന്ന് അവശനിലയിലായ മധുവിന്റെ ബോധം നഷ്ടമായെന്നും ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചുവെന്നും എഫ്ഐആറിലുണ്ട്.
പ്രതിഷേധം ശക്തം
മധുവിന്റെ കൊലപാതകത്തിലെ പ്രതികളെ മുഴുവന്‍ പിടിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ അട്ടപ്പാടിയില്‍ സമരത്തിലാണ്. മധുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് പ്രതിഷേധക്കാര്‍ തടഞ്ഞു. ഇവര്‍ പോസ്റ്റ്മോര്‍ട്ടം തടഞ്ഞു. ഇതോടെ പോസ്റ്റ്മോര്‍ട്ടം നാളത്തേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികളെ കാണിക്കണം
യഥാര്‍ത്ഥ പ്രതികളാണോയെന്ന് അറിയാന്‍ തങ്ങളെ കൂടി കാണിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. സംഘടനയിലെ മൂന്നു പേരെ പ്രതികളെ കാണിക്കാമെന്ന് പോലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്. അതേസമയം കേസില്‍ സത്യസന്ധമായ അന്വേഷണത്തിനായി മധുവിന്റെ അമ്മയും സഹോദരിമാരും അടക്കം നിരവധി പേര് റോഡില്‍ നേരത്തെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
പട്ടികവര്‍ഗ കമ്മീഷന്
മധുവിന്റെ മരണത്തില്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന് ശക്തമായി നിലപാടെടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷന് അറിയിച്ചു. അതേസമയം സംഭവം വേദനാജനകമാണെന്ന് കമ്മീഷന് പറഞ്ഞു. ആവശ്യമെങ്കില്‍ കേരളം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തുമെന്നും കമ്മീഷന് കൂട്ടിച്ചേര്‍ത്തു.
സെല്‍ഫിയെടുത്തു
ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിനിടെ സെല്‍ഫിയെടുക്കുക മാത്രമാണ് തന്റെ സഹായിയായ ഉബൈദ് ചെയ്തിട്ടുള്ളൂവെന്ന് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന് പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് തനിക്കൊപ്പം ഉബൈദ് നില്‍ക്കുന്നതിന്റെ ചിത്രം രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ ഉപയോഗിക്കുകയാണ്. ഉബൈദ് മധുവിനെ ഉപദ്രവിച്ചിട്ടേയില്ല. സെല്‍ഫി മാത്രമാണ് എടുത്തത്. ഇക്കാര്യം അവിടെയുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരുന്നുവെന്നും ഷംസുദ്ദീന് പറഞ്ഞു.
ജയസൂര്യക്ക് ലജ്ജ, എല്ലാവരും കണക്കെന്ന് ടോവിനോ, മാപ്പെന്ന് വിനയൻ... മധുവിന്റെ കൊലയിൽ കടുത്ത രോഷം
ഭീകരവാദ ഫണ്ടിംഗ്: എതിർപ്പുകൾ വിലപ്പോയില്ല പാകിസ്താൻ ഗ്രേ ലിസ്റ്റിൽ, എതിർത്തത് തുര്‍ക്കി മാത്രം!!
ഷുഹൈബ് നേരത്ത തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളി.. കൊല്ലപ്പെടും മുൻപ് ജയരാജന്റെ പോസ്റ്റ്!