തീവണ്ടിയിൽ ആക്രമണ ശ്രമം നടന്നത് യുവനടി സനുഷയ്ക്ക് നേരെ; എസി കംപാർട്ട്‌മെന്റിൽ നടന്നതിനെ കുറിച്ച് നടി
Recommended Video
കൊച്ചി: തീവണ്ടിയാത്രക്കിടെ യുവനടിക്ക് നേരെ ആക്രമണം ശ്രമം എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിട്ടുള്ളത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടും ഉണ്ട്.
ആക്രമണ ശ്രമത്തിന് ഇരയായ നടി ആരാണ് എന്ന ചോദ്യമായിരുന്നു പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് നടി തന്നെ പരസ്യമായി രംഗത്ത് വരികയായിരുന്നു. താന്‍ പരസ്യമായി ഇങ്ങനെ പ്രതികരിക്കുന്നത് മറ്റുള്ളവര്‍ക്ക് ധൈര്യം പകരാനാണ് എന്നും നടി വ്യക്തമാക്കി.
ബാലതാരമായി എത്തി നായികയായി മാറിയ സനുഷ ആണ് തന്റെ അനുഭവം പരസ്യമായി വിശദീകരിച്ചത്. ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു സനുഷ, തീവണ്ടിയില്‍ വച്ച് നടന്ന കാര്യങ്ങള്‍ വിശദീകരിച്ചത്.
ചുണ്ടില്‍ സ്പര്‍ശിച്ചു
താന്‍ ഉറങ്ങുന്നതിനിടെ ആണ് സംഭവം നടന്നത് എന്നാണ് സനുഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. അപ്പുറത്ത സൈഡിലെ അപ്പര്‍ ബര്‍ത്തില്‍ ഉണ്ടായിരുന്ന ഒരാളാണ് അതിക്രമത്തിന് ശ്രമിച്ചത്. ചുണ്ടില്‍ എന്തോ ഉരയ്ക്കുന്നതുപോലെ തോന്നി. എഴുന്നേറ്റ് നോക്കിയപ്പോള്‍ ആണ് കാര്യം മനസ്സിലായത് എന്ന് സനുഷ പറയുന്നു.
കൈ പിടിച്ചു
കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അയാളുടെ കൈ പിടിച്ചു. ഉടന്‍ തന്നെ ലൈറ്റ് ഓണ്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം നടന്ന കാര്യങ്ങളാണ് സനുഷയെ ഏറ്റവും വേദനിപ്പിച്ചത്.
ആരും മൈന്റ് ചെയ്തില്ല
താന്‍ ബഹളം വച്ചിട്ടും ആരും അത് കാര്യമായി എടുത്തില്ല എന്നതാണ് സനുഷയെ വേദനിപ്പിച്ച കാര്യം. അവിടെ ഉണ്ടായിരുന്ന രണ്ട് പേര്‍ മാത്രമാണ് കൂടെ നിന്ന് എന്നും സനുഷ പറയുന്നുണ്ട്. എഴുത്തുകാരനായ ആര്‍ ഉണ്ണി, രഞ്ജിത്ത് എന്നിവരായിരുന്നു അവര്‍.
സങ്കടം തോന്നി
ആളുടെ പ്രതികരണം കണ്ട് തനിക്ക് ശരിക്കും സങ്കടം ആയിപ്പോയി എന്നാണ് സനുഷ പറയുന്നത്. താന്‍ ആയതുകൊണ്ട്, പ്രതികരിക്കാന്‍ എങ്കിലും കഴിഞ്ഞു. ഒരു സാധാരണക്കാരിയായ പെണ്‍കുട്ടി ആയിരുന്നെങ്കില്‍, ഒന്ന് നിലവിളിച്ചാല്‍ പോലും സഹായിക്കാന്‍ ആരും അവിടെ ഉണ്ടാകുമായിരുന്നില്ലെന്നാണ് സനുഷ പറയുന്നത്.
ഫേസ്ബുക്കില്‍ മാത്രം
ആളുകളുടെ പ്രതികരണങ്ങള്‍ അധികവും ഫേസ്ബുക്കില്‍ മാത്രമാണ് എന്ന പരാതിയും സനുഷ ഉന്നയിക്കുന്നുണ്ട്. നേരിട്ട് ഒരു പ്രശ്‌നത്തിലേക്കിറങ്ങുമ്പോള്‍ ആരും ഇല്ലാത്ത സ്ഥിതിയാണ്.
സംരക്ഷണത്തിന് വേണ്ടി
ഒരു പെണ്‍കുട്ടി എന്ന നിലയില്‍, തനിക്ക് എന്തെങ്കിലും ആവശ്യം വരുമ്പോള്‍ സമൂഹത്തിലെ ഓരോ ചേട്ടന്‍മാരും കൂടെ നില്‍ക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ആ സംഭവത്തോടെ ഒരു കാര്യം മനസ്സിലായി. ആകെ നടക്കുന്നത്, ഫേസ്ബുക്കിലെ പ്രതികരണങ്ങള്‍ മാത്രമാണ്- സനുഷ പറയുന്നത് ഇങ്ങനെയാണ്.
ആ വിശ്വാസം നഷ്ടപ്പെട്ടു
എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോള്‍ കൂടെ ആരെങ്കിലും ഉണ്ടാകും എന്ന വിശ്വാസത്തിലാണ് ഓരോ പെണ്‍കുട്ടിയും യാത്ര ചെയ്യുന്നത്. ഇന്നലത്തെ സംഭവത്തോടെ ആ വിശ്വാസം തനിക്ക് നഷ്ടപ്പെട്ടു എന്നും സനുഷ പറയുന്നുണ്ട്. അത് വളരെ ഹൃദയഭേദകം ആയിരുന്നു എന്നും സനുഷ പറയുന്നു.
ശക്തമായി തന്നെ പ്രതികരിച്ചു
അപമര്യാദയോടുള്ള നോട്ടത്തോടും സ്പര്‍ശനത്തോടും ഒക്കെ ശക്തമായി പ്രതികരിക്കണം എന്ന് പറഞ്ഞിട്ട് തന്നെയാണ് തന്നെ വളര്‍ത്തിയിട്ടുള്ളത്. ആരും കൂടെ ഉണ്ടായിരുന്നില്ലെങ്കില്‍ പോലും താന്‍ പ്രതികരിക്കുമായിരുന്നു എന്നും സനുഷ വ്യക്തമാക്കുന്നുണ്ട്.
എല്ലാവരും പ്രതികരിക്കണം
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവരും പ്രതികരിക്കണം എന്നാണ് സനുഷയ്ക്ക് സമൂഹത്തോട് പറയാനുള്ളത്. ഈ രീതിയില്‍ ആണ് പെണ്‍കുട്ടികളെ വളര്‍ത്തേണ്ടത് എന്നും സനുഷ പറയുന്നുണ്ട്. താന്‍ പരസ്യമായി ഇങ്ങനെ പറയാനുള്ള കാരണം, മറ്റുള്ളവര്‍ക്ക് ധൈര്യം പകരുന്നതിന് വേണ്ടിയാണെന്നും സനുഷ വ്യക്തമാക്കുന്നുണ്ട്.
തമിഴ്‌നാട് സ്വദേശി
സനുഷയെ തീവണ്ടിയില്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത് ഒരു തമിഴ്‌നാട് സ്വദേശിയാണ്. ആന്റോ ബോസ് എന്നാണ് ഇയാളുടെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ റെയില്‍വേ പോലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.