ആർഎസ്എസ് പ്രവർത്തകർക്കെതിരായ വധശ്രമക്കേസ്;അർജുൻ ആയങ്കിക്ക് തടവുശിക്ഷ
കണ്ണൂർ: വധശ്രമകേസിൽ ക്വട്ടേഷൻ പ്രതി അർജുൻ ആയങ്കി ഉൾപ്പെടെ എട്ട് സി പി എം പ്രവർത്തകർക്ക് തടവുശിക്ഷ. 5 വർഷം തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. കണ്ണൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടേതാണ് വിധി. 2017ൽ കണ്ണൂർ അഴീക്കോട് വെള്ളക്കല്ലിൽ വെച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകരായ നിഖില്‍, അശ്വിന്‍ എന്നിവരെ ആക്രമിച്ചതാണ് കേസ്.
സി പി എം പ്രവർത്തകരായ സജിത്, ജോബ് ജോൺസൺ, സുജിത്, ലജിത്ത്, സുമിത്, കെ ശരത്ത്, സി സായൂജ് എന്നിവരാണ് ശിക്ഷക്കപ്പെട്ട മറ്റുള്ളവർ.കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശിയാണ് അര്‍ജുന്‍ ആയങ്കി . ഡി വൈ എഫ് ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. സി പി എം- ലീഗ്, സി പി എം- ബി ജെ പി സംഘർഷങ്ങളിലെല്ലാം ഇയാൾ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നു. ലഹരിക്കടത്ത് സംഘവുമായി അടുത്തതോടെ ഇയാളെ ഡി വൈ എഫ് ഐ പുറത്താക്കുകയായിരുന്നു.

പ്രമാദമായ 2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസിലും അര്‍ജുന്‍ ആയങ്കിയ്ക്ക് ബന്ധമുണ്ടായിരുന്നു. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയാണ് അര്‍ജുന്‍ ആയങ്കി.
കഴിഞ്ഞ വർഷം പാലക്കാട് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ സംഭവത്തില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റിലായിരുന്നു. മീനാക്ഷിപുരത്തുള്ള വ്യാപാരിയില്‍ നിന്ന് 75 പവന്‍ സ്വര്‍ണവും മൂവായിരം രൂപയും മൊബൈല്‍ ഫോണും അര്‍ജുന്‍ ആയങ്കിയും സംഘവും തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്.












Click it and Unblock the Notifications