അനന്തപുരി ഭക്തിസാന്ദ്രം! ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ലക്ഷക്കണക്കിന് ഭക്തർ...
രാവിലെ 9.45ന് ശുദ്ധ പുണ്യാഹത്തോടെയാണ് ആറ്റുകാൽ പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കുക.
തിരുവനന്തപുരം: അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി വെള്ളിയാഴ്ച ആറ്റുകാൽ പൊങ്കാല. തലസ്ഥാന നഗരിയിലെ തെരുവീഥികളിൽ വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ പൊങ്കാല കലങ്ങൾ നിരന്നുകഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.
രാവിലെ 9.45ന് ശുദ്ധ പുണ്യാഹത്തോടെയാണ് ആറ്റുകാൽ പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് തോറ്റംപാട്ട് കഴിയുമ്പോൾ ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നുള്ള ദീപം മേൽശാന്തി വാമനൻ നമ്പൂതിരിക്ക് കൈമാറും. 10.05ഓടെ ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും പണ്ടാര അടുപ്പിലും അഗ്നി പകരും. തുടർന്ന് തിരുവനന്തപുരം നഗരത്തിൽ നിരന്നിരിക്കുന്ന ലക്ഷക്കണക്കിന് ഭക്തരുടെ പൊങ്കാല കലങ്ങളിലേക്ക് അഗ്നി കൈമാറും. ഇതോടെ അനന്തപുരി യഥാർഥത്തിൽ ഒരു യാഗശാലയായി മാറും.
പൊങ്കാല കലങ്ങളിൽ അഗ്നി പകർന്ന് നിവേദ്യം തയ്യാറാക്കുന്ന ഭക്തജനങ്ങൾ ഉച്ചയ്ക്ക് 2.30ഓടെ നിവേദ്യം സമർപ്പിക്കും. തുടർന്ന് ആറ്റുകാലമ്മയുടെ അനുഗ്രഹം ലഭിച്ച ഭക്തർ അനന്തപുരിയോട് വിടപറയും. രാത്രി 7.45ന് കുത്തിയോട്ട വ്രതക്കാരുടെ ചൂരൽക്കുത്തും ഇതിനുപിന്നാലെ മണക്കാട് ക്ഷേത്രത്തിലേക്കുള്ള ദേവി എഴുന്നള്ളത്തും നടക്കും. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കാപ്പഴിച്ചു കുടിയിളക്കിയ ശേഷം കരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് സമാപനം കുറിക്കും.
കുട്ടികളുടെ ദേഹത്ത് ഇരുമ്പ് കമ്പി കുത്തിയിറക്കുന്ന ക്രൂരത... കുത്തിയോട്ടത്തിനെതിരെ ഡിജിപി ശ്രീലേഖ
ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടം, അഥവാ ബാലാവകാശങ്ങളില്‍ ചോര വീഴിക്കുന്ന അനാചാരം