ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്; കൊറോണയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത, നിരീക്ഷണം ശക്തമാക്കി
തിരുവനന്തപുരം: ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് നടക്കും. പൊങ്കാലയ്ക്കായി ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ അടുപ്പുകള്‍ തയ്യാറായി കഴിഞ്ഞു. രാവിലെ 10.20 നാണ് പൊങ്കാല അടുപ്പുകളില്‍ തീ പകരുന്നത്. ഉച്ചയ്ക്ക് 2.10 ന് നിവേദ്യം. പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ അളവു പരമാവധി കുറയ്ക്കാനായി ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാണ് ഉത്സവം നടത്തുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാൻ സ്റ്റീലു കൊണ്ടോ മണ്ണു കൊണ്ടോ ഉള്ള പാത്രങ്ങൾ ഉപയോഗിക്കണം. പ്ലാസ്റ്റിക് കവറുകൾക്ക് പകരം പേപ്പർ കവറുകൾ ഉപയോഗിക്കണം. അതിൻ്റെ ഭാഗമായി അന്നദാനവും കുടിവെള്ളവിതരണവും നടത്തുന്ന സംഘടനകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. പ്രോട്ടോകോൾ പിന്തുടരാത്തവരിൽ നിന്നും പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ടയില്‍ 5 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതയോടെയാണ് പൊങ്കാല മഹോത്സവം നടത്തുന്നത്. പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവര്‍ പൊങ്കാലയ്ക്ക് വരരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. 23 ഹെല്‍ത്ത് ടീമിനെ പെങ്കാല നടക്കുന്ന സ്ഥലങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. 12 ആംബുലന്‍സുകളും അഞ്ച് ബൈക്ക് ആംബുലന്‍സുകളും പൊങ്കാല നടക്കുന്ന പ്രദേശങ്ങളിൽ സജ്ജമായിരിക്കും. രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Recommended Video
. റസിഡന്‍സ് അസോസിയേഷന് അംഗങ്ങള്‍ അടക്കമുള്ള ടീമുകള്‍ അതത് സ്ഥലങ്ങളില്‍ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരേയും കണ്ടെത്തി ജില്ലാ ഭരണകൂടത്തെ അറിയിക്കും. പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ക്ലിപ്പിംഗ് അടക്കം എടുക്കും. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ സമ്പര്‍ക്കത്തിലുള്ള ആളുകളെ കണ്ടെത്താന്‍ ഇത് എളുപ്പമായിരിക്കുമെന്നും റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്റ്, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ അവബോധം നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.