പണ്ടാരയടുപ്പില്‍ തീപകര്‍ന്ന് പൊങ്കാലയ്ക്ക് തുടക്കം
തിരുവനന്തപുരം: ആഗ്രഹ സാഫല്യത്തിന് ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു തുടങ്ങി. ക്ഷേത്രത്തില്‍ ദേവിയുടെ മുന്നിലെ വിളക്കില്‍ നിന്ന് തന്ത്രി പകര്‍ന്നു നല്‍കിയ ദീപം മേല്‍ശാന്തി തിടപ്പള്ളിയിലെ ചെറിയ അടുപ്പില്‍ കത്തിച്ചു. അതില്‍ നിന്ന് പകര്‍ന്ന ദീപം കീഴ്ശാന്തി ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പിലേക്ക് പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.
ഉച്ചയ്ക്ക് 2.30 ന് ഉച്ചപൂജയ്ക്ക് ശേഷം പണ്ടാര അടുപ്പിലെ പൊങ്കാല സഹമേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി നിവേദിക്കും. ഇതിന് ശേഷം ക്ഷേത്രത്തില്‍ നിന്നുള്ള പുണ്യജലവുമായി മുന്നൂറ്റമ്പതോളം ശാന്തിക്കാര്‍, വിവിധ സ്ഥലങ്ങളിലായി ഇട്ട പൊങ്കാല നിവേദിക്കും. പൊങ്കാല നിവേദ്യത്തിന് ശേഷം ദീപാരാധനയും ശീവേലിയും കഴിഞ്ഞശേഷം നടയടയ്ക്കും. 250 ശാന്തിമാരെയാണ് പൊങ്കാല നിവേദിക്കാനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിവേദിക്കുന്ന സമയത്ത് ആകാശത്ത് നിന്ന പുഷ്പവൃഷ്ടിയുണ്ടാകും.
ഓരോവര്‍ഷം കഴിയുന്തോറും ആറ്റുകാലമ്മയ്ക്ക് നിവേദ്യമര്‍പ്പിക്കുന്ന ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിക്കുകയാണ്. ഇത്തവണ നാല്‍പ്പത് ലക്ഷത്തിലധികം സ്ത്രീകളാണ് പൊങ്കാലിയിടുന്നത്. തലസ്ഥാന നഗരിയില്‍ പലവഴികളിലായി കിലോമീറ്ററോളം പൊങ്കാല കലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. നഗരത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളിലാണ് അടുപ്പുകൂട്ടിയിരിക്കുന്നത്.
പൊങ്കാലയോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹമാണ് തലസ്ഥാന നഗരിയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ 5,000ല്‍ അധികം പൊലീസുകാരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ ആറ്റുകാലമ്മയെ കാണാനെത്തിയിട്ടുണ്ട്. രാത്രി 12.30ന് കുരുതി തര്‍പ്പണത്തോടെ പത്ത് ദിവസം നീണ്ട പൊങ്കാല മഹോത്സവത്തിന് സമാപനമാകും.