ചരക്കു സേവന നികുതി വകുപ്പിന്റെ കീഴിൽ ഇനി ഓഡിറ്റ് വിഭാഗവും;പുനഃസംഘടനയ്ക്ക് അംഗീകാരം
തിരുവനന്തപുരം: നികുതി ചോർച്ച തടയാൻ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ കീഴിൽ ഇനി ഓഡിറ്റ് വിഭാഗവും. വകുപ്പ് പുനഃസംഘടനയ്ക്കു സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുതിയ നികുതി നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഘടനയിലും പ്രവർത്തനത്തിലും കാലോചിതമായ പരിഷ്‌കരണം ഉണ്ടാക്കുന്നതിനായാണു പുനഃസംഘാടനം നടപ്പാക്കുന്നതെന്ന് ധനമന്ത്രി മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
പുനഃസംഘടനയനുസരിച്ച് ഓഡിറ്റ് വിഭാഗം,നികുതിദായക സേവന വിഭാഗം, ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം എന്നിങ്ങനെ മൂന്നു പ്രധാന വിഭാഗങ്ങളാണ് ഇനി വകുപ്പിലുണ്ടാകുകയെന്നും മന്ത്രി അറിയിച്ചു. രജിസ്‌ട്രേഷൻ, റിട്ടേൺ സമർപ്പണം ഇതു സംബന്ധിച്ച പരിശോധനകൾ, റീഫണ്ടുകൾ, തർക്ക പരിഹാരമാർഗ്ഗങ്ങൾ എന്നിവ നിർവഹിക്കപ്പെടുന്ന വിഭാഗമാണ് നികുതിദായക സേവന വിഭാഗം. റിട്ടേണുകളുടെ സൂക്ഷ്മപരിശോധനകൾ, ഓഡിറ്റ് തുടങ്ങിയ പതിവ് റവന്യൂ മോണിറ്ററിംഗ് പ്രവർത്തനങ്ങൾക്കായാണ് ഓഡിറ്റ് വിഭാഗം പ്രവർത്തിക്കുക.
ഇന്റലിജൻസ്, എൻഫോഴ്‌സ്‌മെന്റ് എന്നിവയ്ക്കായുള്ള ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ 41 ഇന്റലിജൻസ് യൂണിറ്റുകളും 47 എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകളും ഉൾപ്പെടും.മൂന്ന് വിഭാഗങ്ങൾക്കും, നിലവിലുള്ള മറ്റു വിഭാഗങ്ങൾക്കും പുറമെ, ടാക്‌സ് റിസർച്ച് ആൻഡ് പോളിസി സെൽ, റിവ്യൂ സെൽ, സി ആൻഡ് എ.ജി സെൽ, അഡ്വാൻസ് റൂളിംഗ് സെൽ, പബ്ലിക് റിലേഷൻസ് സെൽ, സെൻട്രൽ രജിസ്‌ട്രേഷൻ യൂണിറ്റ്, ഇന്റർ അഡ്മിനിസ്‌ട്രേഷൻ കോ-ഓർഡിനേഷൻ സെൽ എന്നിവ ആസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് പുതുതായി സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
വകുപ്പിൽ നിലവിലുള്ള ലോ ഓഫീസുകൾ, അപ്പീൽ ഓഫീസുകൾ, ഐ.ടി മാനേജ്‌മെന്റ് സെൽ, ലീഗൽ സെൽ, ട്രെയിനിംഗ് സെൽ, ഇന്റേണൽ ഓഡിറ്റ് & വിജിലൻസ് സെൽ, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പെർഫോമൻസ് മാനേജ്‌മെന്റ് സെൽ, അഡ്മിനിസ്‌ട്രേഷൻ സെൽ എന്നിവയുടെ ഘടനയിൽ പുതിയ ഘടനയ്ക്കനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്.
15 നികുതി ജില്ലകളും (എറണാകുളം റവന്യൂ ജില്ലയെ എറണാകുളമെന്നും, ആലുവ എന്നുമുള്ള രണ്ട് നികുതി ജില്ലകളായി തിരിച്ചിരിക്കുന്നു) ഇതിനു കീഴിൽ 31 നികുതിദായക ഡിവിഷനുകളും അവയ്ക്കു താഴെ 94 നികുതിദായക യൂണിറ്റുകളും ഉൾപ്പെടുന്ന നികുതിദായക സേവന വിഭാഗമാകും വകുപ്പിൽ ഉണ്ടാവുക. പിൻകോഡുകൾ സൂചിപ്പിക്കുന്ന വിജ്ഞാപനത്തിലൂടെ ഓരോ നികുതിദായക സേവന യൂണിറ്റുകളുടേയും അധികാര പരിധി നിർണയിക്കപ്പെടും.
ജി.എസ്.ടി ആക്ട് അനുസരിച്ച് റിസ്‌ക് പ്രൊഫൈലിംഗ് അടിസ്ഥാനമാക്കി തെരഞ്ഞെടുക്കപ്പെടുന്ന നികുതിദായകരുടെ ഓഡിറ്റ് ജോലി നിർവ്വഹിക്കുന്നതിന് ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഏഴ് സോണുകളിലായി 140 ഓഡിറ്റ് ടീമുകളെ രൂപീകരിക്കാനും മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ വിഭാഗങ്ങളിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്. പരിഹരിക്കുന്നതിനായി അസിസ്റ്റന്റ് കമ്മിഷണർ/ സ്റ്റേറ്റ് ടാക്‌സ് ഓഫീസർ തസ്തികയെ ഉയർത്തി ഡെപ്യൂട്ടി കമ്മിഷണർ കേഡറിൽ 24 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമയി അസിസ്റ്റന്റ് കമ്മിഷണർ/ സ്റ്റേറ്റ് ടാക്‌സ് ഓഫീസറുടെ നിലവിലെ അംഗബലം അതേപടി നിലനിർത്തുന്നതിന് 24 ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസർ/ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർ തസ്തികകളെ അപ്‌ഗ്രേഡ് ചെയ്യാനും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർ തസ്തികയുടെ കേഡർ സ്‌ട്രെങ്ത് 981 ൽ നിന്നും 1361 ആക്കി ഉയർത്താനും തീരുമാനിച്ചു. ഇതിനായി 52 ഹെഡ് ക്ലർക്ക് തസ്തികകളെയും 376 സീനിയർ ക്ലർക്ക് തസ്തികകളേയും അപ്‌ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
Recommended Video