ലിഗയുടെ മൃതദേഹത്തിനരികിൽ കണ്ട ജാക്കറ്റ് ആരുടേത്? നിർണ്ണായകമായി ഓട്ടോ ഡ്രൈവറുടെ മൊഴി!
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം പോലീസിന് പൊല്ലാപ്പാകുന്നു. ഓട്ടോ ഡ്രൈവറുടെ മൊഴിയാണ് ഇപ്പോൾ നിർണ്ണായകമാകുന്നത്. കോവളം ബീച്ചിന് സമീപം മരിച്ച നിലയിലായികുന്നു ലിഗയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. ജീർണ്ണിച്ച മൃതദേഹത്തിന്റെ കഴുത്ത് അറ്റ നിലയിലായിരുന്നു കാണപ്പെട്ടത്. അതേസമയം മൃതദേഹത്തിന് സമീപം ജാറ്റ് പോലുള്ള വസ്ഥരവും കാണപ്പെട്ടിരുന്നു. അന്ന് തന്നെ ഇത് ആരുടേതാണെന്ന സംശയം ഉടലെടുത്തിരുന്നു.
എന്നാൽ ഈ അഭ്യൂഹങ്ങൾ ശരിവെക്കുന്ന കാര്യമാണ് ഇപ്പോൾ ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തിയിരിക്കുന്നത്. ലിഗയെ കോവളത്ത് ഇറക്കിവിട്ട ഓട്ടോ ഡ്രൈവർ ഷാജിയുടേതാണ് പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. കയ്യിലുണ്ടായിരുന്ന എണ്ണൂറ് രൂപയായുരുന്നു ഓട്ടോ ഡ്രൈവർക്ക് ലിഗ കടുത്തത്. പിന്നീട് അവരുടെ കൈയ്യിൽ സിഗരറ്റ് പാക്കറ്റ് മാത്രമേ ഉണ്ടായിരുന്നൂള്ളൂ എന്നും ഷാജി പറയുന്നു. മൃതദേഹത്തിന് അരികിലുണ്ടായിരുന്ന ഓവർകോട്ട് അവരുടേതല്ലെന്നും ഷാജി വെളിപ്പെടുത്തുന്നു. അതുണ്ട് തന്നെ കൊലപാതകമാകാമെന്ന കാര്യം അനുമാനിക്കാവുന്നതാണ്.
സാമൂഹ്യ വിരുദ്ധരുടെ താവളം
മൃതദേഹം കണ്ടെത്തിയ ആളൊഴിഞ്ഞ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നതും സംശയത്തിന് ബലം കൂട്ടുന്നുണ്ട്. കോവളം ബീച്ചിലാണ് ലിഗയെ അവസാനമായി കണ്ടത്. എന്നാല്‍ ലിഗയു മൃതദേഹം കണ്ടെത്തിയത് കിലോമീറ്ററോളം അകലെ ആളൊഴിഞ്ഞ കണ്ടൽക്കാടുകളിലുമാണ്. സ്ഥലമാണെങ്കിൽ മദ്യപാനികളുടേയും സാമൂഹ്യ വിരുദ്ധരുടേയും താവളവുമാണ്. ലിഗ ഒറ്റയ്ക്ക് അവിടെ എത്താനുള്ള സാധ്യത വളരെ കുറവാണ്. പിന്നെ എങ്ങിനെ ലിഗ അവിടെ എത്തി എന്നതാണ് പ്രധാന ചോദ്യം.
ആത്മഹത്യ ചെയ്യില്ല
തൂങ്ങിയോ വിഷം കഴിച്ചോ മരിച്ചതിന്റെ സാഹചര്യത്തെളിവുകളും സമീപത്തെങ്ങും കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. അതുമാത്രമല്ല ഏതാനും മാസങ്ങൾക്ക് മുമ്പും സമാന സംഭവം ഇവിടെ നടന്നിട്ടുണ്ട്. വിഷം ഉള്ളിൽ ചെന്നാകാം മരിച്ചതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ തന്റെ സഹോദരി ആത്മഹത്യ ചെയ്യില്ലെന്ന് ഇലീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ലിഗ കടുത്ത വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. എന്നാൽ അവർ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ലിഗയുടെ സഹോദരി ഉറച്ച് വിശ്വസിക്കുന്നത്.
ഗൗരവമായി എടുത്തില്ല
മൃതദേഹം കണ്ടെത്തിയ കണ്ടൽ കാടിൽ ലിഗയ്ക്ക് തനിച്ച് എത്താനാകില്ല. ആരെങ്കിലും എത്തിച്ചതാകാമെന്നും സഹോദരി പറയുന്നു. പോലീസ് അന്വേഷണം ശരിയായ രീതിയിൽ ആയിരുന്നില്ലെന്നും ലിഗയുടെ കുടുംബം പറഞ്ഞിരുന്നു. ആദ്യം ഡിജിപിയെ സമീപിച്ചപ്പോൾ ഗൗരവമായി എടുത്തില്ല. പോലീസ് ഉദ്യോഗസ്ഥർ ചിരിച്ചു തള്ളുകയായിരുന്നുവെന്നും സഹോദരി പറയുന്നു. ലിഗയെ കാണാതായി പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് കേസ് ഗൗരവമായി അവർ പരിഗണിച്ചതെന്നും കുടുംബം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിൽ പറയുന്നു.
ദുരൂഹതകൾ അവശേഷിക്കുന്നു
തിരുവല്ലം സ്‌റ്റേഷനുകള്‍ക്ക് സമീപത്താണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്. എന്നിട്ടും എന്തുകൊണ്ട് ഇത്രയും നാള്‍ കണ്ടെത്താന്‍ സാധിച്ചില്ല എന്ന ചോദ്യം ദുരൂഹമായി അവശേഷിക്കുന്നു. ആന്‍ഡ്രൂസും ഇലീസയും സ്വയം നടത്തിയ അന്വേഷത്തില്‍ ലിഗയുടെ മൃതദേഹം എവിടെയുണ്ടെന്ന് അതീന്ദ്രിയ ജ്ഞാനമുള്ള ഒരു റഷ്യന്‍ വനിത പ്രവചനം നടത്തിയിരുന്നുവത്രേ. ലാത്വിയ സ്വദേശിനിയായ ലിഗ വിഷാദ രോഗചികിത്സയ്ക്ക് വേണ്ടിയാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ സെന്ററിനെക്കുറിച്ച് ഇന്റര്‍നെറ്റ് വഴി അറിഞ്ഞാണ് ലിഗയുടെ വരവ്. ഇവിടെ ചികിത്സ നടന്നുകൊണ്ടിരിക്കെയാണ് ഒരു സുപ്രഭാതത്തില്‍ ലിഗയെ കാണാതാവുന്നത്. പണമോ പാസ്‌പോര്‍ട്ടോ ഒന്നും എടുക്കാതെയുള്ള ലീഗയുടെ അപ്രത്യക്ഷമാകല്‍ അപകടമെന്തോ നടന്നിട്ടുണ്ട് എന്ന സംശയം ബലപ്പെടുത്തിയിരുന്നു.
തെരുവ് മുഴുവൻ പോസ്റ്റർ ഒട്ടിച്ചു
പോലീസ് അന്വേഷണം ഒരു വശത്ത് നടക്കുമ്പോള്‍ ആന്‍ഡ്രൂസും ഇലിസയും സ്വന്തം നിലയ്ക്കും അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ലിഗയുടെ ഫോട്ടോ പതിച്ച കാണാനില്ല എന്ന നോട്ടീസുമായും ഇവര്‍ കേരളം മുഴുവന്‍ അലഞ്ഞു. ഭാര്യയെ അന്വേഷിച്ച് നടക്കുന്ന ആന്‍ഡ്രൂസ് കാണുന്നവര്‍ക്ക് മുഴുവന്‍ ഒരു വേദനയായി മാറിയിരുന്നു. ഏറ്റവും ഒടുവിലായി കാസര്‍കോഡും ഇവര്‍ ലിഗയെ കാണാനില്ലെന്ന നോട്ടീസുമായി എത്തി. അതിനിടെയാണ് ലിഗയുടെ മൃതദേഹം കോവളത്ത് നിന്ന് തന്നെ കണ്ടെടുക്കുന്നത്.
മൃതദേഹം അഴുകിയ നിലയിൽ
വെളളിയാഴ്ച ഉച്ചയോടെയാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ടല്‍കാടിന് സമീപത്ത് ചൂണ്ടയിടാന്‍ പോയ വിഷ്ണു, അനന്ദ് എന്നീ യുവാക്കളാണ് ദുര്‍ഗന്ധം കാരണം കണ്ടല്‍ക്കൂട്ടത്തിനിടയില്‍ തെരച്ചില്‍ നടത്തിയത്. അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ ഇവര്‍ വിവരം കടത്ത് തോണി കടവത്തുണ്ടായിരുന്ന സ്ത്രീകളെ അറിയിച്ചു. പിന്നീട് സ്ഥലത്തെ പൊതുപ്രവര്‍ത്തകരേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഇരുപത് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസ് പറഞ്ഞത്.