ദിലീപ് മൂന്നാമതും പോലീസ് ക്ലബ്ബിലെത്തി.. അടുത്തത് കാവ്യയോ നാദിർഷയോ? കുറ്റപത്രത്തിൽ ആരൊക്കെ പെടും?
കൊച്ചി: കേരളത്തെ മുഴുവന്‍ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് കഴിഞ്ഞ ജൂലൈയില്‍ ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് ദിലീപിനെ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തത്. അന്ന് വിട്ടയച്ചുവെങ്കിലും അധികം വൈകാതെ നടന്റെ അറസ്റ്റ് സംഭവിച്ചു. 85 ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം ജാമ്യം നേടി പുറത്തിറങ്ങിയെങ്കിലും പോലീസ് ദിലീപിനെ വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ദിലീപിനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് ഇനിയും ആര്‍ക്കൊക്കെ ആലുവ പോലീസ് ക്ലബ്ബിലെത്തേണ്ടി വരും ?
ഗൾഫിൽ വൻ ഭൂകമ്പവും സുനാമിയും വരുന്നു? സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ.. ഇതാണ് സത്യം
വ്യക്തത വരുത്താൻ ചോദ്യം ചെയ്യൽ
തികച്ചും അപ്രതീക്ഷിതമായായിരുന്നു ദിലീപിനെ ബുധനാഴ്ച ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്തത് എന്നാണ് അറിയുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് അന്തിമമായി ചില വ്യക്തതകള്‍ വരുത്താനാണിത് എന്ന് ആലുവ റൂറല്‍ എസ് പി, എവി ജോര്‍ജ് വ്യക്തമാക്കി.
അനൂപിനേയും ചോദ്യം ചെയ്തു
ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപിനെയും പോലീസ് വിളിച്ച് വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസവും അതിനോട് ചേര്‍ന്നുള്ള ദിവസങ്ങളില്‍ ദിലീപ് എവിടെ ആയിരുന്നു എന്നതാണ് പോലീസിന് അറിയേണ്ടത്. പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നുവെന്ന് ദിലീപ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതായാണ് പോലീസ് കരുതുന്നത്.
സാക്ഷികളെ സ്വാധീനിച്ചോ
കേസിലെ സാക്ഷികളായ ഏതാനും പേരെ അനൂപ് സ്വാധീനിക്കാന്‍ ശ്രമിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ചിലരെ അനൂപ് നേരിട്ട് ബന്ധപ്പെട്ടതായി പോലീസ് സംശയിക്കുന്നു. ദിലീപ് നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച രണ്ട് മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതും കഴിഞ്ഞ ദിവസത്തെ മൂന്നാം ഘട്ട ചോദ്യം ചെയ്യലിന് കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇനി ആരൊക്കെ കുടുങ്ങും
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് ഇനി ആരെയൊക്കെ പോലീസ് ചോദ്യം ചെയ്യാനിരിക്കുന്നു എന്ന സംശയം ഈ ഘട്ടത്തില്‍ സ്വാഭാവികമാണ്. കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ ഇനി ആരെയെങ്കിലും കൂടി പ്രതി ചേര്‍ക്കാന്‍ പോലീസ് ഉദ്ദേശിക്കുന്നുണ്ടോ എന്ന ആശങ്കയും സ്വാഭാവികം. കാരണം നാദിര്‍ഷയും കാവ്യാ മാധവനും അടക്കം ഈ കേസില്‍ സംശയിക്കപ്പെട്ടിരുന്നവരാണ്.
നിലപാട് വ്യക്തമാക്കാതെ പോലീസ്
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും കാവ്യാ മാധവനേയും നാദിര്‍ഷയേയും പോലീസ് അറസ്റ്റ് ചെയ്യുമെന്നും പ്രതിയാക്കുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇതുവരെ അത്തരമൊരു നീക്കം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. നേരത്തെ കാവ്യാ മാധവന്റെയും നാദിര്‍ഷയുടേയും മുന്‍കൂര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നതായി പോലീസ് കോടതിയില്‍ അറിയിച്ചിരുന്നു.
ഇനി ആരെയും ചോദ്യം ചെയ്യാനില്ല
എന്നാല്‍ ഇത്തരം ആശങ്കകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നാണ് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ വാക്കുകള്‍ തെളിയിക്കുന്നത്. നിലവില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് എവി ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായതായും എവി ജോര്‍ജ് വെളിപ്പെടുത്തി.
കുറ്റപത്രം സമർപ്പിക്കാതെ
കേസിലെ കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാളുകളായി അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. 90 ദിവസത്തിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിനായിരുന്നില്ല. ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ കുറ്റപത്രം ഉടനെ സമര്‍പ്പിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായിട്ടില്ല. പോലീസിനെ ചിലതൊക്കെ കുഴയ്ക്കുന്നുണ്ട്.
ഒരാഴ്ചയുടെ കാത്തിരിപ്പ് മാത്രം
ഒരാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് എവി ജോര്‍ജ് പറഞ്ഞിരിക്കുന്നത്. കുറ്റപത്രത്തില്‍ ദിലീപ് എത്രാം പ്രതിയായിരിക്കും എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തില്‍ നിന്നും അന്വേഷണ സംഘം പിറകോട്ട് പോയിട്ടുണ്ടെന്നാണ് സൂചന. പ്രധാന സാക്ഷി അടക്കം കൂറുമാറിയ സാഹചര്യത്തില്‍ കോടതിയില്‍ തിരിച്ചടി നേരിട്ടേക്കാം എന്ന് പോലീസ് ഭയക്കുന്നു.
ദിലീപിന്റെ സ്ഥാനം എവിടെ
പുതിയ സാഹചര്യത്തില്‍ ഒന്നാം പ്രതിസ്ഥാനത്ത് പള്‍സര്‍ സുനി തന്നെ തുടരാനാണ് സാധ്യത. ദിലീപ് രണ്ടാം പ്രതി മുതല്‍ ഏത് സ്ഥാനത്തും ഇടം പിടിച്ചേക്കാം എന്നാണ് അറിയുന്നത്. അതേസമയം കൂട്ടബലാത്സംഗം ഉള്‍പ്പെടെ പള്‍സര്‍ സുനിക്ക് മേല്‍ ചുമത്തിയ കുറ്റങ്ങളെല്ലാം സൂത്രധാരനെന്ന് പോലീസ് പറയുന്ന ദിലീപിന് മേലും ചുമത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്.