ആയംപാറയിലെ സുബൈദയുടെ കൊല: വാടക ക്വാര്‍ട്ടേഴ്‌സ് മുറി തേടിയെത്തിയ മൂന്ന് പേരെ തിരയുന്നു
പെരിയ: ആയംപാറ ചെക്കിപ്പാറയിലെ സുബൈദ(60)യെ കൊന്ന കേസില്‍ ക്വാര്‍ട്ടേഴ്‌സ് മുറി തേടിയെത്തിയ മൂന്നംഗ സംഘത്തെ ചുറ്റിപ്പറ്റി അന്വേഷണം. 17ന് രാത്രിയാണ് സുബൈദ കൊല്ലപ്പെട്ടത്. 16ന് ഉച്ചക്ക് രണ്ട് മണിക്കാണ് മൂന്ന് പേര്‍ വാടക മുറി അന്വേഷിച്ച് സുബൈദയുടെ വീട്ടിലെത്തിയത്. സുബൈദയുടെ വീടിന്റെ പിറകിലെ അഞ്ചു മുറി ക്വാര്‍ട്ടേഴ്‌സ് ഒരു വര്‍ഷം മുമ്പ് വരെ നോക്കി നടത്തിയത് സുബൈദയാണത്രെ. ഇപ്പോള്‍ മറ്റൊരാളാണ് ഏറ്റെടുത്ത് നടത്തുന്നത്.
ഖത്തറിനോട് കളിക്കാനില്ലെന്ന് യുഎഇ സൈന്യം; യുദ്ധവിമാനങ്ങളെ ഭയം!! അപ്പോള്‍ ആ കഥ
സുബൈദ മൂന്നു പേരെയും കൂട്ടി ക്വാര്‍ട്ടേഴ്‌സ് നടത്തുന്നയാളെ ചെന്ന് കണ്ടിരുന്നു. അഞ്ചു മുറികളില്‍ നാലിലും താമസക്കാരുണ്ടെന്നും ഒന്ന് ഒഴിഞ്ഞു കിടപ്പുണ്ടെന്നും പറഞ്ഞു. എന്നാല്‍ ഒരു കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ വേണ്ടെന്ന് പറഞ്ഞാല്‍ തരാമെന്നും നടത്തിപ്പുകാരന്‍ പറഞ്ഞു. വൈകുന്നേരത്തിനകം ആ കുടുംബത്തോട് ചോദിച്ച് ഉറപ്പിക്കാമെന്നും അറിയിച്ചു. ഇക്കാര്യം അറിഞ്ഞയുടന്‍ ഫോണില്‍ വിളിച്ച് പറയാമെന്നും നമ്പര്‍ വേണമെന്നും ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് പേരും ഫോണ്‍ നമ്പര്‍ നല്‍കാന്‍ തയ്യാറായില്ല. പകരം ക്വാര്‍ട്ടേഴ്‌സ് നടത്തിപ്പുകാരന്റെ നമ്പര്‍ വാങ്ങി പോയി. വൈകുന്നേരം 7 മണിക്കകം വിളിക്കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വിളിച്ചതുമില്ല. തനിക്ക് ക്വാര്‍ട്ടേഴ്‌സുമായി ബന്ധമില്ലെന്നും താന്‍ ഒറ്റക്കാണ് താമസിക്കുന്നതെന്നും സുബൈദ മൂന്നു പേരുടെയും മുന്നില്‍ വെച്ച് പറഞ്ഞിരുന്നുവത്രെ.
കൊലയുമായി ഇവര്‍ക്ക് ബന്ധമുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ് ഇവരെ ചുറ്റിപ്പറ്റി അന്വേഷണം നടത്തുന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഏതെന്ന് തിരിച്ചറിയാനായിട്ടില്ല. സ്വിഫ്റ്റ് രൂപത്തിലുള്ള കാറാണെന്നാണ് ക്വാര്‍ട്ടേഴ്‌സ് നടത്തിപ്പുകാരന്‍ പറഞ്ഞത്. വാടകക്ക് കാര്‍ നല്‍കുന്നവരെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. 16ന് ഉച്ചക്ക് രണ്ടിനും മൂന്നിനുമിടയില്‍ ആയംപാറ ടവറിന് കീഴിലുള്ള മുഴുവന്‍ ഫോണ്‍ കോളുകളും സൈബര്‍ സെല്‍ പരിശോധിക്കുന്നുണ്ട്. പതിനായിരത്തിലേറെ ഫോണുകള്‍ ഈ ടവറിന് കീഴില്‍ ഉപയോഗിച്ചിരുന്നതായാണ് വിവരം.
കൊല നടന്ന വീട്ടില്‍ നിന്ന് കണ്ടെത്തിയ രണ്ട് ഗ്ലാസ് നാരങ്ങ വെള്ളവും കിടപ്പുമുറിയിലെ കിടക്കക്ക് മുകളിലുണ്ടായിരുന്ന പുരുഷന്റേതെന്ന് തോന്നിക്കുന്ന അടിവസ്ത്രവും പരിശോധനക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. പ്രതികളെ കണ്ടെത്തിക്കഴിഞ്ഞാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് ഇവ അയച്ചുകൊടുത്തതെന്ന് ഡി.വൈ.എസ്.പി. കെ. ദാമോദരന്‍ പറഞ്ഞു. രണ്ടില്‍ നിന്നും ഡി.എന്‍.എ വേര്‍തിരിക്കാന്‍ പറ്റുമോയെന്നാണ് പരിശോധിക്കുന്നത്. നാരങ്ങവെള്ളം പാതി കുടിച്ചതിനാല്‍ ഉമിനീര്‍ കലങ്ങിയിട്ടുണ്ടെങ്കില്‍ ഡി.എന്‍.എ കണ്ടെത്താനാവുമെന്നാണ് കരുതുന്നത്.