'ഈ സത്യം മറച്ചുവച്ചാണ് സഖാക്കൾ കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കാൻ കച്ചക്കെട്ടി ഇറങ്ങിയിരിക്കുന്നത്'
തിരുവനന്തപുരം: രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടലുമായി ബന്ധപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എല്ലാ കാലത്തും ഹിന്ദു പ്രീണന നടപടികള്‍ സ്വീകരിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും അതുകൊണ്ട് പ്രിയങ്ക ഗാന്ധിയുടെ നിലപാടില്‍ അത്ഭുതമില്ലെന്നുമാണ് പിണറായി വിജയന് പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ഇതിനെതിരെ രംഗത്തത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പിടി തോമസ്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പണ്ട് ഇഎംഎസ് നടത്തിയ പത്രക്കട്ടിംഗ് പങ്കുവച്ചാണ് പിടി തോമസ് മുഖ്യമന്ത്രിക്ക് മറുപടി നല്‍കിയത്.
പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍
ആദ്യ ഘട്ടത്തില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും പ്രിയങ്ക ഗാന്ധി മാത്രമാണ് അയോധ്യ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിട്ടില്ല. അയോധ്യയിലെ ഭൂമി പൂജ ഇന്ത്യയുടെ ദേശീയ ഐക്യത്തെ ഊട്ടി ഉറപ്പിക്കുന്നതാണ് എന്നാണ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ വിമര്‍ശനം
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണത്തില്‍ ഒരു അത്ഭുതവുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എല്ലാ കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് നമുക്കറിയാവുന്നതാണ്. രാജീവ് ഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും നിലപാട് ചരിത്രത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന് മതനിരപേക്ഷതയുടെ കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൃതുഹിന്ദുത്വ നിലപാട്
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നിലപാടില്‍ പുതുതായി ഒന്നും ഉള്ളതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് എക്കാലവും മൃതുഹിന്ദുത്വ നിലപാട് സ്വീകരിച്ചു പോന്നിട്ടുണ്ട്. ബാബറി മസ്ജിദില്‍ ആരാധന അനുവദിച്ചത് കോണ്‍ഗ്രസായിരുന്നു. അവിടെ ക്ഷേത്രത്തിന് ശിലാന്യാസ് അനുവദിച്ചത് കോണ്‍ഗ്രസായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Recommended Video
പിടി തോമസിന്റെ വിമര്‍ശനം
പ്രിയങ്ക ഗാന്ധിയുടെ നിലപാടിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരയാണ് പിടി തോമസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇഎംഎസിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് 1987ലെ മാതൃഭൂമി പത്രക്കട്ടിംഗ് ഫേസ്ബുക്കില്‍ പങ്കുവച്ചാണ് പിടി തോമിസിന്റെ വിമര്‍ശനം. അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.
ഇഎംഎസിന്റെ പ്രസംഗം
തര്‍ക്ക സ്ഥലത്ത് നിലകൊള്ളുന്ന ബാബറി മസ്ജിദ് അവിടെ നിന്ന് പൊളിച്ച് മാറ്റി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മലപ്പുറം ജില്ലയിലെ തിരൂരില്‍ ഒരു പൊതുസമ്മേളനത്തില്‍ സിപിഐ (എം) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇഎം ശങ്കരന് നമ്പുതിരിപ്പാട് ആവശ്യപ്പെട്ടു. ഇതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും തുടര്‍ന്ന് അദ്ദേഹം പറഞ്ഞു.
സംഘപരിപാറിന് പ്രേരണയായി
മേല്‍ പറഞ്ഞ പ്രസംഗം കേരളത്തിലെ പ്രമുഖ മലയാള പത്രമായ മാതൃഭൂമി 1987 ജനുവരി 14 ന് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധികരിച്ചിരുന്നു. (പത്ര വാര്‍ത്ത ഇതോടൊപ്പം ചേര്‍ക്കുന്നു ) കേരള മുഖ്യമന്ത്രി കൂടിയായിരുന്ന സിപിഐ (എം) നേതാവ് ഇഎംഎസിന്റെ ആഹ്വാനം ബാബ്റി മസ്ജിദ് പൊളിക്കുന്നതിനു സംഘപരിപാറിന് പ്രേരണയായി.
പള്ളി പൊളിച്ച് നടപ്പിലാക്കി
പിന്നീട് 1992 ഡിസംബര്‍ 6 ന് ഇഎംഎസിന്റെ ആവശ്യം അധ്വാനിയും, കല്യാണ്‍ സിംഗ്, ഉമാഭാരതിയും പള്ളി പൊളിച്ച് നടപ്പിലാക്കി. ചരിത്ര രേഖയായി നിലനില്‍ക്കുന്ന ഈ സത്യം മറച്ചുവച്ചാണ് ഇപ്പോള്‍ സഖാക്കള്‍ കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കാന്‍ കച്ചക്കെട്ടി ഇറങ്ങിയിരിക്കുന്നത് !
കാപട്യം തിരിച്ചറിയുക
അതുകൊണ്ടാണ് പ്രിയങ്കയുടെ അഭിപ്രായ പ്രകടനത്തില്‍ അത്ഭുതമില്ലെന്നു പിണറായി പറഞ്ഞത്. പിണറായിക്ക് അത്ഭുതം എന്നും അവശേഷിക്കുന്നത് ഇഎംഎസിന്റെ 1987 ലെ പ്രസ്താവനയിലായിരിക്കും! സഖാക്കളുടെ കാപട്യം തിരിച്ചറിയുക.