പള്ളി തകര്‍ക്കലിലെ കോടതി നിരീക്ഷണം അദ്വാനിക്കെതിരായ കേസില്‍ നിര്‍ണായകം, ശിക്ഷിക്കപ്പെടുമോ?
ദില്ലി: ഏഴ് പതിറ്റാണ്ട് നീണ്ട കോടതി വ്യവഹാരങ്ങള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ടാണ് അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി ശനിയാഴ്ച്ച വിധി പറഞ്ഞത്. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ഉപാധികളുടെ ഹിന്ദുക്കള്‍ക്കും വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി ലഭ്യമാക്കണമെന്നതുമാണ് കോടതി വിധിയുടെ കാതല്‍.
ഭൂമിതര്‍ക്ക കേസിന് സുപ്രീംകോടതി വിധിയോടെ അന്ത്യമായെങ്കിലും അയോധ്യ തര്‍ക്കങ്ങളില്‍ സുപ്രധാനമായ മറ്റൊരു വിധിക്ക് കൂടി രാജ്യം കാത്തിരിക്കുന്നുണ്ട്. 1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസാണ് അത്. മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിന്ന് ചില പരാമര്‍ശങ്ങള്‍ ഇന്നലത്തെ വിധിയില്‍ ഉണ്ടായത് ഈ കേസിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
നിയമവിരുദ്ധ പ്രവര്‍ത്തനം
തര്‍ക്ക ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന പള്ളി തകര്‍ത്തത് നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന് അയോധ്യ കേസിലെ വിധി പ്രസ്താവനയില്‍ സുപ്രീംകോടതി ചൂണ്ടികാണിച്ചിരുന്നു. 1992 ഡിസംബര്‍ 6 ന് പള്ളി തകര്‍ത്ത സംഭവം നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടു.
1934, 1949, 1992
1934 ല്‍ പള്ളിക്ക് കേടുപാടുകള്‍ വരുത്തി. 1949 ല്‍ അവിടെ അതിക്രമിച്ചു കയറി പ്രതിഷ്ഠകള്‍ സ്ഥാപിച്ചു. 1992 ല്‍ പള്ളി പൂര്‍ണ്ണമായും പൊളിച്ചു. അയോധ്യയില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരിവിന്‍റെയും അവിടെ നല്‍കിയ ഉറപ്പിന്‍റേയും ലംഘനമായിരുന്നു പള്ളിപൊളിക്കല്‍. ഇതെല്ലാം ഏറ്റവും മോശമായ നിയമലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
അദ്വാനി ഉള്‍പ്പടേയുള്ളവര്‍
പള്ളി തകര്‍ത്തതിലെ ഗൂഡാലോചനക്കേസില്‍ എല്‍കെ അദ്വാനി ഉള്‍പ്പടേയുള്ള പ്രമുഖ ബിജെപി നേതാക്കള്‍ വിചാരണ നേരിടുമ്പോഴാണ് സുപ്രീംകോടതിയുടെ നിരീക്ഷണം എന്നതാണ് പ്രധാനം. പള്ളിതകര്‍ത്ത കേസില്‍ 27 വര്‍ഷം നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ശേഷം ശേഷം ലഖ്നൗ പ്രത്യേക സിബിഐ കോടതിയില്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.
വിധി പറയാനുള്ളത്
ബാബ്റി മസ്ജിദ് തകര്‍ക്കലും അതിന് പിന്നെ ക്രിമിനല്‍ ഗൂഢാലോചനയിലുമാണ് വിധി പറയാനുള്ളത്. കേസില്‍ 49 പ്രതികളാണ് ഉണ്ടായിരുന്നു. ഇതില്‍ ഭൂരിപക്ഷം പേരും ഇന്ന് ജീവിച്ചിരിപ്പില്ല. ജീവിച്ചിരിക്കുന്നവരില്‍ മുന്‍ ഉപപ്രധാനമന്ത്രി, മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, പാര്‍ലമെന്റ് എം.പിമാര്‍ എന്നിവരാണുള്ളത്.
2 എഫ്ഐആര്‍
197/92 , 198/92 എന്നീ രണ്ട് എഫ്ഐആറുകളാണ് കേസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സെക്ഷന്‍ 153A,153 B,505 എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്ഐആറിലാണ് എല്‍.കെ അദ്വാനി, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, വിഷ്ണു ഹരി ഡാല്‍മിയ, സാധ്വി ഋതംബര എന്നിവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കമ്മീഷന്‍
പള്ളിതകര്‍ത്തതും തുടര്‍ന്ന് അയോധ്യയിലുണ്ടായ കലാപവും അന്വേഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം ഒരു കമ്മീഷനെ നിയമിച്ചിരുന്നു. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മന്‍മോഹന്‍ സിംഗ് ലിബര്‍ഹാനായിരുന്നു കമ്മീഷന്‍ മേധാവി.
റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
1992 ഡിസംബര്‍ 16-ന് ലിബര്‍ഹാന്‍ കമ്മീഷന്‍ രൂപീകരിച്ചു. മൂന്നുമാസങ്ങള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം 2009 ലായിരുന്നു പ്രധാനമന്ത്രിക്ക് മുമ്പാകെ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കമ്മീഷന്‍റെ കണ്ടെത്തലുകള്‍ ഇതുവരെ പുറത്തുവിടുകയും ചെയ്തിട്ടില്ല.
മഹാരാഷ്ട്ര: കോണ്‍ഗ്രസ് ശിവസേനയെ പിന്തുണയ്ക്കും? പാര്‍ട്ടിയുടെ നിലനില്‍പ്പിന്‍റെ പ്രശ്നമെന്ന് ചവാന്‍
മൂന്ന് സംസ്ഥാനങ്ങളില്‍ ജയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്