അയോധ്യ വിധി: മതസ്പർദ്ദ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരെതന്ന് പോലീസ് മുന്നറിയിപ്പ്!
തിരുവനന്തപുരം: അയോധ്യ കേസിലെ വിധി വരുന്നതിന് മുന്നോടിയായി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പോലീസിന്റെ കർശന നിർദേശം. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ പുറത്തിറക്കിയ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച നിർദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നൽകിയതായും കുറിപ്പിൽ പറയുന്നു. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്.
അയോധ്യ കേസിലെ വിധി: അപ്രതീക്ഷിത തീരുമാനം!! ഉത്തർപ്രദേശിൽ എസ്പിമാർക്ക് ജാഗ്രതാ നിർദേശം..
സോഷ്യൽ മീഡിയ വഴി ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുമെന്നും ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തുക. എല്ലാ സോഷ്യൽ മീഡിയ എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലുമായിരിക്കും ഉണ്ടാകുക. സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സേവനവും പോലീസ് ഉപയോഗപ്പെടുത്തും. അയോധ്യ കേസിന്റെ വിധി പ്രസ്താവം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കർശന നിർദേശങ്ങളാണ് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ളത്.
Recommended Video
അതേ സമയം കാസർഗോഡ് ജില്ലയിൽ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ചന്ദേര എന്നീ അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. വിധി വരുന്നത് കണക്കിലെടുത്ത് ജനങ്ങൾ സംയമനം പാലിക്കണമെന്ന് മുസ്ലിം നേതാക്കളും ആഹ്വാനം ചെയ്യുന്നു. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി സംസ്ഥാനത്തെ ഉന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ഗവർണറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എസ്പിമാർക്ക് ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്.