കസബയും പാർവ്വതിയും മുഖ്യമന്ത്രിയുടെ മുന്നിലേക്ക്.. വെർബൽ റേപ്പിനെതിരെ സ്ത്രീകളുടെ തുറന്ന കത്ത്
കോഴിക്കോട്: സോഷ്യൽ മീഡിയയിൽ നിലപാട് തുറന്ന് പറയുകയും എതിർശബ്ദങ്ങൾ ഉയർത്തുകയും ചെയ്യുന്ന സ്ത്രീകളെ തെറിവിളിച്ച് ഓടിക്കുക എന്നതാണിപ്പോൾ പതിവ്. വീട്ടുകാരെക്കൂടി ചേർത്ത് പച്ചത്തെറി വിളിക്കുന്നതും സ്ലട്ട് ഷെയിമിങ് നടത്തുന്നതുമെല്ലാം ഇക്കൂട്ടർക്ക് സാധാരണ കാര്യങ്ങളായി മാറിയിരിക്കുന്നു. രാഷ്ട്രീയ വിഷയങ്ങളിലും സിനിമാക്കാര്യത്തിലുമാണ് ഇത്തരം തെറിവിളിച്ചോടിക്കുന്ന രീതി പതിവായിരിക്കുന്നത്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടെ ഫാൻസ് എന്ന് പറയുന്നവരുടെ അഴിഞ്ഞാട്ടം സോഷ്യൽ മീഡിയയിൽ അസഹനീയമാണ്. മമ്മൂട്ടിച്ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന്റെ പേരിൽ പാർവ്വതിക്കെതിരെ കൊലവിളിയിലും ബലാത്സംഗ ഭീഷണികളിലും വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ. ഈ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലെ സ്ത്രീകൾ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ്. കത്തിന്റെ പൂർണരൂപം ഇതാണ്:
മിണ്ടാത്ത മമ്മൂട്ടിയും തെറിവിളിക്കാൻ വാ തുറക്കുന്ന ഫാൻസും.. പൊളിച്ചടുക്കി ഫേസ്ബുക്ക് പോസ്റ്റ്
വെർബൽ റേപ്പ് വ്യാപകം
ബഹുമാനപ്പെട്ട സാർ, നമ്മുടെ നാട്ടിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ നീതി ഉറപ്പാക്കുന്ന നീതിന്യായ വ്യവസ്ഥ ആണല്ലോ ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം ഒരു വിഭാഗത്തിന് മാത്രം അനുവദിച്ചു നൽകിയിട്ടുള്ളതുമല്ല.എന്നാൽ നമ്മുടെ നാട്ടിൽ വ്യക്തമായ അഭിപ്രായവും നിലപാടും ഉള്ള സ്ത്രീകളെ വെർബൽ റേപ്പിങിലൂടെ നിശ്ബദരാക്കാൻ എന്തു ഹീനമായ പ്രയോഗവും ചെയ്യാൻ മടിയില്ലാത്ത ഒരു വിഭാഗത്തേയും ഈയിടെ ആയി കൂടുതൽ പ്രകടമായി വരുന്നു എന്നത് വളരെ വ്യക്തമായ കാഴ്ച്ചയാണ്.
വൃത്തികെട്ട പ്രതികരണങ്ങൾ
ഇത്തവണത്തെ ചലച്ചിത്ര മേളയിൽ നടന്ന ചർച്ചയിൽ ശ്രീ മമ്മൂട്ടി അഭിനയിച്ച കസബ എന്ന സിനിമയെ പറ്റി സിനിമാ താരം പാർവ്വതി അഭിപ്രായം പറഞ്ഞതിനെ ചൊല്ലി പിന്നീട് സോഷ്യൽ മീഡിയ ആയ ഫേസ് ബുക്കിൽ വളരെയധികം ചർച്ചകൾ ഉണ്ടായി. ടി വിഷയത്തിൽ സുജ. കെ എന്ന സ്ത്രീ വളരെ മോശം ഭാഷയിൽ ഫേസ് ബുക്കിൽ പാർവ്വതിയ്ക്ക് എതിരെ പ്രതികരിച്ചു. ടി പ്രതികരണം വളരെ വ്യത്തികേടുകളും അഭാസകരവുമായ വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതാണ്.
പിന്തുണയുടെ പേരിൽ ആഭാസം
സുജ. കെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധം രേഖപെടുത്തിയവരുടെ പോസ്റ്റിൽ അറപ്പുളക്കാവുന്ന അസഭ്യത്താൽ മമ്മുട്ടി എന്ന നടനെ പിന്തുണ പ്രഖ്യാപിച്ച് ഒരു കൂട്ടം ആൾക്കാർ വെർബൽ റേപ്പിംഗ് എന്ന പ്രകടനം നടത്തുകയാണ്. പല സ്ത്രീകളുടേയും ഫോട്ടോയിൽ തെറിവാക്കുകൾ എഴുതുകയും പബ്ലിഷ് ചെയ്യുകയും ചെയ്യുക ഉണ്ടായി.
നിയമങ്ങളുടെ പരസ്യലംഘനം
ആയതിനാൽ ടി വിഷയം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണന്നും സ്ത്രീയുടെ അഭിപ്രായ സ്വാതന്ത്രത്തെയും മാന്യതയേയും ബാധിക്കുന്നതും അനുഭവിക്കുന്നതും സ്ത്രീകൾക്ക് ഭരണഘടനപരമായി അനുവദിക്കപ്പെട്ടിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തുന് മേൽ ഉള്ള കടന്നു കയറ്റമായും സ്ത്രീ സുരക്ഷാ നിയമങ്ങളുടെ പരസ്യലംഘനമായും ഞങ്ങൾ വിലയിരുത്തുന്നു.
വെർബൽ റേപ്പിംഗ് ഇരകൾ
മേൽസാഹചര്യത്തിൽ ഫാൻസ് അസോസിയേഷൻ എന്ന സ്വയം പ്രഖ്യാപിത വ്യക്തികളുടെ അതിഹീനവും മ്ലേച്ചവും അശ്ലിലവും ആയ കമന്റുകൾക്ക് ഒപ്പം ഭീഷണിയും നിലവിൽ ഉണ്ട്. സമീപകാല പല സംഭവങ്ങളിലും സ്ത്രീകളെ ഈ രീതിയിൽ അപമാനിച്ചു നിശബ്ദരാക്കാൻ ശ്രമിക്കുകയുണ്ടായി.മലപ്പുറം ഫ്ലാഷ് മോബ് വിഷയത്തിലും ഇതുപോലേ തന്നെ വെർബൽ റേപ്പിംഗ് ഇരയായവർ ഏറെ
കർശന നടപടിയെടുക്കണം
നിലവിലെ വ്യവസ്ഥിതിയിൽ സ്ത്രീകൾ സാമൂഹ്യ മാധ്യമങ്ങളിലോ മറ്റ് പൊതുവേദികളിലോ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ പ്രകടനം നടത്തുന്ന പക്ഷം അവരെ വ്യക്തിഹത്യ നടത്തുകയും അസഭ്യമായ ഭാഷകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും നിശബ്ദർ ആക്കുകയും ചെയ്യുന്ന പ്രവണത ഏറി വരുകയാണ്..ആയതിനാൽ മേൽ വിവരിച്ചവയിൽ ഉചിതവും കർശനവുമായ തുടർ നടപടികൾ ഇത്തരക്കാർക്ക് എതിരെ എടുക്കാനും സ്ത്രീകൾക്ക് മാന്യമായും സമാധാന പരമായും ജീവിക്കാനുള്ള അവസരം ഉണ്ടാക്കി തരണമെന്നും താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു എന്നാണ് കത്ത്.