സസ്പെൻഷൻ ഇതാദ്യത്തേതല്ല, ബി അശോകിനെ ഉമ്മൻചാണ്ടി സസ്പെൻഡ് ചെയ്തത് ചർച്ചയാക്കി സൈബർ ലോകം
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിന് സസ്‌പെന്‍ഷന്‍ നേരിടുകയാണ് സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് ഐഎഎസ്. സര്‍വ്വീസിലിരിക്കെ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറിയുടെ നടപടി.
സംസ്ഥാനത്തിന്റെ ഭരണചക്രം ഇനി ആര് തിരിക്കും എന്നറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മുതിര്‍ന്ന ഐഎസ്എസ് ഉദ്യോഗസ്ഥനും സര്‍ക്കാരും തമ്മിലുളള പോര് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയാകുന്നത്. കാവല്‍ മന്ത്രിസഭയാണ് സംസ്ഥാനത്ത് ഇപ്പോഴുളളതെന്നും സസ്‌പെന്‍ഷന്‍ ഉത്തരവ് കണക്കാക്കുന്നില്ലെന്നും പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ഉത്തരവ് പിന്‍വലിക്കപ്പെടും എന്നുമാണ് ബി അശോകിന്റെ പ്രതികരണം.
ഇടത് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കില്ലെന്നും യുഡിഎഫ് അധികാരത്തില്‍ വരാനാണ് സാധ്യത എന്നുമാണ് പുറത്ത് വന്ന എക്‌സിറ്റ് പോളുകളുടെ പ്രവചനം. വന്‍ യുഡിഎഫ് തരംഗമോ ഭരണ വിരുദ്ധ വികാരമോ ഒരു സര്‍വ്വേയും പക്ഷേ മുന്നോട്ട് വെക്കുന്നില്ല. അതുകൊണ്ട് തന്നെ ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാനുളള സാധ്യത തള്ളിക്കളയാനുമാകില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

ഇനി ഭരണം മാറി യുഡിഎഫിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തന്നെയും ബി അശോകിന്റെ സസ്‌പെന്‍ഷന്‍ അദ്ദേഹം പ്രതീക്ഷിക്കുന്നത് പോലെ പിന്‍വലിക്കപ്പെടുമോ എന്നുളള സംശയവും സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിക്കുന്നുണ്ട്. അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് 2013ല്‍ ഇദ്ദേഹം നേരിട്ട സസ്‌പെന്‍ഷന്‍ നടപടിയും അതിലേക്ക് നയിച്ച കാരണങ്ങളുമാണ്.
സര്‍ക്കാര്‍ വിമര്‍ശനങ്ങളുടെ പേരില്‍ അന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുളള പേരാണ് ബി അശോകിന്റേത്. അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ചട്ടവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടി ബി അശോക് ഐഎഎസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ലോട്ടറി മാഫിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചതും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ ശിവഗിരി മഠം ജൂബിലി ആഘോഷത്തിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ലേഖനം എഴുതിയതും അടക്കമുളള വിഷയങ്ങളായിരുന്നു സസ്‌പെന്‍ഷനിലേക്ക് നയിച്ചതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.
ഒരു മുന്‍നിര മലയാള പത്രത്തിലാണ് ബി അശോകിന്റെ വിവാദ ലേഖനം പ്രസിദ്ധീകരിച്ച് വന്നത്. മോദിയെ ക്ഷണിച്ചത് ശരിയായില്ല എന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ മോദിയെ പ്രശംസിച്ച് കൊണ്ടായിരുന്നു ബി അശോകിന്റെ ലേഖനം. മാത്രമല്ല കോണ്‍ഗ്രസ്് സര്‍ക്കാരിന്റെ കാലത്ത് നടന്ന സിഖ് വിരുദ്ധ കലാപം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെയുളള വിമര്‍ശനവും ബി അശോകിന്‌റെ ലേഖനത്തില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വ്വീസിലിരിക്കെ ഭരണകക്ഷിയെ വിമര്‍ശിക്കുന്ന രാഷ്ട്രീയ നിലപാട് എടുക്കുന്നത് ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ട് നല്‍കുകയും സസ്‌പെന്‍ഷനുണ്ടാവുകയും ചെയ്തത്. വലിയ വിവാദമായ ഈ സസ്‌പെന്‍ഷന്‍ അന്ന് നിയമ പോരാട്ടത്തിലേക്ക് അടക്കം കാര്യങ്ങളെ എത്തിച്ചിരുന്നു.














Click it and Unblock the Notifications