മനോജ് എബ്രഹാം അന്തസ്സില്ലാത്ത പോലീസ് നായ, ഐജിയെ തെരുവിൽ തെറിവിളിച്ച് ഗോപാലകൃഷ്ണൻ
കൊച്ചി: ഉത്തരം മുട്ടുമ്പോൾ മതം പറഞ്ഞ് ഇരവാദം ചമയ്ക്കുക എന്നത് സംഘപരിവാർ എക്കാലവും പയറ്റിപ്പോരുന്ന തന്ത്രമാണ്. ശബരിമലയിൽ വിശ്വാസികൾ അല്ലാത്തവരെ സർക്കാരും ഹിന്ദുക്കൾ അല്ലാത്ത പോലീസുകാരും ചേർന്ന് കയറ്റാൻ ശ്രമിക്കുന്നു എന്നൊക്കെയാണ് ചിലർ നിലവിളിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വാസവും ഐജി മനോജ് എബ്രഹാമിന്റെ മതവും ഒക്കെയാണ് ഇവരുടെ പ്രശ്നം. ഐജി മനോജ് എബ്രഹാമിന് എതിരെ നേരത്തെ തന്നെ ബിജെപി രംഗത്തുണ്ട്. ഏറ്റവും ഒടുവിലായി ഐജിയെ നായ എന്ന് വരെ വിളിച്ച് അധിക്ഷേപിച്ചിരിക്കുകയാണ് ബിജെപി നേതാവ്. കൊച്ചിയിൽ എസ്പി ഓഫീസിന് മുന്നിൽ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ബി ഗോപാലകൃഷ്ണൻ ഐജിയെ തെറി വിളിച്ചത്.
പ്രസംഗത്തിലെ വാക്കുകൾ ഇങ്ങനെയാണ്: '' മനോജ് എബ്രഹാം എന്ന പോലീസ് നായയാണ് ശബരിമലയില്‍ അക്രമം ഉണ്ടാക്കിയത്. സാധാരണ പോലീസ് നായയ്ക്ക് ഒരു അന്തസ്സുണ്ട്. എന്നാല്‍ അന്തസ്സില്ലാത്ത പോലീസ് നായ ആണ് മനോജ് എബ്രഹാം. ഞങ്ങള്‍ വെറുതേ വിടില്ല. തോളില്‍ ഐപിഎസ് ഉണ്ടല്ലോ. ഇനി ഒരു പ്രമോഷന്‍ കിട്ടണം എങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണില്‍ അയാള്‍ക്ക് പോകേണ്ടി വരും. മനോജ് എബ്രഹാമിന് എതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നിങ്ങള്‍ 25000 പോലീസുകാരെ കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ അന്‍പതിനായും വിശ്വാസികള്‍ ശബരിമലയില്‍ എത്തും. തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോ എന്നാണ് ബി ഗോപാലകൃഷ്ണന്‍ കൊച്ചിയില്‍ വെല്ലുവിളി മുഴക്കിയത്''.
സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മതവും ജാതിയും വരെ എടുത്ത് പറഞ്ഞ് വര്‍ഗീയത പരത്താനാണ് ശബരിമലയുടെ പേരില്‍ സംസ്ഥാനത്ത് ബിജെപി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള തന്നെയാണ് അത്തരമൊരു തരംതാണ നീക്കത്തിന് തുടക്കമിട്ടതും. ശബരിമല പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഐജി മനോജ് എബ്രഹാമിന്റെ മതം പറഞ്ഞായിരുന്നു ശ്രീധരന്‍ പിളളയുടെ അന്നത്തെ വാര്‍ത്താ സമ്മേളനം.
പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മനോജ് എബ്രഹാമിന് എതിരെ സംഘപരിവാറിന്റെ വ്യാപകമായ ഹേറ്റ് ക്യാംപെയ്ന്‍ തന്നെ നടന്നു. അദ്ദേഹം ഒരു ക്രിസ്ത്യന്‍ മതക്കാരനാണ് എന്നത് തന്നെയായിരുന്നു വിഷയം. കൊല്ലണമെന്നും കുളിപ്പിച്ച് കിടത്തണം എന്നും വരെ ആഹ്വാനങ്ങളുണ്ടായി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മനോജ് എബ്രഹാമിനെ ശബരിമലയിലെ സുരക്ഷാ ചുമതലകളില്‍ നിന്ന് മാറ്റി എന്ന് വ്യാജ വാര്‍ത്തയും പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ മനോജ് എബ്രഹാമിന് പ്രത്യേക ചുമതല നല്‍കിയിട്ടില്ല എന്നത് മാത്രമേ ഉള്ളൂ എന്നാണ് വാസ്തവം. ശബരിമല അടക്കമുളള പ്രദേശങ്ങളുടെ ക്രമസമാധാന പാലനത്തിന്റെ ഉത്തരവാദിത്തം മനോജ് എബ്രഹാമിന് തന്നെയാണ്.