ബിനോയ് ഡിഎൻഎ ടെസ്റ്റിന് തയ്യാറാണോ? യുവതിയെ ഏറ്റെടുത്ത് നവോത്ഥാനം നടപ്പാക്കണമെന്ന് ഗോപാലകൃഷ്ണൻ
തൃശൂര്‍: ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിനിയായ യുവതി ഉന്നയിച്ച പീഡനാരോപണം സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. ബിനോയ് പാര്‍ട്ടിയുടെ പദവികളൊന്നും വഹിക്കുന്നില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനാണ് എന്നത് കൊണ്ട് തന്നെ പാര്‍ട്ടിക്ക് അത്ര എളുപ്പത്തില്‍ ഒഴിഞ്ഞ് മാറാനാകില്ല. സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.
സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ, എന്നും കൂടെ വിവാദങ്ങൾ, ബിനീഷും ബിനോയിയും!
ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന് വന്നിരിക്കുന്ന പീഡനപരാതി ഗുരുതരമാണ്. സംഭവത്തില്‍ പിണറായി വിജയനും വിഎസ് അച്യുതാനന്ദനും മറുപടി പറയണമെന്നും ഗോപലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണന്‍ മൗനം വെടിയണം എന്നും സെക്രട്ടറി സ്ഥാനം രാജി വെച്ച് മാന്യത കാണിക്കണം എന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
പരാതി ഉന്നയിച്ച സ്ത്രീയെ ബിനോയ് ഏറ്റെടുത്ത് അത് വഴി നവോത്ഥാനം നടപ്പാക്കണം. ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി തയ്യാറാണോ എന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. യുവതിയുടെ പരാതിയില്‍ സമഗ്ര അന്വേഷണം നടത്തണം എന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ബിജെപി ആവശ്യപ്പെടുന്നുവെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. യുവതിക്കെതിരെ പരാതി നല്‍കിയതിനേയും ബിജെപി നേതാവ് വിമര്‍ശിച്ചു.
ബിനോയ് യുവതിക്ക് എതിരെ നല്‍കിയ പരാതിയില്‍ കേസ് എടുക്കാന്‍ പോകുന്നത് പരാതിക്കാരിയെ പീഡിപ്പിക്കുന്നതിന് വേണ്ടിയാണ്.. യുവതി ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് എന്ന പരാതി കോടിയേരിയുടെ മകനെ സംരക്ഷിക്കാനാണ് എന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. 2009 മുതല്‍ 18 വരെ വിവാഹ വാഗ്ദാനം നല്‍കി ബിനോയ് പീഡിപ്പിച്ചു എന്നാണ് ഡാന്‍സ് ബാര്‍ ജീവനക്കാരിയുടെ പരാതി.