സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം; നിര്‍മാതാക്കള്‍ തെളിവ് നല്‍കണമെന്ന് ബി ഉണ്ണികൃഷ്ണന്
കൊച്ചി: മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ആരോപണം ഉന്നയിച്ച നിര്‍മാതാക്കള്‍ തെളിവുകള്‍ നല്കാന് തയ്യാറാകണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്. ഇൻഡസ്ട്രിയെ മുഴുവൻ സംശയത്തിന്റെ പുകമറയിൽ നിർത്തേണ്ട കാര്യമില്ല. കയ്യിലുള്ള വിവരങ്ങൾ കൃത്യമായി കൈമാറിയാല്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നും ഒരു മലയാളം ചാനലിന് നല്കിയ അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന് വ്യക്തമാക്കി.
നിര്‍മ്മാതാക്കളുടെ ആരോപണത്തില്‍ സര്‍ക്കാര്‍ പക്വതയോടെ പ്രതികരിച്ചത് സിനിമാ മേഖലയോടുള്ള അനുഭാവം കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള സിനിമയിലെ ചില യുവ നടന്മാര് സെറ്റില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും സെറ്റുകളില്‍ പോലീസ് പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്ന് മന്ത്രി എകെ ബാലന് പറഞ്ഞിരുന്നു. ജീവപര്യന്തം തടവ് ലഭിക്കേണ്ട ക്രൈമാണ് ഇതെല്ലാം. അത്രയും വലിയ ക്രൈമുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടും അപ്പോള്‍ അത് പറയാതെ മറ്റൊരു വിഷയം വന്നപ്പോള്‍ ഈ പ്രശ്നം ഉന്നയിച്ചത് അന്വേഷിക്കും. വ്യക്തമായ പരാതിയും തെളിവുകളും സര്‍ക്കാരിന് മുന്പില് ഹാജരാക്കേണ്ടത് പരാതി പറഞ്ഞവരുടെ ബാധ്യതയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, സിനിമ സെറ്റുകളില്‍ റെയ്ഡ് നടത്തുക എന്നുള്ള അപ്രായോഗികമായ കാര്യമാണെന്നായിരുന്നു ബി ഉണ്ണികൃഷ്ണന് മന്ത്രി ബാലന്റെ പ്രസ്താവനയോട് നേരത്തെ പ്രതികരിച്ചത്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്നും ബി ഉണ്ണികൃഷ്ണന് അഭിപ്രായപ്പെട്ടിരുന്നു.