താരങ്ങളുടെ ധാർഷ്ട്യം സെറ്റിൽ അനുവദിക്കില്ല, തുറന്നടിച്ച് ബി ഉണ്ണിക്കൃഷ്ണൻ! കടുത്ത തീരുമാനത്തിൽ ഫെഫ്ക
കൊച്ചി: ഷെയിന്‍ നിഗം വിവാദം തീരുമാനമാകാതെ തുടരുന്നതിനിടെ താരങ്ങള്‍ക്കെതിരെ തുറന്നടിച്ച് ബി ഉണ്ണിക്കൃഷ്ണന്‍ രംഗത്ത്. ഇനി മുതല്‍ സിനിമ സെറ്റുകളില്‍ താരങ്ങളുടെ ധാര്‍ഷ്ട്യം അനുവദിക്കാന്‍ സാധിക്കില്ലെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി.
'മോനേ അങ്ങോട്ട് മാറി നില്‍ക്ക്, ഇതിന്‌റെ ഇടയിലാണോ', ഷെയ്ൻ വിവാദത്തിൽ പ്രതികരിക്കാതെ മോഹൻലാൽ
മൂഡില്ലെന്ന് പറയുന്നതും മണിക്കൂറുകളോളം കാരവനില്‍ കയറി ഇരിക്കുന്നതും അടക്കമുളള പ്രവണതകള്‍ ഇനി അനുവദിക്കാനാവില്ലെന്നും ഫെഫ്ക തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ഷെയിന്‍ നിഗം വിവാദം പുതിയ തലങ്ങളിലേക്ക് മാറുകയാണ്.
ധാർഷ്ട്യം ഇനി വേണ്ട
താരങ്ങളുടെ ധാര്‍ഷ്ട്യം ഇനി സെറ്റില്‍ അനുവദിക്കില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ ന്യൂസ് 18 കേരളത്തോടാണ് പ്രതികരിച്ചിരിക്കുന്നത്. പല താരങ്ങളും കാരവനില്‍ മണിക്കൂറുകളോളമാണ് ചെലവഴിക്കുന്നത്. താരങ്ങള്‍ കാരവന് പുറത്തേക്ക് ഇറങ്ങാന്‍ സഹസംവിധായകര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്നും ബി ഉണ്ണിക്കൃഷ്ണന്‍ തുറന്നടിച്ചു.
കാരവനിൽ കയറി ഇരിപ്പ്
താരങ്ങളുടെ മൂഡ് ശരിയല്ലെന്ന് പറഞ്ഞ് പലപ്പോഴും ചിത്രീകരണം നിര്‍ത്തി വെക്കുന്നു. ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നവരും ചായ നല്‍കുന്നവരും അടക്കമുളള അണിയറ പ്രവര്‍ത്തകര്‍ക്ക് കാരവന് പുറത്ത് കാത്ത് നില്‍ക്കേണ്ടി വരുന്നു. ഇത്തരം കാര്യങ്ങള്‍ ഇനി അനുവദിക്കാന്‍ സാധിക്കില്ല എന്നാണ് ഫെഫ്ക തീരുമാനിച്ചിരിക്കുന്നതെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
അമ്മയെ അറിയിക്കും
ഇക്കാര്യങ്ങള്‍ രേഖാമൂലം തന്നെ താരസംഘടനയായ അമ്മയെ അറിയിക്കും എന്നും ഫെഫ്ക തീരുമാനിച്ചു. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും മാതൃക യുവതാരങ്ങള്‍ കണ്ട് പഠിക്കണം എന്നും നിര്‍മ്മാതാക്കളുമായുളള ഷെയിന്‍ നിഗത്തിന്റെ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ബി ഉണ്ണിക്കൃഷ്ണന്‍ പ്രതികരിച്ചു. ഷെയിന്‍ കാണിച്ചത് തോന്നിയവാസം ആണെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
മുടി മുറിച്ചത് തോന്നിയവാസം
സിനിമ ചിത്രീകരണത്തെ ബാധിക്കുന്ന തരത്തില്‍ ഷെയിന്‍ നിഗം മുടി മുറിച്ചത് പ്രതിഷേധം അല്ല തോന്നിയവാസം ആണെന്നാണ് ബി ഉണ്ണിക്കൃഷ്ന്‍ വ്യക്തമാക്കിയത്. എന്തിന്റെ പേരില്‍ ആണെങ്കിലും ഷെയിന്‍ നിഗത്തിന്റെ നടപടി ന്യായീകരിക്കാവുന്നതല്ല. വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോന്‍, കുര്‍ബാനി സിനിമയുടെ സംവിധായകന്‍ ജിയോ വി എന്നിവര്‍ ഫെഫ്കയ്ക്ക് കത്ത് നല്‍കിയിരുന്നു.
സിനിമകൾ ഉപേക്ഷിക്കരുത്
രണ്ട് ചിത്രങ്ങളും ഉപേക്ഷിക്കാനുളള നിര്‍മ്മാതാക്കളുടെ തീരുമാനത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണ് സംവിധായകര്‍ ഫെഫ്കയെ സമീപിച്ചത്. തുടര്‍ന്നാണ് പ്രശ്‌നത്തില്‍ ഫെഫ്ക ഇടപെടുന്നത്. ഷെയ്ന്‍ നിഗത്തിന്റെ സുഹൃത്തുക്കളും അനുനയ നീക്കവുമായി ഫെഫ്ക നേതൃത്വത്തെ കണ്ടിരുന്നു. സിനിമകള്‍ ഉപേക്ഷിക്കരുത് എന്ന് തന്നെയാണ് തുടക്കം മുതല്‍ വിഷയത്തില്‍ ഫെഫ്കയുടെ നിലപാട്.
ഷെയിനുമായി ചർച്ച
അതിനിടെ അജ്മീറിലിലുളള ഷെയിനോട് കൊച്ചിയില്‍ എത്താന്‍ അമ്മ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച കൊച്ചിയില്‍ വെച്ച് ആദ്യം അമ്മ നേതൃത്വം ഷെയ്ന്‍ നിഗവുമായി ചര്‍ച്ച നടത്തും. സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ അമ്മ നടനോട് ആവശ്യപ്പെടും. ഈ ചര്‍ച്ചയ്ക്ക് ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായും അമ്മ ഭാരവാഹികള്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെഫ്ക കത്ത് നൽകി
ഷെയിന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അമ്മയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷനും ഫെഫ്ക കത്ത് നല്‍കിയിട്ടുണ്ട്. മുടങ്ങിപ്പോയ ചിത്രങ്ങളുടെ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കണം എന്നും സിനിമയിലെ എല്ലാ സംഘടനകളും ഒരുമിച്ചിരുന്ന് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണം എന്നും ഫെഫ്ക കത്തില്‍ ആവശ്യപ്പെടുന്നു.