ദിലീപിനെ ഒതുക്കാൻ അനുവദിക്കില്ലെന്ന സൂചനയുമായി ബി ഉണ്ണിക്കൃഷ്ണൻ.. ദിലീപിനൊപ്പം സിനിമ ചെയ്യും!
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് തൊട്ട് പിന്നാലെ ദിലീപിനെ എഎംഎംഎ, ഫിയോക്, ഫെഫ്ക അടക്കമുള്ള സിനിമ സംഘടനകളില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതിന് തൊട്ട് പിന്നാലെ താരം തന്നെ രൂപം കൊടുത്ത ഫിയോകിലേക്ക് തിരികെയെത്തി.
ഒരുവര്‍ഷം തികയുമ്പോഴേക്ക് എഎംഎംഎയിലേക്കും ദിലീപിനെ തിരിച്ചെത്തിച്ചു. എന്നാല്‍ കോടതി വിധി വരും മുന്‍പ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കില്ല എന്നാണ് ബി ഉണ്ണിക്കൃഷ്ണന് ജനറല്‍ സെക്രട്ടറിയായ ഫെഫ്കയുടെ നിലപാട്. എന്നാല്‍ സംഘടന തിരിച്ചെടുത്തില്ലെങ്കിലും താന്‍ ദിലീപിനൊപ്പം സിനിമ ചെയ്യുമെന്ന് വ്യക്തമാക്കി ബി ഉണ്ണികൃഷ്ണന് രംഗത്ത് വന്നത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുകയാണ്.
വാക്കിൽ അവൾക്കൊപ്പം
ബി ഉണ്ണിക്കൃഷ്ണന് അടക്കം സിനിമാ രംഗത്തെ പ്രമുഖരെല്ലാം വാക്ക് കൊണ്ട് അവള്‍ക്കൊപ്പമാണ് എന്ന് പലവുരു ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തിയില്‍ അത് കാണാനില്ല എന്നാണ് പൊതുവെയുള്ള ആക്ഷേപം. ബി ഉണ്ണിക്കൃഷ്ണന് ദിലീപിനൊപ്പമാണ് എന്ന് സംവിധായകന് ആഷിഖ് അബു നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിച്ചിരുന്നു.
ദിലീപിനൊപ്പം സിനിമ
ഈ ആരോപണങ്ങളില്‍ കഴമ്പുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ബി ഉണ്ണിക്കൃഷ്ണന്റെ പുതിയ നീക്കം. മോഹന്‍ലാല്‍ നായകനായ വില്ലന്‍ ശേഷം ബി ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപ് നായകനാവും എന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത കഴിഞ്ഞ ദിവസം ബി ഉണ്ണിക്കൃഷ്ണന് നിഷേധിച്ചിരുന്നു.
ദിലീപ് പുറത്ത് തന്നെ
ഈ വിഷയം സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയതോടെ ബി ഉണ്ണിക്കൃഷ്ണന് മനോരമ ന്യൂസിനോട് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ദിലീപ് വിഷയത്തില്‍ ഫെഫ്കയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആഷിഖ് അബു അടക്കമുള്ളവര്ക്കുള്ളതാണ് ബി ഉണ്ണിക്കൃഷ്ണന്റെ മറുപടി. നടിയെ ആക്രമിച്ച കേസില്‍ വിധി വരും വരെ ദിലീപ് ഫെഫ്കയ്ക്ക് പുറത്തായിരിക്കും.
ആ സിനിമ താൻ ചെയ്യും
ദിലീപ് ജയിലില്‍ കഴിഞ്ഞപ്പോള്‍ ഫെഫ്കയില്‍ നിന്നാരും സന്ദര്‍ശിച്ചിരുന്നില്ല. എന്നാല്‍ ദിലീപിനെ വെച്ച് താന്‍ സിനിമ ചെയ്യുമെന്നും ബി ഉണ്ണിക്കൃഷ്ണന് പറയുന്നു. ദിലീപിനൊപ്പം സിനിമ ചെയ്യാന്‍ ആലോചിച്ചത് 2013ല്‍ ആണ്. ഒരു നിര്‍മ്മാതാവ് ആ സിനിമ ചെയ്യാന്‍ തനിക്കും ദിലീപിനും പണം തന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ആ സിനിമ ചെയ്യാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് ബി ഉണ്ണിക്കൃഷ്ണന് വ്യക്തമാക്കുന്നു.
സംഘടനകൾ തീരുമാനിക്കട്ടെ
ഈ കേസിന്റെ വിചാരണ കഴിഞ്ഞ് നിരപരാധിയെന്ന് തെളിയും വരെ ദിലീപിന്റെ സിനിമകളില്‍ പ്രവര്‍ത്തിക്കരുത് എന്ന് സംഘടനകള്‍ എല്ലാം ചേര്‍ന്ന് തീരുമാനമെടുക്കുകയാണ് എങ്കില്‍ താന്‍ അതിനൊപ്പം നില്ക്കാന് തയ്യാറാണ്. ദിലീപിന് സമാനമായ കേസില്‍ ജയിലില്‍ കിടന്ന എംഎല്‍എ പുറത്ത് ഇറങ്ങിയപ്പോള്‍ വലിയ സ്വീകരണമാണ് കൊടുത്തതെന്നും അദ്ദേഹമിപ്പോഴും സഭയില്‍ ഉണ്ടെന്നും ബി ഉണ്ണിക്കൃഷ്ണന് വിമര്‍ശനം ഉന്നയിച്ചു.
നേരത്തെയുള്ള ആലോചന
വിവാദവുമായി ബന്ധപ്പെട്ട് നേരത്തെ ബി ഉണ്ണികൃഷ്ണന്റെ വിശദീകരണം ഇതാണ്: 2015-16 വര്‍ഷങ്ങളില്‍ തിയ്യേറ്റര്‍ സംരംഭവുമായി ബന്ധപ്പെട്ട തിരിക്കുകളിലായിരുന്നു. എന്നാല്‍ ഇതിനിടെ മോഹന്‍ലാല്‍ സിനിമയുടെ തിരക്കഥാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഈ സമയത്ത് തന്നെ അതേ നിര്‍മാതാവ് ദിലീപ് പ്രൊജക്ടുമായി വീണ്ടും സമീപിച്ചു. എന്നാല്‍ മോഹന്‍ലാല്‍ സിനിമയ്ക്ക് ശേഷം ഈ ചിത്രം ചെയ്യാമെന്ന് അദ്ദേഹത്തെ അറിയിച്ചു. പിന്നീട് മൂന്ന് വര്‍ഷത്തോളം സിനിമ ചെയ്തില്ല.
ആലോചിച്ചിട്ട് പോലുമില്ല
2017ല്‍ വില്ലന്‍ എന്ന സിനിമയുടെ സമയത്താണ് ദിലീപിന്റെ അറസ്റ്റും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുന്നത്. ആ നിര്‍മാതാവ് പിന്നീട് മറ്റൊരു കോര്‍പ്പറേറ്റുമായി സഹകരിച്ച് ഇതേ ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു. ദിലീപുമായി വീണ്ടും സിനിമയെ കുറിച്ച് ചര്‍ച്ച് ചെയ്തു. അതല്ലാതെ വില്ലന്‍ ശേഷം ഇങ്ങനെയാരു ചിത്രമെന്നത് ആലോചിച്ചിട്ട് പോലുമില്ല എന്നാണ് ബി ഉണ്ണികൃഷ്ണന് കഴിഞ്ഞ ദിവസം പറഞ്ഞത്.