ദിലീപിന് എതിരെ ആളൂരിനെ ഇറക്കിയത് ആര്? കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ.. വെളിപ്പെടുത്തൽ
Recommended Video
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനി വിചാരണയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. നടന്‍ ദിലീപ് മുഖ്യപ്രതികളിലൊരാളായുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷവും ദുരൂഹതകള്‍ പലതും ബാക്കിയാണ്. ഈ കേസില്‍ സിനിമാ രംഗത്ത് തന്നെയുള്ള ചിലര്‍ ദിലീപിനെ മനപ്പൂര്‍വ്വം കുടുക്കിയതാണ് എന്ന ആരോപണം തള്ളിക്കളയാവുന്നതല്ല. ദിലീപ് തന്നെ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട് എന്നത് മാത്രമല്ല അതിനുള്ള കാരണം. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് വേണ്ടി വാദിക്കുന്നത് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂരാണ്. ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന ആളൂരിനെ സുനിക്ക് വേണ്ടി ആര് കൊണ്ട് വന്നു എന്ന ചോദ്യം പ്രസക്തമാണ്. സിനിമയിലെ ദിലീപിന്റെ ശത്രുക്കളാണോ ആളൂരിനെ ഇറക്കിയത് ?
ഗുജറാത്തിൽ ബിജെപി മൂക്കും കുത്തി വീഴും! കോൺഗ്രസ്സ് അധികാരത്തിലേറും.. ബിജെപിക്ക് ഇടിത്തീയായി പ്രവചനം!
വിവാദ തലക്കെട്ടുകളിലെ ആളൂർ
സൗമ്യ കേസിലും ജിഷ കേസിലും നടിയെ ആക്രമിച്ച കേസിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായി വിവാദതലക്കെട്ടുകളില്‍ ഇടം പിടിച്ച അഭിഭാഷകനാണ് ബിഎ ആളൂര്‍. ഈ മൂന്ന് കേസുകളിലേയും ആളൂരിന്റെ കക്ഷികള്‍ സമൂഹത്തിലെ പ്രമുഖരല്ല. ഗോവിന്ദച്ചാമി ഭിക്ഷക്കാരനാണ്. അമീറുള്‍ ഇസ്ലാം അന്യസംസ്ഥാന തൊഴിലാളി. പള്‍സര്‍ സുനി സിനിമാ തൊഴിലാളി. മൂവര്‍ക്ക് വേണ്ടിയും കോട്ടണിഞ്ഞത് ലക്ഷങ്ങള്‍ മുടക്കേണ്ട അഭിഭാഷകന്‍.
പൾസർ സുനിക്ക് പിന്നിലാര്
മൂന്ന് പ്രതികളും ആളൂരിനെ പോലൊരാളെ വക്കീലാക്കി വെയ്ക്കാന്‍ മാത്രം സാമ്പത്തിക ശേഷി ഉള്ളവരല്ല. അതുകൊണ്ട് തന്നെ ഈ മൂന്ന് പ്രതികള്‍ക്ക് പിന്നിലും വമ്പന്മാരുടെ സാന്നിധ്യമുണ്ട് എന്ന് സംശയിക്കാവുന്നതുമാണ്. നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തുവെന്ന് പോലീസ് പറയുന്ന പള്‍സര്‍ സുനിക്ക് പിന്നില്‍ ആരാണെന്ന സംശയത്തിന് അഡ്വക്കേററ് ആളൂര്‍ തന്നെ മറുപടി നല്‍കിയിരിക്കുന്നു.മംഗളം ടെലിവിഷനോടാണ് ആളൂരിന്റെ പ്രതികരണം.
തന്നെ വിളിച്ച് പലരും ആവശ്യപ്പെട്ടു
ദിലീപ് കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി ആളൂരിന്റെ രംഗപ്രവേശം അപ്രതീക്ഷിതമായിട്ടായിരുന്നു. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട് കേസ് വന്നപ്പോള്‍ തന്നെ പല ആളുകളും തന്നെ ബന്ധപ്പെട്ട് സുനിക്ക് വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ടതായി ആളൂര്‍ പറയുന്നു. അതനുസരിച്ചാണ് താന്‍ ബോംബെയില്‍ നിന്നും കൊച്ചിയിലേക്ക് വന്നത്.
ദിലീപുമായി ബന്ധമില്ല
ദിലീപ് തന്നെയാണ് പള്‍സര്‍ സുനിക്ക് വേണ്ടി ആളൂരിനെ ഇറക്കിയത് എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. അത്തരം പ്രചാരണങ്ങള്‍ തെറ്റാണ്. അങ്ങനെയെങ്കില്‍ ദിലീപ് തന്റെ കക്ഷി ആകേണ്ടതല്ലേ എന്ന് ആളൂര്‍ ചോദിക്കുന്നു. ദിലീപ് ഈ കേസില്‍ ഇടപെട്ടിട്ടുണ്ട് എന്ന ഒരു എഴുത്ത് ഡിജിപിക്ക് പോയതിന് പിന്നാലെ അന്വേഷണം നടക്കുമ്പോഴാണ് താന്‍ കേസിലേക്ക് രംഗപ്രവേശനം ചെയ്യുന്നത് പോലും എന്നും ആളൂര്‍ പറയുന്നു.
കുടുക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്
ആ ഘട്ടത്തില്‍ ദിലീപിന് താനുമായി ബന്ധപ്പെടേണ്ട ആവശ്യമില്ല. അല്ലെങ്കില്‍ മറ്റുള്ള ശക്തികള്‍ക്ക് താനുമായി ബന്ധപ്പെടേണ്ട ആവശ്യമില്ല. അതേസമയം ദിലീപിന് എതിരെ ഒരു വിഭാഗമുണ്ട് എന്നത് ആളൂര്‍ സമ്മതിക്കുന്നു. ദിലീപിനെ കുടുക്കണം എന്നാഗ്രിക്കുന്ന ആളുകളുണ്ട്. പക്ഷേ അവര്‍ക്ക് താനുമായോ തന്റെ കക്ഷിയായ പള്‍സര്‍ സുനിയുമായോ യാതൊരു ബന്ധവും ഇല്ലെന്നും ആളൂര്‍ പറയുന്നു. ആ ആരോപണം നിലനില്‍ക്കുന്നതല്ല.
കലക്കവെള്ളത്തില്‍ മീന്‍പിടുത്തം
സിനിമാ രംഗത്തെ ചില വ്യക്തികള്‍ ഈ കേസില്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആളൂര്‍ ആരോപിച്ചു. അത്തരക്കാര്‍ ആണോ പള്‍സര്‍ സുനിക്ക് വേണ്ടി തന്നെ നിയോഗിച്ചത് എന്നത് താന്‍ പറയുന്നത് ശരിയല്ലെന്നും ആളൂര്‍ പറഞ്ഞു. കേസ് എവിടെ നിന്ന് വരുന്നു, ആര് കൊണ്ടുവരുന്നു എന്നതിനെക്കുറിച്ചൊന്നും താന്‍ വ്യാകുലപ്പെടാറില്ലെന്നും അഡ്വക്കേറ്റ് ആളൂര്‍ വ്യക്തമാക്കി. പള്‍സര്‍ സുനിക്ക് അപ്പുറത്തേക്ക് മറ്റാരൊക്കെയോ ഉണ്ടെന്നത് ആളൂരിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.
കേസ് ഏൽപ്പിച്ചത് വെളിപ്പെടുത്തില്ല
പള്‍സര്‍ സുനിയെ തനിക്ക് നേരിട്ട് അറിയില്ല. കേസ് തന്നെ ഏല്‍പ്പിച്ചതിന് ശേഷം താന്‍ നേരിട്ട് പോയി സുനിയെ കണ്ടിട്ടില്ല. തന്റെ ജൂനിയേഴ്‌സും സഹപ്രവര്‍ത്തകരും പള്‍സര്‍ സുനിയെ ജയിലില്‍ പോയി കണ്ടപ്പോള്‍ അയാള്‍ തന്നെ കാണണം എന്ന് നിര്‍ബന്ധം പിടിച്ചു. ഇതേ തുടര്‍ന്നാണ് താന്‍ സുനിയെ കാക്കനാട് ജയിലില്‍ ആദ്യമായി പോയി കണ്ടത്. തന്നെ കേസേല്‍പ്പിച്ചത് ഒരു വ്യക്തിയാണോ വ്യക്തികളാണോ എന്ന് എടുത്ത് പറയാന്‍ സാധിക്കില്ലെന്നും ആളൂര്‍ പറഞ്ഞു.
വമ്പൻ വീഴ്ത്തപ്പെടുന്നതാണ്
തന്നെ പള്‍സര്‍ സുനിയുടെ കേസ് ഏല്‍പ്പിച്ചവരുടെ താല്‍പര്യം എന്താണെന്നും തനിക്ക് അറിയില്ല. ഏറ്റെടുത്ത കേസിലെ രഹസ്യങ്ങള്‍ പുറത്ത് പറയാന്‍ ജീവിച്ചിരിക്കുന്ന ഒരു അഭിഭാഷകനും സാധിക്കില്ലെന്നും ആളൂര്‍ പറഞ്ഞു. വമ്പനെ വീഴ്ത്തുക എന്നതല്ല, തന്റെ കക്ഷിയെ രക്ഷിക്കുക എന്നതാണ് മുന്നിലുള്ള ലക്ഷ്യമെന്നും ആളൂര്‍ പറയുന്നു. വമ്പന്‍ വീഴുന്നത് സാഹചര്യങ്ങള്‍ കൊണ്ടാണ്. വീഴ്ത്തപ്പെടുന്നതാണ്.
വീഴ്ത്താൻ സാഹചര്യം ഒരുക്കുന്നു
വമ്പനെ വീഴ്ത്താനുള്ള സാഹചര്യങ്ങള്‍ ആരൊക്കെയോ ഒരുക്കുന്നു. അതിന് തന്നെയോ പള്‍സര്‍ സുനിയേയോ കുറ്റപ്പെടുത്താന്‍ സാധ്യമല്ലെന്നും ആളൂര്‍ പറയുന്നു. ഒരാളെ പ്രതിയാക്കണമെന്ന് പോലീസ് മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ട് എങ്കില്‍ അതിനൊരു മുന്‍ബലമോ പിന്‍ബലമോ ഉണ്ടാകില്ല. ഗൂഢാലോചന വാദം നിലനില്‍ക്കണമെങ്കില്‍ ഗൂഢാലോചന എവിടെ നടന്നു, എങ്ങനെ നടന്നു, ആര് നടത്തി, എപ്പോള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തെളിയിക്കണം. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ദിലീപ് തെളിയിക്കണം.
സുനിയുടെ വെളിപ്പെടുത്തലുകൾ
തന്റെ കക്ഷിയായ പള്‍സര്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്നതാണ് പോലീസ് ഉന്നയിക്കുന്ന പ്രധാനവാദം. ദിലീപിന് എതിരെയാണ് ഗൂഢാലോചന നടന്നതെന്ന് നടന്റെ അഭിഭാഷകന്‍ വാദിക്കുന്നു. തന്റെ കക്ഷി പല വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ യഥാര്‍ത്ഥ കേസ് എന്താണെന്നും അതിന് പിന്നിലെ ചേതോവികാരം എന്താണെന്നും പള്‍സര്‍ സുനിക്ക് അറിയാം. താന്‍ പറയുന്നതിനേക്കാള്‍, സുനിക്ക് അറിയുന്നത് അയാള്‍ തുറന്ന് പറഞ്ഞ് കൊണ്ടേയിരിക്കുന്നു.
താനെങ്കിൽ ദിലീപ് രക്ഷപ്പെടും
നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം കുറ്റമറ്റതാണോ, ദിലീപ് ശിക്ഷിക്കപ്പെടുമോ എന്ന കാര്യത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ദിലീപിന്റെ അഭിഭാഷകര്‍ തന്നോട് ക്ഷോഭിക്കും. തന്നെയാണ് ഈ കേസ് ഏല്‍പ്പിച്ചത് എങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടില്ല എന്ന് തന്നെയാണ് താന്‍ പറയുക. ഏത് കേസും ജയിക്കാന്‍ ചില ചെപ്പടി വിദ്യകളൊക്കെ പ്രയോഗിക്കേണ്ടി വരും. സുനിയെ രക്ഷിക്കുക എന്ന ചെറിയ ജോലി മാത്രമേ തനിക്കൂള്ളൂ. അതില്‍ ദിലീപ് രക്ഷപ്പെട്ട് പോയാല്‍ തനിക്കൊന്നും ചെയ്യാനില്ല എന്നും ആളൂര്‍ പറയുന്നു.
വീഡിയോ കാണാം
മംഗളം ടെലിവിഷനിൽ ആളൂരിന്റെ വെളിപ്പെടുത്തൽ