ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി: ആസൂത്രിതമല്ല, എല്ലാ പ്രതികളെയും വെറുതെവിട്ടു, തെളിവില്ല
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്‌നൗ സിബിഐ കോടതി വിധി പ്രസ്താവിച്ചു. പള്ളി പൊളിച്ചത് ആസൂത്രിതമല്ലെന്ന് കോടതി വിധിച്ചു. എല്ലാ പ്രതികളെയും വെറുതെ വിട്ടു. പ്രതികള്‍ക്ക് എതിരെ തെളിവില്ലെന്ന് കോടതി. 2000 പേജുള്ള വിധിയായിരുന്നു. 26 പ്രതികള്‍ കോടതിയില്‍ ഹാജരായി. അദ്വാനിയും ജോഷിയും ഉമാഭാരതിയും കല്യാണ്‍ സിങും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായി. രണ്ടു പേര്‍ എത്തിയില്ല. സിബിഐ കോടതി ജഡ്ജി സുരേന്ദ്ര കമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. ലഖ്‌നൗവിലെ പഴയ ഹൈക്കോടതി മന്ദിരമാണ് പ്രത്യേക കോടതിയാക്കി മാറ്റിയിരുന്നത്. കര്‍ശന സുരക്ഷയിലായിരുന്നു വിധി പ്രസ്താവം. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും കോടതി മുറിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
മുതിര്‍ന്ന ബിജെപി നേതാക്കളായ മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, മുന്‍ കേന്ദ്രമന്ത്രിമാരായ മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് തുടങ്ങി 32 പ്രതികളാണ് നിലവില്‍ ജീവിച്ചിരിക്കുന്നത്. 49ല്‍ 17 പ്രതികള്‍ മരിച്ചു. കുറ്റപത്രത്തില്‍ പേരുണ്ടായിരുന്ന അശോക് സിംഗാള്‍, ബാല്‍ താക്കറെ എന്നിവര്‍ മരിച്ചു. പ്രതിഭാഗത്തിന്റെയും സിബിഐയുടെയും അഭിഭാഷകര്‍ മാത്രമാണ് കോടതിയിലുള്ളത്. ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. അദ്വാനിയും ജോഷിയും പ്രായാധിക്യം കാരണം കോടതിയില്‍ നേരിട്ട് ഹാജരാകുന്നില്ല. ശിവസേന നേതാവ് സതീഷ് പ്രധാന്‍, ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസും കോടതിയില്‍ എത്തിയില്ല.
1528ല്‍ മുഗള്‍ ഭരണാധികാരി ബാബറുടെ നിര്‍ദേശ പ്രകാരം സൈനിക ജനറല്‍ മിര്‍ ബാഖിയാണ് അയോധ്യയില്‍ ബാബറി മസ്ജിദ് പണിതത്. ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നും ഇത് രാമന്റെ ജന്മഭൂമിയാണെന്നും സംഘപരിവാര്‍ സംഘടനകള്‍ വാദിച്ചു. 1949ല്‍ പള്ളിക്കകത്ത് രാമവിഗ്രഹം വച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. പിന്നീട് പള്ളി അടച്ചിട്ടു. ഇരുപക്ഷവും കോടതിയെ സമീപിച്ചു. 1986 ല്‍ ഫൈസാബാദ് കോടതി പൂജാ കര്‍മങ്ങള്‍ക്ക് പള്ളി തുറന്നുകൊടുക്കാന്‍ ഉത്തരവിട്ടു. 1989ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ശിലാന്യാസത്തിന് അനുമതി നല്‍കി.
ബാബറി മസ്ജിദ് തകര്‍ത്തത് എങ്ങനെ? 28 വര്‍ഷം നീണ്ട നിയമനടപടികള്‍, പിന്നിട്ട വഴികള്‍....
Recommended Video
1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ന്നു. പിന്നീട് നടന്ന സംഘര്‍ഷത്തിലും കലാപത്തിലും ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഒന്നില്‍ കര്‍സേവകരും മറ്റൊന്നില്‍ ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി, ബജറംഗ്ദള്‍ പ്രവര്‍ത്തകരുമായിരുന്നു പ്രതികള്‍. പിന്നീട് പ്രതികള്‍ക്കെതിരെ സിബിഐ അന്വേഷണ സംഘം ഗൂഢാലോചന കുറ്റം ചുമത്തി. 2017ല്‍ വിചാരണ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. എങ്കിലും നീണ്ടുപോയി. സപ്തംബര്‍ 30ന് വിധി പ്രസ്താവിക്കാന്‍ കഴിഞ്ഞ ആഗസ്റ്റിലാണ് സുപ്രീംകോടതി അന്തിമ നിര്‍ദേശം നല്‍കിയത്.