ആക്രമിക്കപ്പെട്ട നടിയെ ഡബ്ല്യുസിസി സ്വന്തം വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നു... തുറന്നടിച്ച് ബാബുരാജ്
കൊച്ചി: ഡബ്ല്യുസിസിയും അമ്മയും തമ്മിലുള്ള പോര് മുറുകുന്നു. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനം ഇതിന്റെ സൂചനയാണ്. മോഹന്‍ലാലിനെ സംരക്ഷിച്ചാണ് എല്ലാവരും സംസാരിച്ചത്. തനിക്ക് നേരെ വിമര്‍ശനങ്ങള്‍ നീളുന്നതിന്റെ ഇഷ്ടക്കേടും മോഹന്‍ലാല്‍ തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഡബ്ല്യുസിസിക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് നടന്‍ ബാബുരാജ്. സ്വന്തം നേട്ടങ്ങള്‍ക്കായി ആക്രമിക്കപ്പെട്ട നടിയെ ഡബ്ല്യുസിസി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ നടിയെ ചൂടു വെള്ളത്തില്‍ വീണ പൂച്ചയെന്നാണ് ബാബുരാജ് വിശേഷിപ്പിച്ചതെന്ന് നടി പാര്‍വതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഡബ്ല്യുസിസി ഓലപാമ്പാണെന്ന് ബാബുരാജ് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ അമ്മയുടെ പിന്തുണയോടെ ഡബ്ല്യുസിസിയോട് പോരടിക്കാനാണ് ബാബുരാജ് അടക്കമുള്ളവരുടെ തീരുമാനം. അതേസമയം ദിലീപ് രാജി സ്വീകരിച്ചതിലൂടെ അദ്ദേഹത്തിന് ഹീറോ പരിവേഷം നല്‍കാനുള്ള ശ്രമവും അമ്മയില്‍ നടക്കുന്നുണ്ട്.
മോഹന്‍ലാലിനെ ചെളിവാരിയെറിയുന്നു
മോഹന്‍ലാലിനെ ചെളിവാരിയെറിഞ്ഞ് ഡബ്ല്യുസിസി നേട്ടത്തിന് ശ്രമിക്കുകയാണെന്ന് ബാബുരാജ് കുറ്റപ്പെടുത്തി. അവരെ പിന്തുണയ്ക്കുന്ന ഒരാള്‍ പോലും ഇപ്പോള്‍ അമ്മയില്‍ ഇല്ല. രാജ്യാന്തര തലത്തില്‍ സംഘടനയുടെ കീര്‍ത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢ അജണ്ടയുണ്ട്. സിനിമകളില്‍ അഭിനയിക്കുക മാത്രമല്ല അവരുടെ ലക്ഷ്യമെന്നും ബാബുരാജ് പറയുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയിലായിരുന്നു ബാബുരാജ് ഡബ്ല്യുസിസിക്കെതിരെ പോരിനിറങ്ങിയത്.
ആക്രമിക്കപ്പെട്ട നടിയെ ഇരയാക്കുന്നു...
ആക്രമിക്കപ്പെട്ട നടിയെ ഡബ്ല്യുസിസി സ്വന്തം വളര്‍ച്ചയ്ക്കായി ഉപയോഗിക്കുകയാണ്. അവര്‍ വീണ്ടും ഇരയാക്കപ്പെടുകയാണ്. ഇരയ്ക്ക് വേണ്ടി സംഘടന ഇതുവരെ ഒന്നും ചെയ്തിട്ടില്ല. അവരെ രക്തസാക്ഷിയായി ഒപ്പം നിര്‍ത്തിയാണ് ഡബ്ല്യുസിസി പ്രവര്‍ത്തിക്കുന്നതെന്നും ബാബുരാജ് കുറ്റപ്പെടുത്തി. ഡബ്ല്യുസിസി ഉന്നയിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദത്തിന് ഞാനില്ല
അതേസയം നടന്‍ നിവിന്‍ പോളിയും ഈ വിഷയത്തില്‍ അഭിപ്രായത്തിനില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. അമ്മയിലെ പ്രശ്‌നങ്ങളില്‍ അഭിപ്രായം പറഞ്ഞ് വിവാദത്തില്‍പ്പെടാന്‍ ഞാനില്ല. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ എനിക്ക് പക്വതയായെന്ന് തോന്നുന്നില്ല. സമയമാകുമ്പോള്‍ ആ കാര്യങ്ങളില്‍ മറുപടി. താന്‍ സിനിമയില്‍ അഭിനയിക്കാനാണ് വന്നത്. നല്ല സിനിമയില്‍ അഭിനയിക്കുക. പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും നിവിന്‍ പറഞ്ഞു.
പ്രശ്‌നങ്ങള്‍ നിരവധി.....
ദിലീപിനെ പുറത്താക്കി ഡബ്ല്യുസിസിയുടെ ആരോപണങ്ങളുടെ മുനയൊടിക്കാനാണ് അമ്മ ഭാരവാഹികള്‍ ശ്രമിച്ചത്. പക്ഷേ അവിടെയും ഡബ്ല്യുസിസി ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. സംഘടനാ പ്രസിഡന്റ് ആയ മോഹന്‍ലാല്‍ ഇപ്പോഴും നടിമാര്‍ മുന്നോട്ട് വെച്ച് പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ല. ഡബ്ല്യുസിസി എന്ന സംഘടനയെയോ അതിലെ അംഗങ്ങളെയോ അംഗീകരിക്കാന്‍ അമ്മ ഒരുക്കമല്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
അമ്മയിലെ വിമത വിഭാഗം
ഡബ്ല്യുസിസിയെ പിന്തുണയ്ക്കുന്ന വിഭാഗം ഇപ്പോഴും അമ്മയില്‍ സജീവമാണ്. അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ന്യായമാണെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്. മോഹന്‍ലാലിന് പുറമേ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയസൂര്യ, ആസിഫ് അലി, സുധീര്‍ കരമന, എന്നിവര്‍ക്കും ഇതേ അഭിപ്രായമാണ്. ദിലീപിന്റെ രാജി എത്രയും പെട്ടെന്ന് വാങ്ങണമെന്ന് ഇവരാണ് നിലപാടെടുത്തത്. ഇതനുസരിച്ചാണ് മോഹന്‍ലാല്‍ ദിലീപിനോട് രാജി ആവശ്യപ്പെട്ടത്.
സംഘടനയ്ക്കുള്ളില്‍ ഭിന്നത
സംഘടനയ്ക്കുള്ളിലെ ഭിന്നത ഇപ്പോഴും ശക്തമാണെന്നാണ് മനസ്സിലാവുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സിദ്ദിഖ് അധികം സംസാരിക്കാതെ മാറിയിരിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ സിദ്ദിഖിന് നേരെ വന്നതോടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഈ സമയത്ത് അമ്മയില്‍ ഭിന്നതയില്ലെന്ന രീതിയിലാണ് സിദ്ദിഖും ജഗദീഷും സംസാരിച്ചത്. എന്നാല്‍ മോഹന്‍ലാലിന് ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാനും സാധിച്ചില്ല. അമ്മയുടെ വാര്‍ത്തസമ്മേളനത്തോട് സിദ്ദിഖിന് താല്‍പര്യമില്ലെന്നാണ് മനസ്സിലാവുന്നത്. ഡബ്ല്യുസിസിക്കെതിരായ പരാമര്‍ശം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന രീതിയില്‍ മാറ്റാനും അദ്ദേഹം ശ്രമിക്കുകയുണ്ടായി.
ദിലീപിന്റെ രാജി
സിദ്ദിഖ് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിലീപ് രാജിക്കത്ത് നല്‍കിയെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ മോഹന്‍ലാലിന്റെ അഭിപ്രായം നേരെ തിരിച്ചായിരുന്നു. ഇതിനെ കുറിച്ചും വാര്‍ത്താസമ്മേളനത്തിന് ചോദ്യമുയര്‍ന്നിരുന്നു. എനിക്ക് നേരിട്ട് ബോധ്യമുള്ളതാണ് ഞാന്‍ പറഞ്ഞതെന്നും സിദ്ദിഖ് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. എന്നാല്‍ സിദ്ദിഖിനും ഈ വിഷയത്തില്‍ മറുപടി ഉണ്ടായിരുന്നില്ല.
അമ്മയെ വെട്ടിലാക്കി ഇടവേള ബാബുവും.. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ മൊഴി പുറത്ത്!
ചരിത്രം സൃഷ്ടിക്കാന്‍ ഇറങ്ങിയ ദളിത് യുവതി മഞ്ജുവിനെ പോലീസ് തടഞ്ഞു; കനത്ത മഴയെന്ന് വിശദീകരണം