ജീപ്പില്‍നിന്ന് കുഞ്ഞ് തെറിച്ചുവീണ സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുത്തു!
തൊടുപുഴ: ഇടുക്കി രാജമലയില്‍ ഓടുന്ന ജീപ്പില്‍നിന്നും കുഞ്ഞ് തെറിച്ചുവീണ സംഭവം കേരളത്തിൽ വൻ ചർച്ചാ വിഷയമായിരുന്നു. അത്ഭുതകരമായാണ് ഇടുക്കിയില്‍ കാട്ടുപാതയ്ക്കുള്ളില്‍ വച്ച് ജീപ്പില്‍ നിന്ന് തെറിച്ചുവീണ കുട്ടി രക്ഷപ്പെട്ടത്. കുഞ്ഞ് ജീവിതത്തിലേയ്ക്ക് തിരിച്ചു കയറിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയോജിതമായ ഇടപെടല്‍മൂലമാണ്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ വാച്ചര്‍മാരാണ് കുട്ടിയെ രക്ഷപ്പെടുത്തി ഉന്നത ഉദ്യഗസ്ഥരെ വിവരമറിയിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു.
Pala bypoll: പാലായിലേക്ക് നേതാക്കളുടെ ഒഴുക്ക്, പിണറായിയും ഉമ്മൻചാണ്ടിയും എത്തും!
കഴിഞ്ഞ ദിവസം പഴനി ക്ഷേത്രദര്‍ശനത്തിനുശേഷം മടക്കയാത്രയ്ക്കിടയില്‍ രാജമലയിലെ അഞ്ചാം മൈലില്‍ വച്ച് ജീപ്പില്‍ നിന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. വന്യമൃഗങ്ങളടക്കം വിഹരിക്കുന്ന പാതയില്‍ ചെക്ക് പോസ്റ്റിനുസമീപം തെറിച്ചുവീണ കുട്ടി സമയമെടുത്താണ് റോഡ് മുറിച്ചുകടന്ന് ടിക്കറ്റ് കൗണ്ടറിന് സമീപത്തെത്തിയത്. ഈ സമയം വാഹനങ്ങള്‍ വരാതിരുന്നതും കുട്ടി എതിര്‍വശത്തേയ്ക്ക് പോകതിരുന്നതും വലിയ അപകടമാണ് ഒഴിവാക്കിയത്.
എന്നാൽ ഇടുക്കി രാജമലയില്‍ ഓടുന്ന ജീപ്പില്‍നിന്നും കുഞ്ഞ് തെറിച്ചുവീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. . അശ്രദ്ധമായി കുഞ്ഞിനെ കൈകാര്യം ചെയ്തതിന് ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് മൂന്നാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെങ്കിലും പോലീസ് തിടുക്കത്തില്‍ നടപടി സ്വീകരിച്ചേക്കില്ലെന്നാണ് വിവരം. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കും. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ വീഴ്ച വരുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കുഞ്ഞിന്റെ അമ്മ ചില മരുന്നുകള്‍ കഴിച്ചിരുന്നതായും അതിനാല്‍ ഉറങ്ങിപ്പോയെന്നുമാണ് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. ഇക്കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.