ഫാൻസിനെ മലർത്തിയടിച്ച് സംവിധായകൻ.. ആഭാസക്കൂട്ടങ്ങളെ വച്ച് പൊറുപ്പിക്കരുത്, തെറി പറഞ്ഞാല്‍ വിവരമറിയും
കൊച്ചി: തെറിവിളിക്കുന്ന ഫാന്‍സിനെ തള്ളിയും പാര്‍വ്വതിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണച്ചും മമ്മൂട്ടി തന്നെ രംഗത്ത് വന്നതോടെ കസബ വിവാദം ഏതാണ്ട് ശമിച്ചിരിക്കുകയാണ്. തനിക്ക് വേണ്ടി പ്രതികരിക്കാനും തന്നെ പ്രതിരോധിക്കാനും ആരെയും ഇതുവരെ ഏര്‍പ്പാടാക്കിയിട്ടില്ല എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. അതിനിടെ ഫാന്‍സ് അസ്സോസ്സിയേഷനുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്ത് വന്നിട്ടുണ്ട്. ഫാന്‍സ് അസ്സോസ്സിയേഷനുകള്‍ പിരിച്ച് വിടണമെന്നാണ് ബൈജു കൊട്ടാരക്കരയുടെ ആവശ്യം.
ഫാന്‍സിനെ കണ്ടം വഴി ഓടിച്ച് മമ്മൂട്ടി, തനിക്കായി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല!
താരങ്ങളെ ദൈവങ്ങളാക്കി ഫാൻസ്
മോഹന്‍ലാലും മമ്മൂട്ടിയും അടക്കം മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കെല്ലാം ഫാന്‍സ് അസ്സോസ്സിയേഷനുകളുണ്ട്. താരങ്ങളുടെ സിനിമയുടെ വിജയത്തിന് വേണ്ടി പ്രചരണം നടത്തുകയെന്നതാണ് ഇത്തരം സംഘങ്ങളുടെ പ്രധാന പ്രവര്‍ത്തനം. ദിലീപിന്റെ രാമലീലയ്ക്ക് വേണ്ടി ഫാന്‍സ് നിലവിളി കൂട്ടിയത് നമ്മള്‍ കണ്ടതാണ്. വനിതാ കമ്മീഷന്‍ പോലും ഇടപെടല്‍ നടത്തിയ കസബയ്ക്ക് വേണ്ടിയാണ് ഫാന്‍സിന്റെ മുറവിളി പിന്നെ കണ്ടത്.
വിമർശിച്ചാൽ പൊങ്കാല
തങ്ങളുടെ ഇഷ്ടതാരത്തെ ആരെങ്കിലും വിമര്‍ശിക്കുകയോ അല്ല വിമര്‍ശിച്ചുവെന്ന് ഫാന്‍സിന് തോന്നുകയോ ചെയ്താല്‍ പിന്നെ പൊങ്കാലയാണ്. മമ്മൂട്ടിയുടെ മകളായി അഭിനയിക്കണമെന്ന് പറഞ്ഞതിന് അങ്കമാലി ഡയറീസ് നായിക ലിച്ചിക്ക് പൊങ്കാല കൊണ്ട് ഒടുക്കം മാപ്പ് പറയേണ്ടതായി വന്നു. ഫാന്‍സ് അസ്സോസ്സിയേഷനുകള്‍ വേണ്ടന്ന് വെച്ച ഫഹദ് ഫാസിലിനെ പോലുള്ള നടന്മാരും നമുക്കുണ്ട്.
ഫാൻസിന് എതിരെ സംവിധായകൻ
കസബ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ഫാന്‍സ് അസ്സോസ്സിയേഷനുകള്‍ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്: നടി പാര്‍വ്വതിക്ക് വിമര്‍ശിക്കാന്‍ വിലക്ക്. വിമര്‍ശിച്ചാല്‍ തെറിയഭിഷേഖം, ഞങ്ങള്‍ വിമര്‍ശനത്തിന് അതീതരാണ് എന്ന് ചിന്തിക്കുന്നവരുടെ അറിവിലേക്ക്. നിങ്ങളെ നിങ്ങളാക്കിയത് ഈ നാട്ടിലെ സിനിമ പ്രവര്‍ത്തകരും സിനിമാ പ്രേമികളുമാണ്.
ആരും വിമര്‍ശനത്തിന് അതീതരല്ല
സിനിമയിലെ മോശം പരാമര്‍ശങ്ങളും അഭിപ്രായങ്ങളും ചോദ്യം ചെയ്യാന്‍ അവര്‍ക്ക് അവകാശമുണ്ട്. അതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നിയിട്ട് കാര്യമില്ല. ആരും വിമര്‍ശനത്തിന് അതീതരല്ല. ഫാന്‍സ് അസ്സോസ്സിയേഷനുകള്‍ എന്ന പേരില്‍ ചില ക്രിമിനലുകള്‍ നടത്തുന്ന ആഭാസത്തരങ്ങള്‍ എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നു.
പണം നൽകുന്നത് ആരാണ്
വീട്ടില്‍ 1 ലിറ്റര്‍ പാല്‍ മേടിക്കാന്‍ കഴിവില്ലാത്തവന്‍ സൂപ്പര്‍ സ്റ്റാറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നു. പാസ്‌പോര്‍ട്ട് എടുക്കാന്‍ ഫോട്ടോയ്ക്ക് കാശിന് അപ്പന്റെ മു്‌നനില്‍ കൈ നീട്ടുന്നവന്‍ സൂപ്പര്‍സ്റ്റാറിന്റെ 20 അടി കട്ടൗട്ട് വെയ്ക്കുന്നു. റിലീസിന് ചെണ്ട മേളം, ബാന്റ്, മദ്യം ഇതൊക്കെ ആരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.
തെറി പറഞ്ഞാല്‍ വിവരമറിയും
ഇതൊക്കെ ചെയ്യിക്കുന്നത് തങ്ങളുടെ അറിവോടെ അല്ല എന്ന് ഉണ്ടെങ്കില്‍ ഇവിടുത്തെ താരങ്ങള്‍ അത് തുറന്ന് പറയണം. ഫാന്‍സ് പിരിച്ച് വിട്ട് മാന്യത കാണിക്കണം. ബാക്കി ഈ നാട്ടിലെ ജനങ്ങളും പോലീസും നോക്കിക്കോളും. ഫാന്‍സ് എന്ന ആഭാസക്കൂട്ടങ്ങളെ വച്ച് പൊറുപ്പിക്കുന്നത് സിനിമയ്ക്കും നമ്മുടെ സംസ്‌ക്കാരത്തിനും നല്ലതല്ല. ഈ പോസ്റ്റിനെ വേണമെങ്കില്‍ വിമര്‍ശിക്കാം. തെറി പറഞ്ഞാല്‍ വിവരമറിയും എന്നാണ് കുറിപ്പ് അവസാനിക്കുന്നത്
തെറിവിളിക്കാർ കുടുങ്ങുന്നു
ഐഎഫ്എഫ്‌കെയിലെ ഓപ്പണ്‍ ഫോറത്തില്‍ കസബയില്‍ സ്ത്രീ വിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്നതിന് എതിരെ പാര്‍വ്വതി നടത്തിയ വിമര്‍ശനമാണ് വിവാദമായത്. ശേഷം മമ്മൂട്ടി ഫാന്‍സ് എന്ന് പറയുന്നവര്‍ പാര്‍വ്വതിക്ക് നേരെ അസഭ്യവര്‍ഷം നടക്കുകയായിരുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും അടക്കം പാര്‍വ്വതിക്കും ഡബ്ല്യൂസിസിക്കും എതിരെ പ്രചാരണം നടക്കുന്നു. പാര്‍വ്വതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.