'യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്, കാറിൽ ഒപ്പമുണ്ടായ പെൺകുട്ടി ഇവരാണ്'; വീഡിയോയുമായി ബൈജു
മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിൽ പരസ്യമായി ക്ഷമ ചോദിച്ച് നടൻ ബൈജു. തന്റെ വാഹനത്തിന്റെ ടയർ പൊട്ടിയാണ് അപകടം ഉണ്ടായതെന്നും മദ്യപിച്ചുവെന്നതൊക്കെ വെറും പൊടിപ്പും തൊങ്ങലും ചേർത്ത് വന്ന വാർത്തകൾ മാത്രമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ബൈജു പറഞ്ഞു. പോലീസിൽ നിന്നും തനിക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. ഇവിടുത്തെ എല്ലാവരേയും പോലും നിയമം അനുസരിക്കാൻ തനിക്കും ബാധ്യതയുണ്ടെന്നും ബൈജു വീഡിയോയിൽ പറഞ്ഞു. ബൈജുവിന്റെ വാക്കുകളിലൂടെ
'ഞായറാഴ്ചത്തെ എന്റെ വാഹനാപകടം സംബന്ധിച്ച് ചില ധാരണകളും തെറ്റിധാരണകളും സോഷ്യൽ മീഡിയ വഴി പരക്കുകയുണ്ടായി. യഥാർത്ഥ്യം പൊതുസമൂഹത്തെ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഞായറാഴ്ച കവിടിയാർ ഭാഗത്ത് നിന്ന് വെള്ളയമ്പലത്തേക്ക് വരികയായിരുന്നു ഞാൻ. വാഹനത്തിന് സ്പീഡ് 65 ഉണ്ടാകാം. വെള്ളയമ്പലം ഭാഗത്ത് നിന്ന് മ്യൂസിയം ഭാഗത്തേക്ക് പോകാനായിരുന്നു പ്ലാൻ. എന്നാൽ വെള്ളയമ്പലം ജങ്ഷനിൽ എത്തിയപ്പോഴേക്കും ടയറിന്റെ വെടിപൊട്ടി, തിരിക്കാൻ നോക്കിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം വിട്ടു, വണ്ടി തിരിഞ്ഞില്ല. ഇതിനിടയിലാണ് വാഹനം ബൈക്കിൽ തട്ടുന്നു. ഉടൻ തന്നെ ഇറങ്ങി ബൈക്ക് ഓടിച്ച ചെറുപ്പക്കാരനോട് ആശുപത്രിയിൽ പോകണോയെന്നൊക്കെ ചോദിച്ചിരുന്നു. കുഴപ്പമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആൾക്ക് ചതവോ ഒടിവോ ഒന്നും സംഭവിച്ചിട്ടില്ല. മാത്രമല്ല അയാൾക്ക് പരാതിയില്ലെന്ന് പോലീസ് സ്റ്റേഷനിൽ എഴുതിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് എന്നെ സഹായിച്ചിട്ടില്ല. നിയമപരമായി വേണ്ട കേസ് എടുത്തിട്ടുണ്ട്.

പിന്നെ ഞാൻ മദ്യപിച്ചുവെന്നൊക്കെയുള്ള വാർത്തകളൊക്കെ വരും. കാരണം ഇതൊക്കെ വെച്ചാൽ അല്ലേ ആളുകൾ വാർത്തകൾ വായിക്കൂ. അതിന്റെ ഭാഗമായി വന്നതാണ്.ഞാൻ മാധ്യമപ്രവർത്തകനോട് ചൂടായ ഒരു വീഡിയോ കണ്ട് കാണും. സംഭവിച്ചത് എന്താണെന്ന് വെച്ചാൽ വാഹനം സ്റ്റേഷനിൽ കൊണ്ട് ഇടണമല്ലോ , ടയർ പൊട്ടിയത് കൊണ്ട് ടയർ മാറ്റിയിടണം, ആ സമയത്താണ് ഒരാൾ വീഡിയോ എടുക്കുന്നത്. അപ്പോഴാണ് ഞാൻ ചൂടായത്. ഇവിടുത്തെ എല്ലാ നയമങ്ങളും എല്ലാവരേയും പോലെ അനുസരിക്കാൻ ഞാനും ബാധ്യസ്ഥനാണ്.
പിന്നെ കാറിൽ എന്റെയൊപ്പം ഒരു പെൺകുട്ടി ഉണ്ടായെന്നൊക്കെയുള്ള മറ്റ് ചില വാർത്തകൾ വന്നിട്ടുണ്ട്. അത് മറ്റാരുമല്ല, എന്റെ സ്വന്തം വല്ല്യമ്മയുടെ മകളുടെ മകളാണ് ഒപ്പം ഉണ്ടായത്. എന്റെ മകളുടെ പ്രായമാണ് അവൾക്ക്. കൂടാതെ യുകെയിൽ നിന്നും വന്ന എന്റെയൊരു സുഹൃത്ത് ജോമിയും ഉണ്ടായിരുന്നു. എന്റെ സംസാരം അഹങ്കാരമായിട്ട് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ഞാൻ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു. എന്നെ സ്നേഹിക്കുന്നവർ എന്നെ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു', ബൈജു പറഞ്ഞു.












Click it and Unblock the Notifications