ദിലീപിന്റെ നിയമ പോരാട്ടം ഇനി ഹൈക്കോടതിയിൽ!!! ജാമ്യം ലഭിച്ചാൽ....!!പ്രോസിക്യൂഷൻ പറയുന്നത്!!
ഹൈക്കോടതിയിലും ദിലീപിന്റെ ജാമ്യാപേക്ഷ എതിർക്കുമെന്ന് പോലീസ് വ്യക്തമാക്കി. കേസ് ഡയറി ഉൾപ്പെടെയുള്ളവ ഹാജരാക്കി ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടാനാണ് പോലീസ് നീക്കം.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കെ രാംകുമാറാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്നാണ് ആവശ്യം.
അതേസമയം ഹൈക്കോടതിയിലും ദിലീപിന്റെ ജാമ്യാപേക്ഷ എതിർക്കുമെന്ന് പോലീസ് വ്യക്തമാക്കി. കേസ് ഡയറി ഉൾപ്പെടെയുള്ളവ ഹാജരാക്കി ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടാനാണ് പോലീസ് നീക്കം. ശനിയാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.
പോലീസിന്റെ കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിച്ച അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിക്കുകയായിരുന്നു. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാസെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. എന്നാൽ ഇതിന് നിൽക്കാതെയാണ് ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
ശക്തമായ തെളിവുകൾ
ദിലീപിനെതിരെ ശക്തമായ തെളിവ് ഉണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ തെളിവ് ഉറപ്പിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രണ്ടു പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ദിലീപിനെയും പൾസർ സുനിയെയും ഒന്നിച്ച് കണ്ടെന്നാണ് ഇവരുടെ മൊഴി.
കേസ് അട്ടിമറിക്കും
നിലവിൽ അന്വേഷണം പുരോഗമിക്കുന്ന കേസിൽ മുഖ്യപ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.
സോഷ്യൽ മീഡിയ പ്രചരണം
ദിലീപിനെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണങ്ങളും പ്രോസിക്യൂഷൻ ആയുധമാക്കും. ദിലീപിനെ അനുകൂലിച്ചും ആക്രമിക്കപ്പെട്ട നടിയെയും അവരെ പിന്തുണയ്ക്കുന്നവരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുമാണ് സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത്.
പിആര്‍ ഏജൻസി
ദിലീപ് അനുകൂല പ്രചരണങ്ങൾക്കായി പിആർ ഏജൻസി തന്നെ ഉണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ച് വരികയാണ്. മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യം ലഭിക്കുന്നതിന് തിരിച്ചടിയായത് സോഷ്യൽ മീഡിയയിലെ ദിലീപ് അനുകൂല പ്രചരണംകൂടിയാണ്. ദിലീപിന്റെ സ്വാധീനം തെളിയിക്കുന്നതാണ് ഇതെന്നാണ് പ്രോസിക്യൂഷന്റെ വാദം.
ദിലീപിന് ബന്ധമില്ല
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി നടൻ ദിലീപിന് പങ്കില്ലെന്നായിരിക്കും ദിലീപിന്റെ അഭിഭാഷകന്റെ പ്രധാന വാദം. ഇത് തെളിയിക്കുന്നതിന് വേണ്ട തെളിവില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കും. നിയമ വിരുദ്ധമായിട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് സ്ഥാപിക്കാനായിരിക്കും ദിലീപിന്റെ അഭിഭാഷകന്റെ ശ്രമം.
അപ്പുണ്ണിയുടെ അറസ്റ്റിന് മുമ്പ്
അപ്പുണ്ണി പിടിയിലാകുന്നതിന് മുമ്പ് ദിലീപിന് ജാമ്യം നേടാനാണ് ദിലീപിന്റെ അഭിഭാഷകന്റെ ശ്രമം. അതിനാൽ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെടും. ദിലീപിനൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവിൽ കഴിയുന്നത്.
അറസ്റ്റിന് പിന്നാലെ
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയായിരുന്നു അപ്പുണ്ണി ഒളിവിൽ പോയത്. അപ്പുണ്ണിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഗൂഢാലോചനയിൽ അപ്പുണ്ണിക്കുള്ള പങ്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.