കോണ്‍ഗ്രസിനുവേണ്ടി ബാഡ്ജ് വിറ്റ് പണം സ്വരൂപിച്ച നരേന്ദ്ര മോദി; മോദിയുടെ ജീവിതത്തിലെ അപൂര്‍വ്വ കഥ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലാണ് പ്രധാനമന്ത്രിയുടെ പരിപാടികള്‍. സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന അദ്ദേഹം അഹമ്മദാബാദില്‍ എത്തി അമ്മ ഹീരാബെന്നിനെ സന്ദര്‍ശിക്കും. തുടര്‍ന്ന് സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ഏകതാ പ്രതിമയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
നമാമി നര്‍മദാ മഹോത്സം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി കേവഡിയായിലെ ചടങ്ങില്‍ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും. മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകരും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ജന്മദിനത്തോട് അനുബന്ധിച്ച് മോദിയുടെ രസകരമായ പല ജീവിത കഥകളും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഒരു കാലത്ത് മോദി കോണ്‍ഗ്രസ് വളണ്ടിയറായി പ്രവര്‍ത്തിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് മുക്ത് ഭാരത്
രാജ്യത്ത് നിന്ന് കോണ്‍ഗ്രസിനെ തുടച്ചുമാറ്റി 'കോണ്‍ഗ്രസ് മുക്ത് ഭാരത്' സ്ഥാപിക്കലാണ് തന്‍റെ ലക്ഷ്യമെന്ന് നിരവധി തവണ പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്ര മോദി. ബിജെപിക്ക് വേണ്ടി മോദി നയിച്ച കഴിഞ്ഞ രണ്ട് പൊതു തിരഞ്ഞെടുപ്പിലും ദയനീയമായ പ്രകടനമായിരുന്നു കോണ്‍ഗ്രസിന് കാഴ്ച്ച വെക്കാന‍് കഴിഞ്ഞത്. മോദി തരംഗം ആഞ്ഞടിച്ചതോടെ പ്രതിപക്ഷ നേതൃസ്ഥാനം പോലും നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.
ആറാമത്തെ വയസ്സില്‍
എന്നാല്‍ ഒരു കാലത്ത് മോദി ഇതേ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് അദ്ദേഹത്തിന്‍റെ 69-ാം ജന്മദിനത്തോട് അനുബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ നിറയുന്നത്. തന്‍റെ ആറാമത്തെ വയസ്സില്‍ മോദി കോണ്‍ഗ്രസ് വളണ്ടിയറായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വഡ്നഗറില്‍
സ്വന്തം ഗ്രാമമായ വഡ്നഗറില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ റാസിക്ദായ് ദവേയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പരിപാടിയുടെ വളണ്ടിയറായാണ് മോദി പ്രവര്‍ത്തിച്ചത്. പരിപാടിയുടെ വിജയത്തിന് വേണ്ടി ബാഡ്ജുകള്‍ വിറ്റ് പണം സ്വരൂപീക്കുകയും ചെയ്തു.അന്ന് തന്നെ അദ്ദേഹം ആര്‍എസ്എസിന്‍റെ ബാലസന്നദ്ധ പ്രവര്‍ത്തകന്‍ ആയിരുന്നെന്നും അദ്ദേഹത്തിന്‍റെ ജീവചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു
ബാഡ്ജുകള്‍ വിറ്റ്
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയില്‍ ചെറിയ കുട്ടിക്ക് എന്ത് ചെയ്യാനാകുമെന്ന് റസിക് ഭായ് ഡേവ് ആരാഞ്ഞപ്പോള്‍ മോദി തന്നെയാണ് കോണ്‍ഗ്രസിന്‍റെ ബാഡ്ജുകള്‍ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാം എന്ന ആശയം മുന്നോട്ടുവെച്ചത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കിടയില്‍ അദ്ദേഹം ബാഡ്ജുകള്‍ വിറ്റ് ധനസമാഹരണം നടത്തി. പിന്നിടുള്ള കുറച്ചുകാലം കൂടി മോദി വഡ്നഗറില്‍ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
സ്ഥിരീകരണം
നരേന്ദ്രമോദിയുടെ ജീവിതത്തെ കുറിച്ച് എം.വി കാമത്തും കാലിന്ദി രന്ധേരിയും ചേര്‍ന്നെഴുതിയ മാന്‍ ഓഫ് ദ മൊമന്റ് എന്ന പുസ്തകത്തില്‍ 1956 ലെ ഈ സംഭവത്തെ കുറിച്ച് പറയുന്നു. വഡനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മഹാത്മാ ഗാന്ധിയുടേയും വിനോഭ ഭാവെയുടെയും അനുയായിയായ ദ്വാരക ദാസ് ജോഷി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.
സംവാദം
അതേസമയം, പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വിദ്യാലയങ്ങളിലും ഇന്നും പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പാർലമെന്റ് റദ്ദാക്കിയതിനെ പറ്റി വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിക്കാനാണ് പ്രധാനധ്യാപകർക്കും സര്‍ക്കാര്‍ നിർദ്ദേശം നല്‍കിയിരിക്കുന്നത്.
സേവാ സപ്താഹ
പ്രധാനമന്ത്രിയുടെ ജന്മദിനം ചൊവ്വാഴ്ച ബിജെപി പ്രവര്‍ത്തകരും വിവിധ പരിപാടികളോടെ ആഘോഷിക്കും. 14-നു തുടങ്ങി 20-നു തീരുന്ന ‘സേവാ സപ്താഹ'ത്തിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ശുചീകരണം, ആരോഗ്യപരിപാലന-നേത്ര പരിശോധന ക്യാമ്പുകൾ, രക്തദാനം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ നൽകിയ അപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും!
കണ്ണൂരിലെ ജോസഫിന്റെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും, നേതാക്കൾക്കെതിരെ കുരുക്ക്!!