പുലർച്ചെ അത്യുഗ്ര ശബ്ദം.. വണ്ടിക്കുള്ളിൽ നിന്ന് ഞരക്കങ്ങൾ, ഞെട്ടൽ മാറാതെ ഒരു നാട്
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടേയും ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന ശുഭവാര്‍ത്തയാണ് ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്. 15 വര്‍ഷത്തെ പ്രാര്‍ത്ഥനയുടെ ഫലമായ ഏകമകള്‍ തേജസ്വിനിയുടെ വിയോഗം ഈ അച്ഛനമ്മമാരെ ഇതുവരെ അറിയിച്ചിട്ടില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബന്ധുക്കള്‍. മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റായ ബാലഭാസ്‌കറിന് ഉണ്ടായ ഈ ദുരന്തത്തിന്റെ ഞെട്ടല്‍ തിരുവനന്തപുരം പോത്തന്‍കോട് ശ്രീപാദം കോളനി നിവാസികള്‍ക്ക് ഇതുവരെ മാറിയിട്ടില്ല. ഈ കോളനിക്ക് സമീപമാണ് അപകടമുണ്ടായത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസും പറയുന്നത് കണ്ണീരണിയിക്കുന്നതാണ്.
റോഡിൽ അത്യുഗ്ര ശബ്ദം
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ മകളുടെ പേരിലുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങി വരുന്ന വഴിയിലാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ശ്രീപാദം കോളനിക്ക് സമീപം ദേശീയ പാതയില്‍ ആയിരുന്നു അപകടം. പുലര്‍ച്ച നാല് മണിയോടെ വലിയ ശബ്ദം കേട്ടാണ് കോളനിവാസികള്‍ റോഡിലേക്ക് ഓടി എത്തിയത്.
കാറിൽ നിന്ന് ഞരക്കങ്ങൾ
ആളുകള്‍ ഓടി എത്തുമ്പോള്‍ ബാലഭാസ്‌കറിന്റെ കാര്‍ മരത്തില്‍ ഇടിച്ച് പൂര്‍ണമായും തകര്‍ന്ന നിലയില്‍ ആയിരുന്നു. കാറിനുള്ളിലെ ആളുകള്‍ക്ക് ജീവനുണ്ട് എന്നുറപ്പിക്കുന്ന തരത്തിലുള്ള ചെറിയ ഞരക്കങ്ങള്‍ മാത്രമാണ് പുറത്തേക്ക് വന്നത്. പെട്ടെന്ന് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആളുകള്‍ നിമിഷങ്ങളോളം പകച്ച് നിന്നു.
ഡോർ തകർത്ത് രക്ഷാപ്രവർത്തനം
കാര്‍ പൂര്‍ണമായും തകര്‍ന്ന് ആളുകള്‍ അകത്ത് കുടുങ്ങിയിരിക്കുന്നതിനാല്‍ എങ്ങനെ അവരെ പുറത്തെടുക്കാമെന്ന് ആളുകള്‍ ചിന്തിക്കുമ്പോഴേക്ക് മംഗലാപുരം സ്റ്റേഷനിലെ ഹൈവേ പട്രോളിങ് പോലീസ് സ്ഥലത്ത് എത്തി. കാറിന്റെ ഗ്ലാസ് പൊട്ടിച്ച് ഡോര്‍ തകര്‍ത്താണ് പരിക്കേറ്റവരെ പുറത്ത് എടുത്തത്.
ആദ്യം പുറത്തേക്ക് കുഞ്ഞ്
അപ്പോഴും പ്രശസ്തനായ വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവുമാണ് അതെന്ന് ആളുകള്‍ക്ക് മനസ്സിലായിരുന്നില്ല. കാറിന്റെ മുന്‍വശത്ത് കുടുങ്ങിയ കുഞ്ഞിനെ ആണ് ആദ്യം പുറത്തേക്ക് എടുത്തത്. അബോധാവസ്ഥയില്‍ ആയിരുന്നു രണ്ട് വയസ്സുകാരി തേജസ്വിനി. എങ്കിലും ശരീരത്തില്‍ ജീവന്റെ തുടിപ്പുകളുണ്ടായിരുന്നു.
വാരിയെടുത്ത് ആശുപത്രിയിലേക്ക്
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തിരികെ വരുന്ന വഴിയില്‍ അപകടം കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ വര്‍ക്കല സ്വദേശിയായ യുവാവാണ് കുഞ്ഞിനെ വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടിയത്. അപ്പോഴേക്കും ഹൈവേ പോലീസിന്റെ വാഹനമെത്തി. ആംബുലന്‍സ് വരുന്നത് വരെ കാത്ത് നില്‍ക്കാതെ പോലീസ് വണ്ടിയില്‍ നേരെ ആശുപത്രിയിലേക്ക്..
പോലീസ് വാഹനം പറന്നു
പോലീസ് വാഹനം അക്ഷരാര്‍ത്ഥത്തില്‍ ആശുപത്രിയിലേക്ക് പറക്കുക തന്നെ ആയിരുന്നു. പത്ത് മിനുറ്റ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആ കുഞ്ഞുജീവന്‍ ആശുപത്രിയില്‍ എത്തുന്നത് വരെ പോലും കാത്ത് നിന്നിരുന്നില്ല. നിമിഷങ്ങള്‍ക്ക് മുന്‍പേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി.
ജീവൻ രക്ഷിക്കാനായില്ല
ആ കുഞ്ഞ് ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ പോയതിന്റെ വേദനയിലായി പോലീസുകാരായ മുകേഷും നാരായണന്‍ നായരും നിസ്സാമും പിന്നെ പേര് പോലും പറയാതെ പോയ വര്‍ക്കല സ്വദേശിയായ യുവാവും. ബാലഭാസ്‌കറിനേയും ഭാര്യ ലക്ഷ്മിയേയും പിന്നീട് ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.
അറിഞ്ഞത് വളരെ വൈകി
അപകടം നടന്ന സ്ഥലത്ത് കൂടി കടന്ന് പോയ കെഎസ്ആര്‍ടിസി കണിയാപുരം ഡിപ്പോയിലെ ബസ്സ് ജീവനക്കാര്‍ ബാലഭാസ്‌കറിനേയും ഭാര്യയേയും ആശുപത്രിയില്‍ എത്തിക്കാന്‍ സന്നദ്ധരായിരുന്നു. എന്നാല്‍ ആംബുലന്‍സില്‍ കൊണ്ടുപോകാനായിരുന്നു തീരുമാനം. ആശുപത്രിയില്‍ ഇവരുടെ ബന്ധുക്കള്‍ എത്തിയപ്പോള്‍ മാത്രമാണ് അപകടത്തില്‍പ്പെട്ടത് ബാലഭാസ്‌കറും കുടുംബവും ആണെന്ന് രക്ഷാപ്രവര്‍ത്തകര്‍ മനസ്സിലാക്കിയത്.
രണ്ട് വയസ്സുകാരി തേജസ്വിനിയുടെ മരണം ഒഴിവാക്കാവുന്നതായിരുന്നു! മുരളി തുമ്മാരുകുടി എഴുതുന്നു
ബാലഭാസ്കറിന്റെ കുഞ്ഞിന്റെ ജീവനെടുത്ത ഉറക്കം! കേരള പോലീസിന്റെ നിർദേശങ്ങളിങ്ങനെ