മകളുടെ മരണമറിയാതെ 5ാം ദിവസവും അബോധാവസ്ഥയിൽ ബാലഭാസ്കർ! ലക്ഷ്മിക്ക് അണുബാധ, വീണ്ടും ശസ്ത്രക്രിയ
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടേയും തിരിച്ച് വരവിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം ആരാധകരും. ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടേയും ആരോഗ്യനിലയില്‍ പ്രതീക്ഷാജനകമായ ഒരു പുരോഗതിയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല എന്നാണ് വിവരങ്ങള്‍.
ബാലഭാസ്‌കറും ലക്ഷ്മിയും അബോധാവസ്ഥയില്‍ തന്നെ തുടരുകയാണ്. ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടുണ്ട്. അതേസമയം ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. ബാലുവിന്റെയും ലക്ഷ്മിയുടേയും ആരോഗ്യ നില സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെയാണ്.
ദാരുണമായ അപകടം
തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജുനും ഗുരുതരമായ പരിക്ക് പറ്റിയത്. മൂവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ രണ്ട് വയസ്സ് മാത്രം പ്രായമുള്ള മകള്‍ തേജസ്വിനി ബാല മരണമടഞ്ഞു.
അബോധാവസ്ഥയിൽ തന്നെ
ബാലഭാസ്‌കറും ഭാര്യയും ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. അതേസമയം അര്‍ജുന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. അബോധാവസ്ഥയില്‍ തുടരുന്ന ബാലഭാസ്‌കറിനെ ഇതുവരെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടില്ല. രക്തസമ്മര്‍ദ്ദത്തില്‍ ഇടയ്ക്കിടെയുണ്ടാകുന്ന വ്യതിയാനമാണ് കാരണം
ഒരു ശസ്ത്രക്രിയ കൂടി നടത്തി
ബാലഭാസ്‌കറിന്റെ അവസ്ഥയില്‍ നിന്നും അല്‍പ്പം മെ്ച്ചപ്പെട്ട അവസ്ഥയിലാണ് ഭാര്യ ലക്ഷ്മി. ലക്ഷ്മിക്ക് ഇന്നലെ ഒരു ശസ്ത്രക്രിയ കൂടി നടത്തി. വയറില്‍ അണുബാധയേറ്റതിനാലാണ് ലക്ഷ്മിക്ക് വീണ്ടും ശസ്ത്രക്രിയ വേണ്ടി വന്നത്. ലക്ഷ്മിക്കും ബോധം ശരിക്ക് തെളിഞ്ഞിട്ടില്ല എന്നാണ് ആശുപത്രിയില്‍ നിന്നും പുറത്ത് വരുന്ന വിവരങ്ങള്‍.
മകളെ തിരക്കി ലക്ഷ്മി
ഇടയ്ക്ക് അബോധാവസ്ഥയില്‍ ഇരിക്കെ തന്നെ ലക്ഷ്മി മകളെ തിരക്കിയിരുന്നു. തേജസ്വിനിയുടെ മൃതദേഹം കഴിഞ്ഞ ദിവസം വൈകിട്ടാണ് സംസ്‌ക്കരിച്ചത്. ബാലഭാസ്‌കറിനേയും ലക്ഷമിയേയും കാണിച്ച ശേഷം മൃതദേഹം സംസ്‌ക്കരിക്കാം എന്ന തീരുമാനത്തിലായിരുന്നു നേരത്തെ ബന്ധുക്കള്‍. ഇത് പ്രകാരം ബോഡി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എംബാം ചെയ്ത് സൂക്ഷിച്ചു.
കുഞ്ഞിനെ കാണിച്ചില്ല
ലക്ഷ്മിയെ മകളുടെ മൃതദേഹം കാണിച്ചിരുന്നു എന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നത്. എന്നാല്‍ ലക്ഷ്മിയേയും കുഞ്ഞിന്റെ മൃതദേഹം കാണിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ചികിത്സയെ ബാധിക്കുമെന്നതിനാല്‍ ബാലഭാസ്‌കറിനേയും ലക്ഷ്മിയേയും കുഞ്ഞിന്റെ മരണവിവരം അറിയിക്കേണ്ടതില്ല എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ബന്ധുക്കള്‍ മൃതദേഹം സംസ്‌ക്കരിക്കുകയായിരുന്നു.
എയിസിൽ നിന്നും ഡോക്ടർമാർ
തിരുവനന്തപുരത്തുള്ള ലക്ഷ്മിയുടെ വീട്ടുവളപ്പില്‍ ആയിരുന്നു സംസ്‌ക്കാരം. ബാലഭാസ്‌ക്കറിനേയും ലക്ഷ്മിയേയും ചികിത്സിക്കാന്‍ എയിംസില്‍ നിന്നും വിദഗ്ധ സംഘം എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി സംസ്ഥാന സര്‍ക്കാരാണ് നീക്കം നടത്തുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി എയിംസ് അധികൃതരുമായി ഇന്നലെ ഇക്കാര്യം ചര്‍ച്ച ചെയ്തു എന്നാണ് വിവരം.
മെഡിക്കല്‍ ബുളളറ്റിന്‍ ഇറക്കും
ബാലഭാസ്‌കറിന്റെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുളളറ്റിന്‍ ഇറക്കും. ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടേയും ആരോഗ്യനില സംബന്ധിച്ച് തുടര്‍ച്ചയായ അന്വേഷണങ്ങള്‍ വിവിധ കോണുകളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ബാലഭാസ്‌കറിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
രണ്ട് ശസ്ത്രക്രിയകള്‍
കഴിഞ്ഞ ദിവസം അച്ഛന്‍ വിളിച്ചപ്പോള്‍ ബാലഭാസ്‌കര്‍ ചെറുതായി കണ്ണ് തുറന്നിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനാണ് സാരമായ പരിക്ക് പറ്റിയിരിക്കുന്നത്. എല്ലുകള്‍ക്ക് ഒടിവുണ്ട്. ആന്തരികാവയവങ്ങള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇതുവരെ ബാലഭാസ്‌കറിനെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിക്കഴിഞ്ഞു.
അപകടം നിയന്ത്രണം വിട്ട്
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്നും മടങ്ങി വരുന്ന വഴിയിലാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയത് കാരണം കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു. മുന്നിലുള്ള സീറ്റില്‍ അച്ഛന്റെ മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന തേജസ്വിനിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ തന്നെ മരണം സംഭവിച്ചിരുന്നു.
ശബരിമല വിധിക്കെതിരെ രാഹുൽ ഈശ്വർ, ജനങ്ങൾ തെരുവിലിറങ്ങും.. അപ്പോൾ ആരും ചോദിക്കാൻ വരരുത്!
കേരളത്തിൽ ബിജെപിയുടെ വൻ പരീക്ഷണം, 'ഓപ്പറേഷൻ കേരള'യുടെ ഉന്നം ഒരു പ്രത്യേക സമുദായം!