ബാലഭാസ്കർ ഇനി ഓർമ്മ, അന്ത്യയാത്രയിലും ബാലുവിന്റെ നെഞ്ചോട് ചേർന്ന് വയലിൻ, കണ്ണീരണിഞ്ഞ് നാട്
തിരുവനന്തപുരം: ബാലഭാസ്‌കര്‍ ഇനി ഒരോര്‍മ്മ മാത്രം. മറുവാക്കുകളൊന്നും കേള്‍ക്കാന്‍ കാത്ത് നില്‍ക്കാതെ ബാലു എന്നന്നേക്കുമായി വിട പറഞ്ഞ് പോയിരിക്കുന്നു. ആ സംഗീത പ്രതിഭ നമുക്കായി വയലിനില്‍ തീര്‍ത്ത അവിസ്മരണീയമായ ഈണങ്ങള്‍ മാത്രം അവശേഷിക്കുന്നു. ബാലു ഈ നാടിന് ആരായിരുന്നുവെന്നതിന് തെളിവായിരുന്നു തലസ്ഥാനത്ത് ഓടിയെത്തിയ ആയിരങ്ങള്‍.
കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലിയോടെ കലാകേരളം ബാലുവിന് വിട നല്‍കി. തൈക്കാട് ശാന്തികവാടത്തില്‍ ബാലുവിന്റെ ശരീരം അഗ്നിനാളങ്ങളേറ്റുവാങ്ങി. ഇത്തിരിയകലെ പ്രിയപ്പെട്ടവന്റെ വേര്‍പാട് പോലും അറിയാതെ അബോധാവസ്ഥയില്‍ തുടരുകയാണ് ലക്ഷ്മി.
Recommended Video
വയലിൻ നെഞ്ചോട് ചേർത്ത്
അവസാനത്തെ ചടങ്ങുകള്‍ക്ക് കാത്ത് നിശ്ചലനായി കിടക്കുന്ന ബാലഭാസ്‌കറിന്റെ നെഞ്ചില്‍ ഒരു വയലിന്‍ ചേര്‍ത്ത് വെച്ചിട്ടുണ്ടായിരുന്നു. തങ്ങളുടെ ബാലുവിന് വയലിന്‍ ഇല്ലാതെ ജീവിതമോ മരണമോ ഇല്ലെന്ന് അറിയാവുന്ന സുഹൃത്തുക്കള്‍ ആരോ ആണ് അന്ത്യയാത്രയ്ക്ക് ആ വയലിനേയും കൂട്ടയച്ചത്. ചുറ്റും നിന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ച കാഴ്ച.
കണ്ണീരായി സ്നേഹം
ജീവിതത്തിലേക്ക് തിരിച്ച് വരുന്നു എന്ന് എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കിയ ശേഷമാണ് ആ ഹൃദയാഘാതം ബാലഭാസ്‌കറിനെ മരണത്തിലേക്ക് തള്ളിയിട്ടത്. അതുകൊണ്ട് തന്നെ ആ മരണം ഉറ്റവര്‍ക്കും ആരാധകര്‍ക്കും അടക്കം ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. ബാലുവിനോടുള്ള സ്‌നേഹം യൂണിവേഴ്‌സിറ്റി കോളേജിലും കലാഭവനിലും ശാന്തികവാടത്തിലും കണ്ണീരായി പൊഴിഞ്ഞു.
വിങ്ങിപ്പൊട്ടുന്ന വേദന
പൊതുദര്‍ശനത്തിന് വെച്ചപ്പോഴും സംസ്‌ക്കാര ചടങ്ങള്‍ നടക്കുമ്പോഴും ആയിരങ്ങളാണ് ബാലുവിനെ കാണാനായി ഒഴുകിയെത്തിയത്. ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ എന്ന പോലെ ഓരോ മുഖത്തും വിങ്ങിപ്പൊട്ടുന്ന വേദന മാത്രമായിരുന്നു. സ്റ്റീഫന്‍ ദേവസ്സി അടക്കമുള്ള ബാലുവിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ അവസാന നിമിഷം വരെ ബാലുവിനൊപ്പം നിന്നു.
കണ്ണീരണിഞ്ഞ് വിലാപയാത്ര
ബാലു പഠിച്ച, പ്രണയിച്ച, സംഗീത ജീവിതം തുടങ്ങിയ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കലാഭവനിയും ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. രാവിലെ പത്ത് മണിയോടെ തിരുമലയിലെ വീടായ ഹിരണ്‍മയയില്‍ അന്ത്യ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. ശേഷം വൻ ജനാവലിയുെടെ അകമ്പടിയോടെ വിലാപയാത്രയായി തൈക്കാട് ശാന്തി കവാടത്തിലേക്ക്.
ഔദ്യോഗിക ബഹുമതികളോടെ
സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ, സിനിമാ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പതിനൊന്നേ കാലിന് സംസ്‌ക്കാരം. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇനി ജയരാജന്‍, കെകെ ശൈലജ, സുരേഷ് ഗോപി എംപി, കോടിയേരി ബാലകൃഷ്ണന്‍, രാജാമണി, മധു ബാലകൃഷ്ണന്‍ എന്നിവരടക്കം ബാലഭാസ്‌കറിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ദാരുണമായ അപകടം
ഇക്കഴിഞ്ഞ 25ാം തിയ്യതിയാണ് ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി, സുഹൃത്ത് അര്‍ജുന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തൃശൂരില്‍ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയില്‍ ആയിരുന്നു അപകടം. രണ്ട് വയസ്സുകാരി തേജസ്വിനി അന്ന് തന്നെ മരണപ്പെട്ടിരുന്നു. ലക്ഷ്മി ഇപ്പോഴും ചികിത്സയില്‍ ആണ്.
അബോധാവസ്ഥയില്‍ ലക്ഷ്മി
മകളുടെ മരണവാര്‍ത്ത അറിഞ്ഞതോടെ ലക്ഷ്മി അബോധാവസ്ഥയില്‍ ആയതാണ്. ബാലഭാസ്‌കറിന്റെ വിയോഗ വാര്‍ത്ത കൂടി ലക്ഷ്മി എങ്ങനെ താങ്ങും എന്ന് ഉറ്റവര്‍ക്കോ ഡോക്ടര്‍മാര്‍ക്കോ അറിയില്ല. 2000ല്‍ പ്രണയവിവാഹിതരായതാണ് ബാലുവും ലക്ഷ്മിയും. 16 വര്‍ഷം കാത്തിരുന്ന് പിറന്ന കുഞ്ഞും ജീവനെക്കാളും പ്രിയപ്പെട്ടവനുമാണ് ഒറ്റയടിക്ക് ലക്ഷ്മിയെ തനിച്ചാക്കി മറഞ്ഞ് പോയിരിക്കുന്നത്.
''ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം''.. കണ്ണീരോടെയല്ലാതെ വായിക്കാനാവില്ല
മരണത്തിന് കീഴടങ്ങും മുൻപ് ബാലു കണ്ണ് തുറന്നു.. ഉറ്റ സുഹൃത്ത് സ്റ്റീഫൻ ദേവസ്സിയോട് പതിയെ മിണ്ടി