ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടം പുന: സൃഷ്ടിച്ച് ക്രൈം ബ്രാഞ്ച്, സീറ്റ് ബെൽറ്റിൽ പരിശോധന
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം പുന: സൃഷ്ടിച്ച് ക്രൈം ബ്രാഞ്ച്. അപകടം നടന്ന സ്ഥലം അന്വേഷണ സംഘം വീണ്ടും പരിശോധിച്ചു. അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോയെന്ന സംശയത്തെ തുടർന്നാണ് വീണ്ടും പരിശോധന നടത്തിയത്.
രാഹുൽ ഗാന്ധി രാജ്യത്തെ ആവേശത്തിലാഴ്ത്തിയ ആ അഞ്ച് നിമിഷങ്ങൾ, വീഡിയോയുമായി കോൺഗ്രസ്
ടൊയോട്ട കമ്പനി നൽകിയ ഇന്നോവാ കാർ ഉപയോഗിച്ചാണ് അപകടം പുന: സൃഷ്ടിച്ചത്. വാഹനത്തിന്റെ സീറ്റ് ബെൽറ്റ് ഫോറൻസിക് പരിശോധനയ്ക്കായി ശേഖരിച്ചു. ഇതിനിടെ അപകട സമയത്ത് ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകി. മുൻ വശത്ത് ഇടത് സീറ്റിൽ ഇരുന്നയാൾ മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവാ കാർ അപകടത്തിൽ പെടുന്നത്. അപകടസ്ഥലത്ത് വെച്ച് തന്നെ രണ്ടര വയസുകാരി മകൾ തേജസ്വിനി മരിച്ചിരുന്നു. ഒരാഴ്ചയോളം നീണ്ട ആശുപത്രി വാഹനത്തിനിടെ ബാലഭാസ്കറും മരണത്തിന് കീഴടങ്ങി. ഗുരുതര പരുക്കുകളോടെയാണ് ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും രക്ഷപെട്ടത്.
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹയുണ്ടെന്ന് പിതാവ് സികെ ഉണ്ണിയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ഡിജിപിക്കും മുഖ്യമന്ത്രിക്കും മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പിതാവ് പരാതി നൽകുകയായിരുന്നു. ഇതിനിടെ ബാലഭാസ്കറുമായി അടുപ്പമുണ്ടായിരുന്ന രണ്ട് പേർ സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായതും ദുരൂഹത വർദ്ധിപ്പിച്ചു.